ആപ്പ്ജില്ല

ഇരിങ്ങാലക്കുടയില്‍ വിമതശല്ല്യത്തില്‍ പൊറുതിമുട്ടി യുഡിഎഫ്; വിമതനായി മുന്‍ കൗണ്‍സിലറും, പ്രതീക്ഷയോടെ ഇടതു മുന്നണി

കോണ്‍ഗ്രസ് കോട്ട തകര്‍ത്ത് ഇക്കുറി ഇരിങ്ങാലക്കുട നഗരസഭയില്‍ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി നേതൃത്വം. എന്നാല്‍ കാലങ്ങളായുള്ള തങ്ങളുടെ കോട്ടകളില്‍ യാതൊരു വിള്ളലും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം.

Lipi 24 Nov 2020, 9:27 pm
തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭ 41 വാര്‍ഡുകളിലായി 149 പേര്‍ മാറ്റുരയ്ക്കുന്നു. വിമതര്‍ യുഡിഎഫിന് തലവേദന സൃഷ്ടിക്കുകയാണ്. യുഡിഎഫ് മുന്‍ കൗണ്‍സിലര്‍മാരും മത്സരരംഗത്തുണ്ട്. 24-ാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സതീഷ് പുളിയത്ത് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. 32-ാം വാര്‍ഡില്‍ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബെന്‍സി ഡേവിഡ്, 37-ാം വാര്‍ഡില്‍ വഹിദ ഇസ്മയില്‍ എന്നിവരും രംഗത്തുണ്ട്.
Samayam Malayalam Congress Flag


Also Read: വയനാടില്‍ കടുവകളെകൊണ്ട് അങ്കലാപ്പിലായത് സ്ഥാനാര്‍ത്ഥികള്‍, കടുവാശല്ല്യം രൂക്ഷം... പരിഹാരമായില്ലെങ്കില്‍ വോട്ടില്ല!!

കോണ്‍ഗ്രസ് കോട്ട തകര്‍ത്ത് ഇക്കുറി ഇരിങ്ങാലക്കുട നഗരസഭയില്‍ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി നേതൃത്വം. എന്നാല്‍ കാലങ്ങളായുള്ള തങ്ങളുടെ കോട്ടകളില്‍ യാതൊരു വിള്ളലും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം. നിര്‍ണായക ശക്തിയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപിയും. ഇതോടെ കലകളുടെ നാട് ഏതുമുന്നണി ഭരിക്കും എന്നു മുന്‍കൂട്ടി പ്രവചിക്കാനാകാത്ത അവസ്ഥയിലാണ്. അനുഷ്ഠാന കലകളുടെയും പാരമ്പര്യ കലകളുടെയും പൈതൃക ഭൂമിയായ ഇരിങ്ങാലക്കുട സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നാണ്.

84 വര്‍ഷം പഴക്കമുള്ള നഗരസഭയ്ക്ക് മറ്റിടങ്ങളിലെപ്പോലെ വികസനമുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്നതും വസ്തുതയാണ്. ഇത്തവണയും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം വികസനമാണ്. സാംസ്‌കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗങ്ങളില്‍ ഇരിങ്ങാലക്കുട വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന വികസനത്തില്‍ പിന്നിലാണ്. 1936 ഫെബ്രുവരി എട്ടിന് കൊച്ചി ദിവാനായിരുന്ന ആര്‍കെ ഷണ്‍മുഖന്‍ ചെട്ടിയാരാണ് ഇരിങ്ങാലക്കുട നഗരസഭയുടെ പ്രഖ്യാപനം നടത്തിയത്. 2010 നവംബര്‍ എട്ടിന് സമീപ പഞ്ചായത്തായ പൊറത്തിശേരി ഗ്രാമപഞ്ചായത്ത് നഗരസഭയോട് ചേര്‍ത്തതോടെ വിസ്തൃതിയും ജനസംഖ്യയിലും ഗണ്യമായ വര്‍ധനയുണ്ടായി.

20 വര്‍ഷമായി തുടര്‍ച്ചയായി നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്. 2015ല്‍ ഇടതുപക്ഷം ഒപ്പമെത്തി. യുഡിഎഫും എല്‍ഡിഎഫും 19 സീറ്റ് വീതം നേടിയപ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. എന്നാല്‍ വോട്ടിങ്ങില്‍ എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതോടെ ചെയര്‍മാന്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ വൈസ് ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫിന് ലഭിച്ചു. ചെയര്‍മാന്‍ സ്ഥാനത്തിന് എസ്സി ജനറല്‍ സംവരണ നഗരസഭയായിരുന്ന ഇരിങ്ങാലക്കുട ഇക്കുറി വനിതാ സംവരണമാണ്.

Also Read: പോരാട്ട ചിത്രം തെളിഞ്ഞു; പാലക്കാട്ട് പോരിനിറങ്ങുന്നത് 6587 പേര്‍, പകുതിയിലധികം സ്ത്രീകള്‍... വിശദമായി അറിയാം

വിവിധ മേഖലകളില്‍ നഗരസഭയ്ക്ക് വളരെയേറെ വികസനമുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി യുഡിഎഫ്. ഭരണനേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ 20 വര്‍ഷമായിട്ടും യുഡിഎഫിന് നഗരസഭാ പ്രദേശത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും നഗരസഭയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.

എന്നാല്‍ ഇക്കുറി പാളിച്ചകളും പോരായ്മകളും പരിഹരിച്ച് ഇരിങ്ങാലക്കുട നഗരസഭാ ഭരണം പിടിക്കാനുള്ള പ്രയത്‌നത്തിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി. ഇക്കുറി എന്‍.ഡി.എ. മുന്നണിയായാണ് മത്സരരംഗത്തുള്ളത്. ബിഡിജെഎസുമായി ചേര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുമ്പോള്‍ അതു വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു എന്‍.ഡി.എ. രണ്ടു പതിറ്റാണ്ടിലധികമായി മുടങ്ങിക്കിടന്ന ബൈപ്പാസ് റോഡ് പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കംചെയ്ത് ഹില്‍ പാര്‍ക്കാക്കി മാറ്റി. കംപോസ്റ്റ് പ്ലാന്റ്, ഷ്രെഡിങ്-ബെയിലിങ് യൂണിറ്റുകള്‍, തുമ്പൂര്‍മുഴി മാതൃകയില്‍ കംപോസ്റ്റ് യൂണിറ്റുകള്‍ ഇവ ഒരുക്കി ജില്ലയിലെ ആദ്യ ശുചിത്വനഗരമായി മാറി.

അറവുശാലയുടെ ആധുനികവത്കരണത്തിന് 6.40 കോടി പദ്ധതി തയാറാക്കി എന്നിവയാണ് യുഡിഎഫ് ഭരണവികസനമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വികസനം വാക്കുകളില്‍ മാത്രമാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ആധുനിക അറവുശാല അടഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പദ്ധതി വിഹിതം 27 കോടി നഷ്ടപ്പെടുത്തി, ബൈപ്പാസ് റോഡ് പൂര്‍ത്തീകരിച്ചില്ല, സ്ഥലം വെറുതെ കിടന്നിട്ടും ലൈഫ് പദ്ധതിയില്‍ വീട് നല്‍കാനായില്ല. ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധി, നികുതി പിരിക്കുന്നതിലെ അനാസ്ഥ, സംസ്ഥാനത്തെ ഏറ്റവും പഴയ പച്ചക്കറി മാര്‍ക്കറ്റിന്‍റെ വികസനം നടന്നില്ല ഇതൊക്കെയാണ് ഇടതുമുന്നണി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

പദ്ധതി നിര്‍വഹണത്തിലുണ്ടായ അനാസ്ഥയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. നികുതി പിരിവ് ഓണ്‍ലൈനാക്കല്‍ പദ്ധതിയില്‍ നഗരസഭ വിട്ടുനിന്നു. നികുതിദായകര്‍ നാലുവര്‍ഷത്തെ പിഴ അടയ്‌ക്കേണ്ടിവന്നു. പദ്ധതിപ്പണം സമയബന്ധിതമായി ചെലവഴിക്കാത്തതിനാല്‍ 20 കോടി രൂപ നഷ്ടപ്പെടുത്തി, അഞ്ചുവര്‍ഷമായിട്ടും ചാത്തന്‍മാസ്റ്റര്‍ ഹാള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാമാണ് ബിജെപിയുടെ ആരോപണങ്ങള്‍.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്