തൃശൂർ : ഗുരുവായൂര്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശനസൗകര്യമൊരുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലച്ച ക്ഷേത്രദര്‍ശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ
പുനരാരംഭിച്ചപ്പോള്‍ തദ്ദേശിയര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ് വരെയുള്ള പെന്‍ഷന്‍കാര്‍, പാരമ്പര്യപ്രവൃത്തിക്കാര്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം നല്കാന് തീരുമാനമായത്.
രാവിലെ 4.30 മുതല്‍ 8.30വരെ ക്ഷേത്രം നട തുറന്നിരിക്കുന്ന സമയങ്ങളിലാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ദര്‍ശനത്തിന് അനുമതി നല്‍കുക. ഇങ്ങനെ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ദര്‍ശന സൗകര്യം. ഒരു ദിവസം 300 പേര്‍ക്ക് മാത്രമായിരിക്കും അനുമതി.
Also Read: ആന്‍ജിയോഗ്രാം പരിശോധനയില്‍ നിന്ന് സ്വപ്ന സുരേഷ് അവസാന നിമിഷം പിന്മാറി
പാഞ്ചജന്യം, ശ്രീവത്സം ഗസ്റ്റ്ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിങ് നല്‍കാനും ഭരണസമിതി തീരുമാനിച്ചു. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഒഴിവുള്ള മൂന്ന് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് തെരഞ്ഞെടുത്ത മൂന്ന് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കാനും തീരുമാനമായി. ദേവസ്വം ആനകള്‍ക്ക് പാദരോഗം വരുന്നത് തടയാന്‍ ആനത്താവളത്തിലെ കെട്ടുംതറികളില് കടല്ക്കരയിലെ പൂഴിമണ്ണ് നിരത്തുന്നതിനും തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ അനുമതിയോടെ 50 ലോഡ് കടല്‍ മണ്ണ് സംഭരിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി. ഭക്തരുടെ അഭ്യര്‍ഥന കണക്കിലെടുത്ത് കിഴക്കേ നടയില്‍ ദേവസ്വം ബുക്ക്സ്റ്റാളിന് സമീപം നടപ്പന്തലില്‍ പുതിയ ഭണ്ഡാരം സ്ഥാപിക്കാനും ഭരണസമിതി തീരുമാനിച്ചു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ