തൃശൂര്‍: അമിതവില ഈടാക്കിയ സംഭവത്തില്‍ ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ് സ്പെഷല്‍ സ്ക്വാഡ് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ ചാര്‍ജ് ചെയ്തു. കൊവിഡ് 19മായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അമിതവില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുത്തത്.
മാസ്ക്കിന് അമിത വില ഈടാക്കിയതിന് 11 കേസും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ഏഴു കേസുകളും സാനിറ്റൈസറിന് അമിത വില ഈടാക്കിയതിന് നാലു കേസുകളുമാണ് ഇതുവരെ ചാര്‍ജ് ചെയ്തത്. ഈ കേസുകളില്‍ പിഴയായി 90,000 രൂപ ഈടാക്കി. മൊത്തം 200ല്‍ കൂടുതല്‍ വ്യാപാര സ്ഥാപങ്ങളില്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും ഇത്തരത്തില്‍ ജില്ലാതലത്തില്‍ വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് കെ.സി. ചാന്ദിനി അറിയിച്ചു.
കുന്നംകുളത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന നടന്നു. തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസി തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയെ തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളാണ് ഭക്ഷ്യവകുപ്പുദ്യോഗസ്ഥര് കടയുടമകള്‍ക്ക് നല്‍കിയത്. സാധനങ്ങള്‍ വില ഉയര്‍ത്തി വില്ക്കല്, പൂഴ്ത്തി വയ്പ് എന്നിവയുണ്ടോ എന്നറിയാനാണ് മിന്നല്‍ പരിശോധന നടന്നത്.
Also Read: ലോക്ക്ഡൗണ്‍; തൃശൂരില്‍ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു!
പലചരക്ക്, പച്ചക്കറി കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകളെ ഉദ്യോഗസ്ഥര്‍ താക്കീത് ചെയ്യുകയും ചെയ്തു.വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്നും പലചരക്ക്, പച്ചക്കറി കടകളില്‍ വില വ്യത്യാസം, വില വര്‍ധന എന്നിവ കണ്ടെത്തിയാല്‍ കടകള്‍ പൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അടച്ചിടല്‍ നിര്‍ദേശങ്ങളെ തുടര്‍ന്ന് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിന് ഭക്ഷ്യവകുപ്പ് വ്യാപക പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. പലചരക്ക്, പച്ചക്കറി കടകള്‍ ഉള്‍പ്പെടെ 83 കടകളില്‍ പരിശോധന നടത്തി.
പൊതുവിതരണ വകുപ്പിന്റെ സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കിയ ഇനങ്ങള്‍ കണ്ടുകെട്ടുകയും കമ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറുകയും ചെയ്തു. തലപ്പിള്ളി താലൂക്കിലെ മുള്ളൂര്‍ക്കര ഇബ്രാഹിം സ്റ്റോഴ്സ്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ ചന്തപ്പുര റിലീഫ് മെഡിക്കല്‍സ്, ചാലക്കുടി താലൂക്കിലെ കൊടകര നീലഗിരി വെജിറ്റബിള്‍സ്, കാടുകുറ്റി ഹണി ബേക്കറി എന്നിവിടങ്ങളിലാണ് സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി സാധനങ്ങള്‍ കണ്ടുകെട്ടിയത്.
Also Read: കൊവിഡിൽ വലഞ്ഞ് തീരപ്രദേശം; ലോക്ക് ഡൗണിൽ മത്സ്യമേഖല നിശ്ചലം
കമ്യൂണിറ്റി കിച്ചന് ആവശ്യമുളള എല്‍.പി.ജി. സിലിണ്ടര്‍ ലഭ്യമാക്കുന്നതിന് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വിഹിതം നല്‍കുന്നതിന് വൈകിട്ട് അഞ്ചിന് ശേഷവും റേഷന്‍ കടകള്‍ തുറക്കുന്നതിനും കയറ്റിറക്ക് നടത്തുന്നതിനും കളക്ടര്‍ അനുമതി നല്കി. പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴു വരെയായി ക്രമീകരിച്ചു. നഗരസഭ പ്രദേശങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ടുവീതവും കോര്‍പ്പറേഷനില്‍ നാലുവീതവും പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും.
സാനിറ്റൈസറുകള്‍ പിടിച്ചെടുത്തു
കൊടുങ്ങല്ലൂരില്‍ അധികവില ഈടാക്കിയ സാനിറ്റൈസറുകള്‍ പിടിച്ചെടുത്തു. ചന്തപ്പുരയിലുള്ള റിലീഫ് മെഡിക്കല്‍സാണ് സാനിറ്റൈസറിന് അധികവില ഈടാക്കിയത്. 60 എം.എല്ലിന്റെ കുപ്പിക്ക് 30 രൂപയാണ് സാധാരണ വില. എന്നാല്‍ 94 രൂപയ്ക്കായിരുന്നു ഇവിടെ വില്‍പ്പന. മരുന്നുകള്‍ക്കും മാസ്ക്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അധിക വില ഈടാക്കുന്നത് തടയാന്‍ ജില്ലാഭരണകൂടം ഏര്‍പ്പാടാക്കിയ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍ 217 കുപ്പികള്‍ പിടിച്ചെടുത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറി.