തൃശൂര്‍: മൂന്നു ദിവസത്തിനിടെ കുതിരാനിലെ വഴുക്കുംപാറയില്‍ ഉണ്ടായ അപകടങ്ങളില്‍ മരിച്ചത് രണ്ടു പേര്. അപകടത്തില്‍പ്പെട്ടത് എല്ലാം ചരക്ക് ലോറികളായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് വാഹനാപകടങ്ങളാണ് മേഖലയിലുണ്ടായത്. അപകടങ്ങള്‍ നിരന്തരമായി ഉണ്ടാകുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. ദേശീയപാത അതോരിറ്റിയും റോഡ് നിര്‍മാണ കരാര്‍ കമ്പനിയും അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
ഏതു വാഹനവും എപ്പോള്‍ വേണമെങ്കിലും അപകടത്തില്പെടാവുന്ന സാഹചര്യമാണ് ദേശീയപാതയിലേത്. ടാറിങ്ങില്‍നിന്ന് വെറും രണ്ട് മീറ്ററ്റോളം മാത്രം അകലെയാണ് ആറ് അടിയിലേറെ താഴ്ചയിലുള്ള കിടങ്ങ്. പ്രദേശം കാടുപിടിച്ച നിലയിലായതിനാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയുമില്ല. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വേലികളോ മുന്നറിയിപ്പു ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിട്ടുമില്ല.
Also Read: ബിജെപി വിട്ട് വന്നവരെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം; തിരിച്ച് 'വമ്പന്‍ പണിയുമായി' ബിജെപി; തലസ്ഥാനത്ത് പോര് മുറുകുന്നു!!
കുതിരാനിലെ വഴുക്കുംപാറയില്‍ 29ന് പുലര്‍ച്ചെ ചരക്കുലോറി കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ തമിഴ്നാട് ഈറോഡ് സ്വദേശി രവി മരിച്ചിരുന്നു. വഴുക്കുംപാറയില്‍ അടിപ്പാതക്കായി നിര്‍മിച്ച കുഴിയിലേക്ക് ലോറി മറിയുകയായിരുന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍നിന്ന് തൃശൂര്‍ മാളയിലേക്കുള്ള ആട്ടിന്‍ കാഷ്ഠം നിറച്ച ചാക്കായിരുന്നു ലോറിയിലുണ്ടായിരുന്നത്. കുഴിയിലേക്ക് ലോറി മറിഞ്ഞതിന്റെ ആഘാതത്തില്‍ ഡ്രൈവറുടെ ക്യാബിന് തകര്‍ന്നു. ലോഡ് മുഴുവന്‍ ക്യാബിനു മുകളിലാണ് പതിച്ചത്. ഇതാണ് ഡ്രൈവറുടെ മരണത്തിന് കാരണമായതെന്നു കരുതുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടായി. നാല് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ലോറികള്‍ മറിഞ്ഞ് റോഡില്‍ കിടന്നതാണ് ഗതാഗത കുരുക്കിനിടയാക്കിയത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെ തുടങ്ങിയ കുരുക്ക് ഉച്ചയ്ക്ക് ഒരുമണി വരെ നീണ്ടു. തുരങ്ക മുഖത്തുനിന്നു തുടങ്ങിയ വാഹനങ്ങളുടെ നിര പടിഞ്ഞാറ് ഭാഗത്ത് പട്ടിക്കാട് കല്ലിടുക്ക് വരെയും കിഴക്കുഭാഗത്ത് പന്തലാംപാടം വരെയും നീണ്ടു. ഗതാഗതക്കുരുക്കിന് ശമനമില്ലാതായതോടെ പണി പൂര്‍ത്തീകരിക്കാറായ കുതിരാനിലെ ഒരു തുരങ്കം തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് കടത്തിവിട്ടത്.