തൃശൂർ: മകനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തിയ വയോധികയ്ക്കു പിന്തുണയുമായി ദലിത് സംഘടനകള്‍. കേസിലെ യഥാര്‍ഥ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും യുവാവിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പി.കെ. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പേരാമംഗലം എസ്.എച്ച്.ഒയെ മാറ്റിനിര്‍ത്തി നടപടിയെടുക്കണമെന്നും മറിച്ചായാല്‍ വ്യാപക സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി/വര്‍ഗ ഫെഡറേഷന് ചെയര്മാന് എ കെ സന്തോഷ്, അഡ്വ. വി സി വത്സന്, അഡ്വ. പി കെ. പ്രദീപ്, യു കെ സദാനന്ദന്, ബാബു പരിപ്പുക്കാരന്, കെഎസ് അനില്‍കുമാര്‍, സുമതി ബാബുക്കുട്ടന്, കെവി സമിജിത്ത്, കെകെ പ്രകാശന്, എം.എസ്. വേണുഗോപാല്‍, പി.പി. ഉണ്ണിരാജ്, സി.വി. മണി, പി.എ. ദാമോദരന്‍, നിവില്‍ ചന്ദ്രശേഖരന്, കെ.സി. സജീവന്, എന്‍.എ. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് തോളൂര്‍ പുതിയേടത്ത് അമ്മിണിയും മകന് സഹജനും കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തിയത്. 19ന് രാത്രി ഒമ്പതരയോടെ വീട്ടില്‍ക്കയറി തന്നെയും അമ്മയെയും മര്‍ദിച്ച തോളൂര്‍ സ്വദേശികളായ സിജോ, ബെന്നി എന്നിവര്‍ക്കെതിരേ സഹദേവന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃശൂര്‍ എ.സി.പി. സഹദേവന്റെ വീടു സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. എന്നാല്‍, പ്രതികളെ രക്ഷിക്കാന്‍ കേസ് പിന്‍വലിക്കണമെന്നു പേരാമംഗലം എസ്.എച്ച്.ഒ. ആവശ്യപ്പെട്ടെന്നും 20,000 രൂപ വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. വഴങ്ങാതിരുന്ന സഹദേവനെതിരേ ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസ് രജിസ്റ്റര്‍ ചെയ്തെന്നും അമ്മ ആരോപിക്കുന്നു.