തൃശൂർ : പഴയന്നൂരിൽ പ്രവാസിയുടെ വീടിനു നേരെ പെട്രോൾ ബോബെറിഞ്ഞു. വീട്ടിൽ ഉണ്ടായിരുന്ന രണ്ട് വയസുള്ള കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പ്രവാസിയായ വെള്ളാർകുളം പുളിങ്കൂട്ടം ആലിക്കപ്പറമ്പിൽ ഷെമീർ അലിയുടെ വീടിനു നേരെയാണ് ശനിയാഴ്ച പുലർച്ചെ ഒന്നരക്ക് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. തീ ആളിപ്പടർന്ന് ഷെമീർ അലിയുടെ 2 വയസുള്ള കുഞ്ഞും ഭാര്യയുടെ പിതാവ് സെയ്തലവിയും മാതാവ് ആമിനക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ കർട്ടനിലേക്ക് തീ പടർന്നെങ്കിലും ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലും 2 ചില്ല് കുപ്പിയിലും പെട്രോൾ നിറച്ച് തിരി പിടിപ്പിച്ചാണ് എറിഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പി വീടിന്റെ പൂമുഖവാതിലിന് മുന്നിലേക്കും ഒരു കുപ്പി വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്കിന് മുകളിലേക്കും പിന്നൊന്ന് തുറന്ന് കിടന്ന ജനലും ലക്ഷ്യമാക്കിയാണ് എറിഞ്ഞിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദവും തീയും കണ്ടാണ് ഉറങ്ങിക്കിടന്നവർ എഴുന്നേറ്റത്. ജനൽ കർട്ടന് തീ പിടിച്ചിരുന്നു. ഉടൻ ഇവർ മുറിയിൽ നിന്ന് പുറത്ത് കടന്നു. ഈ സമയം റോഡിൽ നിന്ന് ഓട്ടോറിക്ഷ പോകുന്നതായി കണ്ടുവെന്ന് ആമിനക്കുട്ടി പറഞ്ഞു.
Also Read: കാസര്കോടിന് ഇന്ന് 36; ആഘോഷങ്ങളില്ലാതെ ഇമ്മിണി ബല്യ വലിയ പെരുന്നാള്
കഴിഞ്ഞ ഡിസംബറിലും സമാന സംഭവം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. നാട്ടുകാർ ഓടി കൂടി തീ അണച്ചതോടെ പോർച്ചിൽ നിർത്തിയ വാഹനങ്ങൾ കത്താതെ രക്ഷപെട്ടത്ആരുമായും വിദ്വേഷം ഇല്ലാത്ത കുടുംബമാണ് തങ്ങളുടെ എന്നാണ് സെയ്തലവി പറയുന്നത്. സെയ്തലവി ഓടിക്കുന്ന ഓട്ടോറിക്ഷയും മകന്റെ ബൈക്കും പോർച്ചിൽ ഉണ്ടായിരുന്നു. പഴയന്നൂർ സി ഐ പി സി ചാക്കോ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.