ആപ്പ്ജില്ല

ബിജെപിയുടെ എ പ്ലസ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സുധീരനെ ഇറക്കുമോ? വട്ടിയൂര്‍ക്കാവില്‍ പുതിയ സാധ്യതകള്‍

ഒരു കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ ക്യൂ നിന്ന മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിനെ കുഴക്കിയിരുന്നു. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം തിരിച്ചടിയാണ്. ബിജെപിയുടെ എ പ്ലസ് കാറ്റഗറിയിലുള്ള മണ്ഡലത്തില്‍ വിവി രാജേഷായിരിക്കും ഇത്തവണത്തെ സസ്ഥാനാര്‍ത്ഥി.

Samayam Malayalam 17 Jan 2021, 11:49 am
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ആരാകും സ്ഥാനാര്‍ഥിയെന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയിലും നാട്ടുകാര്‍ക്കിടയിലും ചൂട് പിടിച്ചു തുടങ്ങി. ശക്തമായ ത്രികോണപ്പോരിന്റെ സൂചനകളും പല മണ്ഡലങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ വി കെ. പ്രശാന്ത് തന്നെയാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎക്കായി വിവി രാജേഷ് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ യുഡിഎഫിന് വേണ്ടി ആരു രംഗത്തിറങ്ങും എന്നതിലാണ് അഭ്യൂഹങ്ങള്‍ തുടരുന്നത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
Samayam Malayalam vm sudheeran may contest from vattiyoorkkavu in assembly election
ബിജെപിയുടെ എ പ്ലസ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സുധീരനെ ഇറക്കുമോ? വട്ടിയൂര്‍ക്കാവില്‍ പുതിയ സാധ്യതകള്‍


വട്ടിയൂര്‍ക്കാവില്‍ ആര്?

ബിജെപി ഏറ്റവും വിജയ സാധ്യതയുള്ള എ പ്ലസ്‌ കാറ്റഗറിയില്‍ വട്ടിയൂര്‍ക്കാവിനെ ഉള്‍പ്പെടുത്തിയതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വന്നാലെ വികെ പ്രശാന്തിനെ തകര്‍ത്ത് വിജയിക്കാനാകൂ എന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കെ. മുരളീധരന്‍ എംപി സ്ഥാനം രാജിവച്ച് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. ഇതോടെയാണ് വി എം സുധീരന്റെയും ജിജി തോംസണ്‍ന്റെയും പേരുകള്‍ സജീവമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന വാക്കില്‍ മാറ്റമൊന്നുമില്ലെന്നാണ് സുധീരന്‍ പറയുന്നത്. സുധീരന്‍ മത്സരിക്കാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്തു നില്‍ക്കുന്ന നേതാക്കളും പറയുന്നു. പക്ഷേ ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ തീരുമാനം മാറ്റുമോ എന്ന് കണ്ടറിയണം.

ജിജി തോംസണിനും സാധ്യത

സുധീരന്‍ മത്സരിച്ചില്ലെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇറങ്ങിയേക്കുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ തന്നോട് ആരും അത്തരമൊരു കാര്യം സംസാരിച്ചിട്ടില്ലെന്നും

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയവും പ്രായവും കഴിഞ്ഞു പോയെന്നാണ് തന്റെ വിലയിരുത്തലെന്നുമാണ് ജിജി തോംസണ്‍ പറയുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ സീറ്റ് നേടാന്‍ ക്യൂ നിന്ന മണ്ഡലമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ മത്സരിക്കാന്‍ വമ്പന്‍മാരാരും വട്ടിയൂര്‍ക്കാവിലേക്ക് ഇല്ല എന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.

യുഡിഎഫിനെ ഞെട്ടിച്ച വിജയം

പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായ മണ്ഡലാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ 2019ലെ വോട്ടിംഗ് ഘടനയിലെ മാറ്റങ്ങളും വി കെ പ്രശാന്ത് നേടിയ മികച്ച വിജയവുമാണ് യുഡിഎഫിനെ ആശങ്കയാകുന്നത്. 2011ലാണ് ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ വേര്‍പെടുത്തി തിരുവനന്തപുരം നോര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലമായി മാറുന്നത്. പിന്നെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ വിജയിച്ചു. എന്നാല്‍ 2011ല്‍ 16167 ആയിരുന്ന മുരളിയുടെ ഭൂരിപക്ഷം 2016ല്‍ പകുതിയായി കുറഞ്ഞു. നിര്‍ണായകമായത് ബിജെപിയുടെ മുന്നേറ്റമാണ്. ക്ഷീണമുണ്ടായത് യുഡിഎഫിനും.

വോട്ടിംഗ് ശതമാനത്തില്‍ കുറവ്‌

2001ല്‍ 35.8 ശതമാനമുണ്ടായിരുന്ന വോട്ട് 29.8 ശതമാനമായി കുറഞ്ഞു. വിജയിച്ചെങ്കിലും യുഡിഎഫിനും വലിയ നഷ്ടമുണ്ടായി. 50 ശതമാനം കിട്ടിയിരുന്നത് 37.8 ആയി. ബിജെപി 12 ശതമാനത്തില്‍ നിന്ന് 32.1 ശതമാനത്തിലേക്ക് കുതിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 51,332, എന്‍ഡിഎ 43,700, എല്‍ഡിഎഫ് 40,441 എന്നിങ്ങനെയായിരുന്നു വട്ടിയൂര്‍ക്കാവിലെ വോട്ടുനില. 2019ല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അത് എല്‍ഡിഎഫ് 51,332, യുഡിഎഫ് 40,465, എന്‍ഡിഎ 27,453 എന്ന സ്ഥിതിയിലേക്കെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്