മകനുമായി പ്രണയം; 'സ്വവര്‍ഗാനുരാഗിയായ യുവാവ് തട്ടിയത് ഒരു കോടി, കാറും 7 പവനും കൈക്കലാക്കി, പിന്നാലെ ഭീഷണിയും', പരാതിയുമായി വിമുക്ത ഭടൻ
കൊവിഡ് ബാധിച്ച് ഒരു കിഡ്‌നി പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞും പലഘട്ടങ്ങളിലായി പണം തട്ടിയെടുത്തു. അസുഖ ബാധിതനാണെന്ന് പറയുമ്പോഴും ഒരിക്കല്‍പോലും ആശുപത്രി ചികിത്സയുടെ രേഖകളോ, ബില്ലുകളോ യുവാവ് വീട്ടുകാരെ കാണിക്കാറില്ല.
2017ല്‍ ഓണ്‍ലൈന്‍ ചാറ്റ് വഴിയാണ് ബിരുദധാരിയായ മകനുമായി യുവാവ് പരിചയപ്പെടുന്നതെന്നാണ് പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.. ഈ സൗഹൃദം പ്രണയമായി മാറുകയും ചെയ്തു. സമ്പന്നമായ നായര്‍ കുടുംബത്തിലെ അംഗമാണെന്നാണ് ഇയാൾ മകനോടു പറഞ്ഞിരുന്നതെന്ന് പരാതിക്കാരൻ പറയുന്നു. അച്ഛന്‍ വിദേശത്താണന്നും അമ്മ കോളജ് പ്രഫസറാണന്നും പറഞ്ഞ് യുവാവ് മകനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായാണ് പരാതിയിലെ ആരോപണം.
പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
വിവാഹിതരായ രണ്ട് സഹോദരിമാരുണ്ടെന്നും ഒരു സഹോദരിയുടെ ഭര്‍ത്താവ് ഡോക്ടറും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നുമാണ് പറഞ്ഞിരുന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. സ്വവര്‍ഗ ബന്ധം അറിഞ്ഞപ്പോള്‍ യുവാവിൻ്റെ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ സ്‌നേഹം ലഭിക്കാതെ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞ് മകനെ തെറ്റിദ്ധരിപ്പിച്ചെന്നും വിമുക്തഭടൻ പറയുന്നു.
തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങി
യുവാവിന്റെ വാക്കുകളില്‍ കുടുങ്ങിയ മകന്‍ യുവാവുമൊത്ത് ഒട്ടേറെ തവണ വീട്ടില്‍ വന്നു താമസിച്ചിരുന്നു. ഇതിനിടയില്‍ യൂറോപ്പിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ച് മകന്‍ വിദേശത്തുപോയി. ഈ സമയത്താണ് യുവാവ് ആശുപത്രി ചെലവിനും മറ്റു കാര്യങ്ങള്‍ക്കും എന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതെന്നാണ് ആരോപണം. ഏക മകൻ ചെലുത്തിയ സമ്മര്‍ദത്തിന് വഴങ്ങിയാണ് കുടുംബം പല ഘട്ടങ്ങളിലായി യുവാവിന് പണം നല്‍കിയതെന്നും വിമുക്തഭടൻ പോലീസിനെ അറിയിച്ചു.
കാർ കൈവശപ്പെടുത്തി
യുവാവിന് പണം കൊടുത്തതിനു രേഖകളുണ്ടെന്നാണ് വിമുക്തഭടന്‍ പറയുന്നത്. കൊവിഡ് ബാധിച്ച് ഒരു വൃക്ക പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞും പല ഘട്ടങ്ങളിലായി പണം തട്ടിയെടുത്തു. എന്നാൽ അസുഖബാധിതനാണെന്നു പറയുമ്പോഴും ഒരിക്കല്‍ പോലും ആശുപത്രി ചികിത്സയുടെ രേഖകളോ ബില്ലുകളോ യുവാവ് വീട്ടുകാരെ കാണിച്ചിരുന്നില്ല. കൂടാതെ 2019ല്‍ ആശുപത്രി യാത്രയ്ക്കാണെന്ന് പറഞ്ഞ് മകൻ്റെ നിര്‍ബന്ധത്തിനു വഴങ്ങി നൽകിയ കാറും യുവാവ് കൈവശപ്പെടുത്തി വര്‍ക്കലയ്ക്ക് കൊണ്ടുപോയി. തിരികെ തരാമെന്ന് പറഞ്ഞ് കൊണ്ടുപോയ കാര്‍ ഇതുവരെ മടക്കി നല്‍കിയിട്ടില്ലെന്നാണ് ആരോപണം.
ഭീഷണി
ഇപ്പോള്‍ വീണ്ടും പണം ചോദിച്ച് യുവാവ് ശല്യപ്പെടുത്തുകയാണെന്നാണ് ആരോപണം. പണം നല്‍കാതായപ്പോള്‍ വീടുകയറി ആക്രമിച്ച് ഭാര്യയെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. യുവാവ് വീട്ടില്‍ വന്നപ്പോൾ അഞ്ച് പവൻ്റെ മാല പണയം വക്കാന്‍ കൈവശപ്പെടുത്തിയിരുന്നു. ഇതിനുപുറമേ മകളുടെ രണ്ടു മാലയും ഇയാള്‍ വീട്ടില്‍നിന്നും മോഷ്ടിച്ചതായും സംശയമുണ്ട്.. പരാതി ലഭിച്ച കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.