ആപ്പ്ജില്ല

അഞ്ചുദിവസം നീണ്ട ശ്രമകരമായ ദൗത്യം, ഒടുവില്‍ വിജയം; പീച്ചി അണക്കെട്ടിൻ്റെ തകരാര്‍ പരിഹരിച്ചു

പീച്ചി അണക്കെട്ടിൻ്റെ തകരാര്‍ പരിഹരിച്ചു. അഞ്ചുദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് തകര്‍ന്ന എമര്‍ജന്‍സി ഷട്ടര്‍ അടച്ചത്. നാവികസേനാ വിദഗ്ധർ, ഐ ഗില്‍ ടെക് ഡൈവിങ് സര്‍വീസിലെ അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രശ്നം പരിഹരിച്ചത്.

Lipi 26 Sept 2020, 1:07 am
Samayam Malayalam Peechi Dam
പീച്ചി ഡാം
പീച്ചി: പീച്ചി ഡാമിലെ തകര്‍ന്ന എമര്‍ജന്‍സി ഷട്ടര്‍ അടച്ചു. അഞ്ചുദിവസം നീണ്ട ശ്രമകരമായ ദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ജില്ലയില്‍ മഴ കനത്തതോടെ ഡാം തുറന്നിരുന്നു. കൂടെ വൈദ്യുതി ഉത്പാദനവും തുടങ്ങി. സെപ്റ്റംബര്‍ 21 നാണ് ഡാം തുറന്നത്. കെഎസ്ഇബിയുടെ വൈദ്യുതി ഉത്പാദന കേന്ദ്രത്തിലെ സ്ലൂയിസ് വഴി വെള്ളമെത്തിക്കാന്‍ ശ്രമിച്ചതോടെ പ്രധാന പൈപ്പിൻ്റെ വാല്‍വ് തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ജല പ്രവാഹം നിയന്ത്രിക്കാന്‍ കഴിയാതായി. ഇതോടെ വാല്‍വ് സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലൂടെ അതിശക്തമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചു. സമീപത്തെ വൈദ്യുതി ഉത്പാദന പ്ലാൻ്റിന് ഭീഷണിയാകുന്ന വിധത്തിലാണ് വെള്ളം പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നത്. അഞ്ചു ദിവസമായി വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഷട്ടര്‍ അടയ്ക്കുന്നതിന് ശ്രമങ്ങള്‍ നടക്കുകയായിരുന്നു.

Also Read: കാട്ടാനകൾക്കൊപ്പം സെൽഫി! ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; യുവാവിനെ വനപാലകര്‍ പൊക്കി

റിസര്‍വോയറില്‍ 60 അടിയോളം താഴെയുള്ള ടണലിന്റെ എമര്‍ജന്‍സി ഷട്ടര്‍ അടച്ചെങ്കിലേ വെള്ളം നിര്‍ത്താന്‍ കഴിയൂ. ഇതിനുള്ള ശ്രമം വിജയിച്ചില്ല. ഷട്ടര്‍ അടയ്ക്കല്‍ എളുപ്പമല്ലെന്നു വന്നതോടെ ആശങ്ക വര്‍ധിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ പരിശ്രമം കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നു വന്നതോടെ മുങ്ങല്‍ വിദഗ്ധരുള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read: ചിമ്മിനി ഡാം റോഡില്‍ ഭീഷണിയായി ഒറ്റയാന്‍; യാത്രക്കാർ ഭീതിയിൽ

നാവികസേനയില്‍ നിന്നുള്ള വിദഗ്ധരും ഐ ഗില്‍ ടെക് ഡൈവിങ് സര്‍വീസിലെ അംഗങ്ങളും ചേര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. റിസര്‍വോയറില്‍ അഞ്ച് ദിവസം നീണ്ട ശ്രമകരമായ പ്രയത്‌നത്തിനൊടുവിലാണ് ഫലം കണ്ടത്. റിസര്‍വോയറിലെ വെള്ളത്തിന്റെ കനത്ത മര്‍ദമായിരുന്നു ദൗത്യത്തിന് പ്രതിസന്ധി തീര്‍ത്തത്. മര്‍ദത്തെ ചെറുക്കാന്‍ ഷട്ടറിന്റെ ഭാരം വര്‍ധിപ്പിച്ച് താഴേക്ക് ഇറക്കാനുള്ള പരിശ്രമങ്ങളാണ് നടത്തിയത്. നീളമുള്ള ഇരുമ്പ് റെയില്‍ ഷട്ടറില്‍ വെല്‍ഡ് ചെയ്ത ശേഷം വെള്ളത്തില്‍ താഴ്ത്തിയ പ്രവര്‍ത്തനമാണ് ഫലം കണ്ടത്.

Also Read: ആധാർ ഉണ്ടോ? ഇനി കണ്ണനെ കണികാണാന്‍ അത് മതി!, ഗുരുവായൂരിൽ ദർശനത്തിന് കൂടുതൽ ഇളവുകൾ

വെള്ളത്തിനടിയിലെ ജോലികള്‍ നാവികസേനയില്‍ നിന്നുള്ളവരും ഐ ഗില്‍ ടെക്കിലെ അംഗങ്ങളും പൂര്‍ത്തിയാക്കി. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവരും കാഞ്ഞിരപ്പുഴ മൈനര്‍ എന്‍ജിനീയറിങ് ടീമിലെ വെല്‍ഡിങ് ടെക്‌നീഷ്യന്മാരും ചേര്‍ന്നാണ് മുകള്‍ഭാഗത്തെ ദൗത്യം പൂര്‍ത്തീകരിച്ചു. വൈദ്യുതി ഉത്പാദനത്തിനായി വെള്ളമെത്തിക്കുന്ന പൈപ്പിന്റെ വാല്‍വിന് സംഭവിച്ചതെന്തെന്ന് ശനിയാഴ്ചത്തെ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാകൂവെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്