തൃശൂര്‍: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പൂമല ഡാമില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആഴവും വീതിയും കൂട്ടിയത് ജലരേഖയായി. ഡാമില്‍നിന്നും നീക്കം ചെയ്ത മണ്ണ് നീക്കം ചെയ്യാന്‍ തയാറാകാത്തതുമൂലം ഈ മേഖല വീണ്ടും പ്രളയ ഭീഷണിയില്‍. ഡാമിനു ചുറ്റും കൂടിക്കിടക്കുന്ന നൂറ് കണക്കിനു ലോറി മണ്ണ് മഴയില്‍ വീണ്ടും ഡാമിലേക്കുതന്നെ ഒഴുകിയെത്തി വെള്ളത്തിന്റെ നീരൊഴുക്ക് നഷ്ടപ്പെട്ട് വന്‍ അപകടത്തിനു സാധ്യതയേറുമെന്നാണ് കരുതുന്നത്.
ജില്ലാ ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാമിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത് ഇറിഗേഷന്‍ വകുപ്പാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് അവസാനം പൂര്‍ത്തീകരിക്കേണ്ട ഡാമിന്റെ ആഴംകൂട്ടല്‍ നവീകരണ പ്രവര്‍ത്തികള്‍ ലോക് ഡൗണ്‍ മൂലം നീണ്ടു പോകുകയായിരുന്നു. പിന്നീട് ലോക് ഡൗണ്‍ ഇളവു വന്നതിനെ തുടര്‍ന്ന് ആഴം കൂട്ടല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും മേയ് ആദ്യവാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. വെള്ളം കൂടുമ്പോള്‍ ഷട്ടര്‍ തുറന്നു വിടുന്ന വെള്ളം പോകുന്ന കനാല്‍ വളരെ ആഴത്തില്‍ വീതിയും നീളവും കൂട്ടുക വഴി 200 ലോഡ് മണ്ണ് ഈ ഭാഗത്ത് കുന്നു കൂട്ടിയിട്ടിരിക്കുകയാണ്.
Also Read: കണ്ണൂരിൽ എട്ടു പേർക്ക് കൂടി കൊവിഡ്; നാല് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
2018 ലെ പ്രളയത്തിനുമുമ്പ് ഈ കനാല്‍വെള്ളം പോകുന്ന വട്ടായി ഭാഗത്തുവെച്ച് വെള്ളത്തില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഇത്തവണത്തെ മഴ കനത്താല്‍ കരയ്ക്കു കയറ്റിയിട്ട മണ്ണ് മുഴുവന്‍ ഒലിച്ച് ഈ കനാലിലേക്കു തന്നെ തിരികെയെത്തും. ഇതേ അവസ്ഥ തന്നെയാണ് ഡാമിന്റെ മറ്റു ഭാഗങ്ങളിലും. രണ്ടും ഒന്നരയടി വീതവുമാണ് ഡാമിന്റെ ജലാശയം നില്‍ക്കുന്ന ഭാഗത്ത് ചുറ്റുമായി ആഴം കൂട്ടിയിട്ടുള്ളത്. ഇവിടെ നൂറുകണക്കിനു ലോറി മണ്ണാണ് കൂട്ടിയിട്ടിട്ടുള്ളത്. മഴ വന്നാല്‍ ഈ മണ്ണ് ഒലിച്ച് ജലാശയം വീണ്ടും പ്രതിസന്ധി നേരിടും.
ഡാമിനടുത്താണ് 2018 ലെ മഹാ പ്രളയത്തില്‍ കുറാഞ്ചേരിയിലെ 19 ജീവന്‍ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത്. ഇതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് പൂമല ഡാം സംരക്ഷിച്ച് ഡാമിന്റെ ആഴവും വീതിയും കൂട്ടി മണ്ണ് നീക്കം ചെയ്യണമെന്നുള്ള ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് പദ്ധതിക്കുവേണ്ടി ലക്ഷങ്ങള്‍ അനുവദിച്ചത്. എന്നാല്‍ മണ്ണ് നീക്കം ചെയ്യുന്നതിനു ലേലം എടുക്കുന്ന കാര്യത്തില്‍ മണ്ണു മാഫിയാ സംഘങ്ങളുടെ ഒത്തുകളിയാണ് മണ്ണ് ലേലംചെയ്ത് എടുത്തുമാറ്റാന്‍ സാധിക്കാതെ പ്രതിസന്ധിയിലാക്കിയത്.
ജില്ലാ ഭരണകൂടവും ഒരു വിഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരും മണ്ണ് ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിന്റെ വികസനത്തിനും സ്റ്റേഡിയത്തിന്റെ ആവശ്യത്തിനും വേണ്ടി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും കാര്യമായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥലങ്ങള്‍ നികത്താന്‍ മണ്ണ് ആവശ്യപ്പെട്ട് ധാരാളം ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. പക്ഷെ മണ്ണ് മാഫിയ കരാര്‍ സംഘത്തില്‍പെട്ടവര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ആളുകള്‍ എന്ന വ്യാജേന മണ്ണ് വാങ്ങിക്കാന്‍ എത്തുന്നവരെ തെറ്റിദ്ധരിപ്പിച്ചു വിടുകയാണ്. ചില ഇറിഗേഷന്‍ ജീവനക്കാര്‍ക്കും ഇവരുമായി ബന്ധമുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് മണ്ണ് ലേലം നടക്കാത്തത്. മഴ ശക്തമായാല്‍ സൗജന്യമായി മണ്ണുമാറ്റാന്‍ അധികാരികള്‍ ആവശ്യപ്പെടും. അപ്പോള്‍ ചുളിവില്‍ മണ്ണ് തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രമാണ് ഇതെന്നും പറയുന്നു. മഴ ശക്തമാകുന്നതിനുമുമ്പ് മണ്ണ് യുദ്ധകാലാടിസ്ഥനത്തില്‍ നീക്കം ചെയ്യുന്നില്ലെങ്കില്‍ ഡാം അപകടത്തിലാകും.