ആപ്പ്ജില്ല

ഇന്നസെൻ്റ് ഇനി ഓർമ്മ; മാതാപിതാക്കൾക്കരികിൽ അന്ത്യവിശ്രമം; സംസ്കാരച്ചടങ്ങ് പൂർത്തിയായി

ഇന്നസെൻ്റിന് കണ്ണീരോടെ വിടചൊല്ലി നാട്. ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഭൗതികദേഹം സംസ്കരിച്ചു. പ്രിയ നടന് അന്ത്യാഞ്ജലി അർപ്പിച്ചു ആയിരങ്ങൾ.

Authored byദീപു ദിവാകരൻ | Samayam Malayalam 28 Mar 2023, 5:07 pm

ഹൈലൈറ്റ്:

  • ഇന്നസെൻ്റ് (75) ഇനി ഓർമ്മ.
  • ഭൗതികദേഹം സംസ്കരിച്ചു.
  • ദേവാലയത്തിലേക്ക് വൻ ജനാവലി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ: നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ് (75) ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഭൗതികദേഹം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
പ്രിയപ്പെട്ടവന് അന്ത്യയാത്രാമൊഴിയേകാനായി ദേവാലയത്തിലേക്ക് നാട് ഒന്നടങ്കം ഒഴുകിയെത്തിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, ഇന്നസെൻ്റിൻ്റെ സഹപ്രവർത്തരും ഇരിഞ്ഞാലക്കുട സ്വദേശികളുമായ ടൊവിനോ തോമസ്, ഇടവേള ബാബു ഉൾപ്പെടെയുള്ള താരങ്ങളും തെക്കേഅങ്ങാടിയിലെ വസതിയിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയെ അനുഗമിച്ചു.


ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മർഗലീത്തയുടെയും കല്ലറകൾക്കരികിലാണ് ഇന്നസെൻ്റിൻ്റെ അന്ത്യവിശ്രമം. കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേ‍ഡിയത്തിലെ പൊതുദർശനത്തിനുശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഭൗതികദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം ഭൗതികദേഹം തെക്കേഅങ്ങാടിയിലെ സ്വവസതിയായ 'പാർപ്പിട'ത്തിലേക്ക് എത്തിച്ചു.

പോലീസ് ഔദ്യോഗിക ബഹുമതി നൽകുന്നു.



Chalakudy: 'കുടം' മാറ്റി 'അരിവാൾ ചുറ്റിക നക്ഷത്രം' നൽകി; പക്ഷേ രണ്ടാം വട്ടം ചാലക്കുടിയിൽ വിജയം കാണാനായില്ല
നടന്മാരായ മമ്മൂട്ടി കടവന്ത്രയിലെ ഇൻഡോർ സ്റ്റേ‍ഡിയത്തിൽ എത്തിയും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയും തങ്ങളുടെ ഇന്നച്ചനെ അവസാനമായി കണ്ടു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30 നായിരുന്നു ഇന്നസെൻ്റിൻ്റെ അന്ത്യം.

Photo: ANI



തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം പിണറായി വിജയൻ, ഇന്നസെൻ്റ് അന്ന് വെളിപ്പെടുത്തിയത്

കൊവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. 750 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് അർബുദ രോഗത്തെ തൻ്റെ ഇച്ഛാശക്തികൊണ്ടു അതിജീവിച്ച വ്യക്തി കൂടിയാണ്. ആലീസ് ആണ് ഇന്നസെൻ്റിൻ്റെ ഭാര്യ. ഏക മകൻ സോണറ്റ്. മരുമകൾ: രശ്മി. പേരക്കുട്ടികൾ: ഇന്നസെൻ്റ്, അന്ന.

ഇന്നസെൻ്റിൻ്റെ വസതി 'പാർപ്പിടം'



തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്