തൃശൂർ: കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. വെളിയന്നൂർ വിഭാഗത്തിന് എഴുന്നെള്ളിപ്പിനായി നൽകിയ ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. ക്ഷേത്രത്തിൽ തിടമ്പുമായി എഴുന്നെള്ളിപ്പിന് എത്തിയപ്പോഴാണ് ഇടഞ്ഞത്. ക്ഷേത്ര നടയിൽ നിന്നും നടപ്പുരയിലേക്ക് കയറുന്ന സമയത്ത് ആന തിരിഞ്ഞു നിൽക്കുകയായിരുന്നു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. പാപ്പാന്മാർ ആനയെ അടിച്ചതോടെ സ്ഥിതി വഷളായി. രാത്രി 6.10 ഓടെയായിരുന്നു സംഭവം.
ഇടഞ്ഞ ഉടനെ തന്നെ ആനയുടെ ഇടത്തെ കാലിൽ വടം കെട്ടി സമീപത്തെ ആലിൽ കെട്ടിയിട്ടതോടെ മറ്റൊരിടത്തേക്കും ആനക്ക് ഓടാനാവാതിരുന്നതും കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ആളുകളെ നിയന്ത്രിച്ചിരുന്നതിനാൽ തിരക്കില്ലാതിരുന്നതും പൊലീസിന് നിയന്ത്രിക്കാൻ സൗകര്യമായതും മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ആനയുടെ പെട്ടെന്നുള്ള തിരിച്ചിലിൽ ഉണ്ടായിരുന്നവർ പെട്ടെന്ന് ചിതറി ഓടി. ഇതിനിടയിൽ പ്രകോപിതനായ ആനയെ പാപ്പാൻമാർ മർദിച്ചത് ശാന്തനാവുന്നതിന് പകരം ആന കൂടുതൽ പ്രകോപിതനാവാനിടയാക്കിയിരുന്നു.
തൃശൂരിൽ നിന്നും എലിഫെൻറ് സ്ക്വാഡെത്തി ക്യാച്ചർ ബെൽറ്റിട്ട് ആനയെ തളച്ചു.
തളച്ചതിനു ശേഷമാണ് ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേരെ ഏഴുമണിയോടെതാഴെ ഇറക്കാനായത്. കോലവും തിടമ്പുമായി ആനപ്പുറത്തിരുന്ന നടത്തറ സ്വദേശി സുബിൻ, കോലം പിടിച്ചിരുന്നത് കാട്ടൂർ സ്വദേശി ശരത് എന്നിവരെയാണ് തളച്ചശേഷം നിലത്തിറക്കിയത്. തുടർന്ന് എലിഫന്റ് സ്ക്വാഡിലുള്ളവർ ആനപ്പുറത്തുകയറുകയായിരുന്നു. ആനയിടഞ്ഞത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.