തൃശൂർ : കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണ് മലക്കപ്പാറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം. നിബിഡ വനത്തിന്റെ സൗന്ദര്യവും പ്രൗഢിയും വിളിച്ചോതുന്നതാണ് പുതിയ കെട്ടിടം. കണ്ണന്‍കുഴി മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഷോളയാര്‍ ഡാമിനടുത്ത് കേന്ദ്രമാക്കി ഷോളയാര്‍ പോലീസ് സ്റ്റേഷന് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന് പിന്നീട് ജനവാസ മേഖലയായ മലക്കപ്പാറയിലേക്ക് 1982ല്‍ മാറ്റി മലക്കപ്പാറ പോലീസ് സ്റ്റേഷന് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. വെറ്റിലപ്പാറ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പുളിയിലപ്പാറ പള്ളിക്ക് കിഴക്കുഭാഗം മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള പ്രദേശം മലക്കപ്പാറ പോലീസ് സ്റ്റേഷന്റെ പരിധിയായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.
പഴയ സ്റ്റേഷന് പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നു നില കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. എംഎല്‍എ. ബിഡി ദേവസി മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനമാണ് തൃശൂര്‍ റൂറല്‍ ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കാനനഭംഗി വിളിച്ചോതുന്ന ഈ പ്രദേശത്ത് സ്റ്റേഷന് സ്ഥലം ലഭ്യമാക്കിയതും ഈ പുതിയ പോലീസ് സ്റ്റേഷന് കെട്ടിടം പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മലക്കപ്പാറയിലെ ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതും.
Also Read: വിവാഹ ശേഷവും തിരക്കൊഴിയുന്നില്ല.... പഞ്ചരത്നങ്ങള്‍ ഹാപ്പിയാണ്, പുതിയ ചിത്രങ്ങള്‍ കാണാം
കേരളപ്പിറവി ദിനത്തില്‍ രാവിലെ 10 നു നടക്കുന്ന പുതിയ സ്റ്റേഷന് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന്, ചാലക്കുടി എം.പി. ബെന്നി ബഹനാന്, ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ഷേക്ക് ദര്‍വേഷ് സാഹിബ്, ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.