തിരുവനന്തപുരം: വർക്കലയിൽ വൻ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ ഡാൻസഫ് ടീമിന്റെ പിടിയിലായി. ട്രെയിൻ മാർഗം വർക്കലയിൽ എത്തിച്ച കഞ്ചാവ് ആണ് പരിശോധനയിൽ പിടികൂടിയത്. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്‌നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് പിടിയിലായത്.
ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗം ചെന്നൈയിൽ എത്തുകയും അവിടെ നിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പ്രതികൾ പിടിയിലായത്. വർക്കല പോലീസുമായി സംയുക്തമായി ചേർന്നാണ് ഡാൻസാഫ് ടീം കഞ്ചാവ് പിടികൂടിയത്.
മയക്കുമരുന്ന് ശൃംഗലയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ യുവാക്കൾ മാസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു. യുവാക്കളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപയോളം വില വരുമെന്നാണ് ഡാൻസഫ് ടീമിന്റെ വിലയിരുത്തൽ.
നർകോട്ടിക് സെൽ ഡിവൈഎസ്പി റാസിത് ന്റെ നിർദ്ദേശ പ്രകാരം ഡാൻസഫ് എസ്ഐമാരായ ഫിറോസ് ഖാൻ, ബിജു എഎച്ച്, എ എസ് ഐ മാരായ ബിജു കുമാർ , ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അനൂപ്, വിനീഷ് , സിവിൽ പോലീസ് ഓഫിസർ സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല താലൂക്ക് തഹസിൽദാർ സ്ഥലത്തെത്തി അളവ് തൂക്കം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു.
കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ
ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‍ലന്‍റ് കഞ്ചാവ് ആണ് പാറശ്ശാല പോലീസ് പിടികൂടിയത്.
Read Latest Local News and Malayalam News