16 കാരിയ്‍ക്കെതിരായ അതിക്രമം: നടപടിയില്ലെങ്കില്‍ സമരമെന്ന് പിതാവ്; കേസ് എറണാകുളം റെയില്‍വേ പോലീസിന് കൈമാറി
16 കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് എറണാകുളം റെയില്‍വേ പോലീസ് അന്വേഷിക്കും. എറണാകുളം-ഗുരുവായൂര്‍ ട്രെയിനിലായിരുന്നു സംഭവം. അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
ഗാര്‍ഡിനെ അറിയിച്ചിട്ടും വീഴ്ച
അക്രമമുണ്ടായ ശേഷം ഗാര്‍ഡിനെ വിവരം അറിയിച്ചിട്ടും ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റോപ്പുകളില്‍ പോലീസ് എത്തിയില്ലെന്നതു വന്‍വീഴ്ച്ചയായി. ഗാര്‍ഡ് കൃത്യമായി വിവരം കൈമാറിയിരുന്നുവോ എന്നതും അന്വേഷിക്കും. 2011 ല്‍ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ 23 കാരിയായ സൗമ്യ പീഡനത്തിന് ഇരയായി മരിച്ച ശേഷം ട്രെയിനുകളില്‍ അതിക്രമം തടയാന്‍ പ്രത്യേകസംവിധാനമൊരുക്കിയിരുന്നു. അതു നിലച്ചുവെന്നാണ് ശനിയാഴ്ച്ചയിലെ അക്രമത്തിലൂടെ വ്യക്തമാകുന്നത്.
പോലീസ് കൃത്യസമയത്ത് എത്തിയിരുന്നുവെങ്കിൽ...
റെയില്‍വേ പോലീസ് കൃത്യസമയത്തു എത്തിയിരുന്നുവെങ്കില്‍ അക്രമികളെ പിടികൂടാനാകുമായിരുന്നുവെന്നു പിതാവ് പ്രതികരിച്ചു. രണ്ടുമണിക്കൂര്‍ നേരം മകളെ ചേര്‍ത്തുപിടിച്ചാണ് ഇരുന്നത്. എറണാകുളം സൗത്ത് ജംഗ്ഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടുന്നതിന് 10 മിനിറ്റുമുമ്പാണ് കയറിയത്. അക്രമിസംഘത്തില്‍ പെട്ട ഒരാള്‍ മകളുടെ കാലില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് വിവരമറിഞ്ഞ് പ്രതികരിച്ചതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. അതോടെ കൂടുതല്‍ ആളുകളെത്തി തങ്ങളേയും സഹയാത്രികനേയും തള്ളിയിട്ടു കൈയേറ്റം ചെയ്തു. അതിക്രമത്തിനു ശേഷം വിവിധ സ്റ്റേഷനുകളില്‍ സംഘത്തില്‍ പെട്ടവര്‍ ഇറങ്ങിപ്പോയെന്നും പറഞ്ഞു.
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമം, അശ്ലീലം പറച്ചിൽ
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വന്ന ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് തൃശൂര്‍ സ്വദേശികള്‍ക്ക് നേരെ അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും അശ്ലീലം പറഞ്ഞെന്നും പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കുട്ടിയെ ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയെ തള്ളിയിട്ടു മര്‍ദിച്ചു. അക്രമി സംഘത്തില്‍ പെട്ടവര്‍ മദ്യപിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
50 വയസിനു മുകളില്‍ പ്രായമുള്ള ആറു പേർ
റെയില്‍വേ പോലീസ് പോക്‌സോ പ്രകാരമാണ് കേസ് എടുത്തത്. 50 വയസിനു മുകളില്‍ പ്രായമുള്ള ആറു പേരാണ് അതിക്രമം കാട്ടിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. ദളിത് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പിതാവ് ട്രെയിനില്‍ ഇരുന്നു ഫോണ്‍ വിളിച്ചതോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എത്തിയത്. അവരാണ് റെയില്‍വേ പോലീസില്‍ കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതിനും കേസ് എടുത്തു. പെണ്‍കുട്ടി അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതിലെ ഒരാളെ തിരിച്ചറിഞ്ഞതായാണ് സൂചന.