ആപ്പ്ജില്ല

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും പൊലീസുകാരുടെയും വീട് കയറി ആക്രമിക്കും: ഭീഷണി മുഴക്കി യുവമോര്‍ച്ച നേതാവ്

"മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങള്‍ക്കറിയാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്നതെവിടെയാണ്, കുട്ടികള്‍ പഠിക്കുന്നത് എവിടെയാണെന്ന വിവരമെല്ലാം തങ്ങളുടെ പക്കലുണ്ട്"- ഭീഷണിയുമായി ശ്യാം രാജ്

Samayam Malayalam 26 Sept 2020, 1:27 pm
തിരുവനന്തപുരം: പൊലീസുകാരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കാന്‍ ആണ് ശ്രമം എങ്കില്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്നും യുവമോര്‍ച്ച നേതാവ് ഭീഷണി മുഴക്കി.
Samayam Malayalam യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌


Also Read: Fact Check: ആവി പിടിച്ചാല്‍ കൊറോണ പമ്പ കടക്കും; പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സത്യാവസ്ഥ എന്ത്?

മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങള്‍ക്കറിയാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്നതെവിടെയാണ്, കുട്ടികള്‍ പഠിക്കുന്നത് എവിടെയാണെന്ന വിവരമെല്ലാം തങ്ങളുടെ പക്കലുണ്ട്. യുവമോര്‍ച്ചക്കാരുടെ വീട്ടിലേക്ക് കയറിവരുന്ന പൊലീസുകാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ അറിയാമെന്നും ശ്യാംരാജ് പറഞ്ഞു.

മന്ത്രി കെ ടി ജലില്‍ രാജിവയ്ക്കണമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ശ്യാം രാജ് പ്രകോപനപരമായ പ്രസംഗം നടത്തിയത്.

Also Read: പ്രതിദിന രോഗബാധ 10,000 വരെയാകാം; കേരളത്തിന് വരും ആഴ്ചകള്‍ നിര്‍ണ്ണായകം

കേരളപുരം പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഇളമ്പള്ളൂരില്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യോഗത്തിന് ശേഷം ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ വീണ്ടും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ശ്യാംരാജ് അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്