തോമസ് ഐസക്കിന് 'ആയുധമായത്' ഹെയ്‌സ് ജാക്‌സന്റെ കവിത; ധനമന്ത്രി സംഘടിത നീക്കങ്ങളെ പ്രതിരോധിച്ചത് ഇങ്ങനെ, വീഡിയോ
കിഫ്‌ബിക്കെതിരായ സംഘടിത നീക്കങ്ങളെ നാം പ്രതിരോധിക്കുമെന്ന് അടിവരയിട്ടു പറയുന്ന സാഹചര്യത്തിലാണ് ഡോ. തോമസ് ഐസക് ഹെയ്‌സ് എഴുതിയ കവിതയുടെ വരികൾ ഉൾപ്പെടുത്തിയത്.
Lipi 16 Jan 2021, 3:38 pm
ഹൈലൈറ്റ്:
- ഹെയ്‌സ് ജാക്‌സൺ എഴുതിയ ആദ്യ കവിത
- കിഫ്‌ബിയെ കുറിച്ചുള്ള മറുപടി നൽകിയത് കവിത വായിച്ചു കൊണ്ട്
- അക്ഷരവൃക്ഷം മാഗസിനിലാണ് ഹെയ്‌സ് എഴുതിയ കവിത പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം: ''എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍, എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍, എത്ര തീയില്‍ അമര്‍ന്നവര്‍ നമ്മള്‍, ഉയര്‍ത്തെണീക്കാനായ് ജനിച്ചവര്‍ നമ്മള്‍, മരിക്കിലും ഒരിക്കലും തോല്‍ക്കില്ല നമ്മള്‍''. ആദ്യമായി എഴുതിയ കവിതയ്ക്ക് അപ്രതീക്ഷിതമായി അഭിനന്ദനങ്ങള്‍ ലഭിച്ചതിന്റെ ത്രില്ലിലാണ് തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ പത്താം ക്ലാസുകാരനായ ഹെയ്‌സ് എസ് ജാക്‌സന്‍. കിഫ്ബിക്കെതിരായ നിക്ഷിപ്ത കേന്ദ്രങ്ങളുടെ സംഘടിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടെ ആയുധമാക്കിയത് ഹെയ്‌സ് എസ് ജാക്‌സന്റെ ഈ കവിതയായിരുന്നു.
പിന്നാലെ ധനമന്ത്രി അത് ബജറ്റ് പ്രസംഗത്തില്‍ ഉദ്ധരിച്ചു. ബജറ്റില്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന വിവേചനങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഭാഗത്താണ് ധനമന്ത്രി ഹെയ്‌സ് ജാക്‌സന്റെ കവിത ശകലം ഉള്‍പ്പെടുത്തിയത്. കവിത ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചത് ഹെയ്‌സ് ജാക്‌സന്‍ അറിയുന്നത് ടി.വിയിലൂടെയാണ്. തലേദിവസം മന്ത്രിയുടെ ഓഫിസില്‍നിന്ന് സ്‌കൂള്‍ പ്രധാനാധ്യാപകനോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ഇന്റീരിയര്‍ ഡിസൈനറും ടെലിഫിലിം സംവിധായകനുമായ പിതാവ് സാജു ജാക്‌സനില്‍ നിന്നാണ് എഴുതാനുള്ള വാസന ജാക്‌സന് കിട്ടിയത്. സെന്റ് ജോസഫ് എച്ച്എസ്എസിലെ അധ്യാപികയായ അമ്മ മേരി ജെന്റില്‍ഡ മകന്റെ വാസനകള്‍ക്കു പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെയുണ്ട്. ശാസ്ത്രജ്ഞനാകണമെന്നാണ് ആഗ്രഹം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഹാനിയേല്‍, രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹെസിയ എന്നിവരാണ് ജാക്‌സന്റെ സഹോദരങ്ങള്‍.