ആപ്പ്ജില്ല

തൃശൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരി... നടക്കുന്നത് ഗുണ്ടാ വിളയാട്ടം, വളര്‍ത്തുന്നതും പോറ്റുന്നതും രാഷ്ട്രീയക്കാര്‍

ജില്ലയിലെ മിക്ക ഗുണ്ടാ സംഘങ്ങളേയും വളര്‍ത്തുന്നതും പോറ്റുന്നതും രാഷ്ട്രീയക്കരാണ്. അവരുടെ ആവശ്യങ്ങള്‍ക്കായി സംഘങ്ങള്‍ക്ക് എല്ലാവിധ സൗകര്യവും നല്‍കുന്നു. ഒരു പരിധി കഴിയുന്നതോടെ അവര്‍ നേതൃത്വത്തിന് തന്നെ തലവേദനയാകുന്നു.

Samayam Malayalam 17 Oct 2020, 11:13 pm
Samayam Malayalam intoxication behind murders in thrissur says report
തൃശൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരി... നടക്കുന്നത് ഗുണ്ടാ വിളയാട്ടം, വളര്‍ത്തുന്നതും പോറ്റുന്നതും രാഷ്ട്രീയക്കാര്‍
തൃശൂർ: ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ നടന്ന കൊലപാതകങ്ങളില്‍ പലതും ലഹരിയുമായി ബന്ധപ്പെട്ടതാണ്. നിസാരമായ വാക്കുതര്‍ക്കങ്ങള്‍പോലും കൊലപാതകങ്ങളില്‍ കലാശിക്കുന്നു. ലഹരിയുടെ കരുത്തില്‍ ചെയ്യുന്നത് അവര്‍പോലും അറിയുന്നില്ല. വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് വൈരങ്ങളും തുടങ്ങി കുടിപ്പകയും രാഷ്ട്രീയ വിദ്വേഷങ്ങളും വരെ തീര്‍ക്കാന്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ലഹരിക്കച്ചവടവും വര്‍ധിച്ചത്. അമിതമായി പലതരം ലഹരിവസ്തുക്കള്‍ നല്‍കി ചെറുപ്പക്കാരെ ചെകുത്താന്മാരാക്കിയാണ് അരുംകൊലകള്‍ ചെയ്യാന്‍ തള്ളിവിടുന്നത്.

നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിക്ക് അടിമകളായ കുട്ടികളുമുണ്ട്. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാര്‍ത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാര്‍ട്ടികള്‍ സജീവമാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലാറ്റുകളില്‍ തമ്പടിച്ച് ലഹരിയുപയോഗിക്കുന്നതും പതിവ്. കഞ്ചാവ് ലേഹ്യവും സുലഭമാണ്. അന്തിക്കാട് താന്ന്യത്ത് കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു ആദര്‍ശിനെ വെട്ടിക്കൊന്നത്. കാറിലെത്തിയ ഗുണ്ടാസംഘമായിരുന്നു ആദര്‍ശിനെ കൊല്ലപ്പെടുത്തിയത്. മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. കാറിലെത്തിയ സംഘം വീടിനു സമീപത്തെ ചായക്കടയിലിരിക്കുകയായിരുന്ന യുവാവിനെ വിളിച്ചിറക്കി വെട്ടുകയായിരുന്നു. പ്രദേശത്തെ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. പെരിങ്ങോട്ടുകരയിലുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും.

2018 ലെ വിഷുദിനത്തില്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ ആദര്‍ശ് മാരകമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുതുടങ്ങിയപ്പോഴായിരുന്നു ദുരന്തം. പ്രതികളെല്ലാം ഉടന്‍ പിടിയിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ ഹരിത്ത് എന്ന മനു അന്തിക്കാട് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും നിജിന്‍ എന്ന കുഞ്ഞാപ്പു, ബ്രഷ്നവ് എന്നിവര്‍ അന്തിക്കാട് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്ളവരും അന്തിക്കാട്, വലപ്പാട് സ്റ്റേഷനുകളില്‍ വധശ്രമമടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുകളുമാണ്. പ്രജില്‍ ചാവക്കാട് പോലീസ് സ്റ്റേഷനിലെ വധശ്രമ കേസുകളിലെയും നിമിഷ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്.

​പകരത്തിന് പകരം

ആദര്‍ശ് വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍പോയ നിധിനെയാണ് കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. ജ്യാമത്തിലിറങ്ങിയ നിധിന്‍ പോലീസ് സ്‌റ്റേഷനില്‍പോയി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു ആക്രമം. കാരമുക്ക് ഭാഗത്തേക്ക് നിധിന്‍ തനിച്ച് പോയിരുന്ന നീല നിറത്തിലുള്ള കാറിന് നേരെയാണ് എതിരെ വെള്ള നിറത്തിലുള്ള കാറില്‍ എത്തിയ സംഘം ആക്രമിച്ചത്. നിധിന്‍ ഓടിച്ചിരുന്ന കാറില്‍ ഇടിച്ചശേഷം അക്രമികള്‍ പുറത്തിറങ്ങി ഓടിവന്ന് നിധിനെ വലിച്ചിറക്കി റോഡില്‍ വച്ച് മാരകായുധങ്ങളുമായി വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് റോഡരികിലെ പുല്ലില്‍ വീണ നിധിനെ അക്രമികള്‍ തുരുതുരാ വെട്ടുകയായിരുന്നു. നിധിന് തലയ്ക്കും കഴുത്തിലും വയറിലും കാലിലും മാരകമായ വെട്ടേറ്റു.

ആദര്‍ശിനെ വധിച്ച കേസില്‍ അറസ്റ്റിലായി കോടതിയില്‍ റിമാന്റിലായിരുന്ന നിധിന്‍ ഒരു മാസം മുന്നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൊലപാതകവും വധശ്രമവുമടക്കം നിരവധി കേസിലെ പ്രതിയാണ് നിധിനും സഹോദരങ്ങളും. ആദര്‍ശിന്റെ സുഹൃത്തും സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവുമായ ദീപക്കും ഏതാനും വര്‍ഷം മുമ്പ് വെട്ടേറ്റാണ് മരിച്ചത്.

​വണ്ടിയിടിപ്പിക്കും പിന്നെ അക്രമം

അന്തിക്കാട് പ്രദേശത്തെ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരം രീതിയാണിത്. എതിര്‍ സംഘങ്ങളുടെ വാഹനത്തില്‍ വാഹനം കൊണ്ട് ഇടിപ്പിച്ചാണ് മിക്ക അക്രമങ്ങളും നടക്കുന്നത്. വണ്ടി അപകടത്തില്‍പ്പെടുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങുമ്പോഴാണ് ആക്രമം നടക്കുക. നിധിന്‍ വടിവാളുമായാണ് സഞ്ചരിച്ചിരുന്നത്. കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് അപകടത്തില്‍പ്പെട്ട നിധിന്റെ കാറില്‍നിന്ന് വാള്‍ പോലീസ് കണ്ടെത്തിയിരുന്നു.

​മദ്യപിച്ചത് ചോദ്യം ചെയ്തപ്പോള്‍ കിണറ്റില്‍ ചത്ത പട്ടി

സംഭവം നടന്നതും അന്തിക്കാട് മേഖലയില്‍ തന്നെയാണ്. തൃശൂരില്‍ സ്ഥിരതാമസമാക്കിയ രാജീവന് (ശരിയായ പേരല്ല) അന്തിക്കാട് പൈതൃകമായി കിട്ടിയ ഭൂമിയുണ്ട്. ജോലിയും മറ്റുമായി രാജീവ് തൃശൂരിലാണ് താമസം. ഇടയ്ക്ക് അന്തിക്കാട് പോയി പറമ്പ് നോക്കും. അങ്ങിനെ പോയപ്പോഴാണ് പറമ്പില്‍ നിറച്ച് മദ്യക്കുപ്പില്‍ കണ്ടത്. അന്വേഷിച്ചപ്പോള്‍ പ്രദേശത്തെ യുവാക്കളുടെ സംഘമാണ് പിന്നില്‍. പറമ്പിന്റെ ഒഴിഞ്ഞ ഇടവഴിയില്‍ ഇരുന്ന് മദ്യപിക്കുന്ന സംഘം കുപ്പിയും മറ്റും ആളില്ലാത്ത പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സംഘവുമായി രാജീവ് വാക്കുതര്‍ക്കമായി. അന്തിക്കാട് പോലീസില്‍ പരാതിയും നല്‍കി. പിന്നെ പറമ്പില്‍പോയപ്പോഴാണ് കിണറ്റില്‍ ചത്ത പട്ടിയെ കണ്ടത്.

​വളര്‍ത്തുന്നതും പോറ്റുന്നതും രാഷ്ട്രീയക്കാര്‍

ജില്ലയിലെ മിക്ക ഗുണ്ടാ സംഘങ്ങളേയും വളര്‍ത്തുന്നതും പോറ്റുന്നതും രാഷ്ട്രീയക്കരാണ്. അവരുടെ ആവശ്യങ്ങള്‍ക്കായി സംഘങ്ങള്‍ക്ക് എല്ലാവിധ സൗകര്യവും നല്‍കുന്നു. ഒരു പരിധി കഴിയുന്നതോടെ അവര്‍ നേതൃത്വത്തിന് തന്നെ തലവേദനയാകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്