തൃശൂര്‍: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവില്വമലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. മുന്‍ പഞ്ചായത്ത് അംഗം മധു ആനന്ദിന്റെ നേതൃത്വത്തില്‍ രംഗത്തെത്തിയ നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.എ. ബാബുവിനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉമാശങ്കറിനുമെതിരേ ആരോപണമുന്നയിച്ചാണ് വിമതര്‍ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ പഞ്ചായത്തംഗങ്ങളായിരുന്ന മധു ആനന്ദ്, പി. കുട്ടപ്പന്, ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ബിന്ദു വിജയകുമാര്‍, മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം ജി. അനില്‍, റോയി, രാധാകൃഷ്ണന് എന്നിവരാണ് വിമതപക്ഷത്തുള്ളത്. നേതൃത്വം കടുത്ത ഏകാധിപത്യ പ്രവണത കാണിക്കുന്നുവെന്നാണ് പ്രധാന ആരോപണം. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല. നേതൃത്വത്തിന് വ്യക്തി താല്‍പ്പര്യം മാത്രം. യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരെ കൈയൊഴിയുന്ന സമീപനം. ഇതിനെതിരേയാണ് മത്സരരംഗത്തിറങ്ങുന്നതെന്ന് വിമത നേതാക്കള്‍ പറഞ്ഞു.
Also Read: തൃശൂർ കോർപ്പറേഷനിൽ ചിത്രം തെളിഞ്ഞു; ഇടതു മുന്നണി പട്ടിക പുറത്ത്, 11 സിറ്റിങ് കൗണ്‍സിലര്‍മാര്‍ വീണ്ടും മത്സരിക്കും, സ്ഥാനാർഥികളെ അറിയാം...
മധു ആനന്ദ് മൂന്നാം വാര്‍ഡിലും ബിന്ദു വിജയകുമാര്‍ രണ്ടാം വാര്‍ഡിലും മത്സരിക്കും. മറ്റു വാര്‍ഡുകളില്‍ തങ്ങളുമായി സഹകരിക്കുന്നവരെ പിന്തുണയ്ക്കുമെന്നും ഇവര്‍ പറഞ്ഞു. തിരുവില്വാമല പഞ്ചായത്തില്‍ ഭരണതുടര്‍ച്ച പ്രതീക്ഷിക്കുന്ന എല്‍ഡിഎഫിന് വിമതരുടെ രംഗപ്രവേശം കടുത്ത പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ