ആപ്പ്ജില്ല

തൃശൂരില്‍ കൊവിഡ് വ്യാപിക്കുന്നു! പല പ്രദേശങ്ങളും അതിനിയന്ത്രിത മേഖല, കുന്നംകുളം നഗരം അടച്ചു

തൃശൂരിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. ചാലക്കുടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ദിവസം അടച്ചിടാൻ തീരുമാനിച്ചു. കുന്നംകുളം നഗരവും അടച്ചു. സമ്പര്‍ക്കത്തിലൂടെയാണ് രോഗവ്യാപനം.

Lipi 26 Oct 2020, 11:46 pm
തൃശൂര്‍: തൃശൂരില്‍ കൊവിഡ് പടരുന്നു. മറ്റു പല ജില്ലകളിലും രോഗവ്യാപനത്തിൻ്റെ‌ തോത് കുറയുമ്പോള്‍ തൃശൂരില്‍ രോഗം പടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത് എന്നത് ആശങ്ക കൂട്ടുന്നു.
Samayam Malayalam Thrissur Covid 19
തൃശൂർ


നാട്ടിക ഗ്രാമപഞ്ചായത്ത് അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതോടെ ഓരോ ദിവസവും നിശ്ചിത പലവ്യഞ്ജന കടകള്‍ മാത്രം തുറക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരേയായിരിക്കും ഇവയുടെ പ്രവര്‍ത്തനം അനുവദിക്കുക. ഓരോ ദിവസവും തുറക്കേണ്ട കട ഏതെന്ന് വ്യാപാരി പ്രതിനിധികള്‍ തീരുമാനിക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. പഞ്ചായത്തില്‍ ലിങ്ക് റോഡുകള്‍ എല്ലാം അടയ്ക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായിരിക്കും. പൊതു ഇടങ്ങളിലും കടകളിലും മൂന്നില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. മത്സ്യ-മാംസം വഴിയോര കച്ചവട വില്‍പ്പന നിരോധിക്കും. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രമാക്കും. ഭക്തരെ പ്രവേശിപ്പിക്കില്ല. പ്രതിദിനം 30 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തദ്ദേശസ്ഥാപനം അടച്ചിടും എന്ന നിയന്ത്രണത്തിന്റെ ഭാഗമായാണ് തീരുമാനം. ഇവിടെ ആറ് ഉറവിടമറിയാത്ത കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടിക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Also Read: നിധിന്‍ വധക്കേസ്; ബിജെപിയുടെ ആരോപണത്തിന്‍റെ മുനയൊടിഞ്ഞു, 14 ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും വലയിലാക്കി പോലീസ്

ചാലക്കുടിയില്‍ കൊവിഡ് ജാഗ്രത കടുപ്പിക്കുന്നു; വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ദിവസം അടച്ചിടും


ചാലക്കുടി നഗരസഭാ പരിധിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അടച്ചിടും. പെരിയച്ചിറ മുതല്‍ പുഴംപാലം വരെയുള്ള ഭാഗം, ബൈപ്പാസ് റോഡ്, ആനമല ജങ്ഷന്‍, മാര്‍ക്കറ്റ് റോഡ്, മാര്‍ക്കറ്റ്, മുനിസിപ്പല്‍ ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് ജങ്ഷന്‍ വരേയുള്ള ഭാഗം, സൗത്ത് ജംഗ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപങ്ങള്‍ രണ്ട് ദിവസം അടച്ചിടും. നഗരസഭാ പരിധിയില്‍ തെരുവോരക്കച്ചവടം ഏഴ് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു.

ആര്‍ആര്‍ടി ഗ്രൂപ്പുകള്‍ വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തും. അനാവശ്യമായി ആരും ഈ ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. അനാവശ്യമായി റോഡില്‍ ഇറങ്ങിയാല്‍ ദുരന്ത നിവാരണ ആക്ട് പ്രകാരം പോലീസ് കേസ് എടുക്കും. വാഹനങ്ങളില്‍ അനാവശ്യ യാത്രകള്‍ക്ക് കനത്ത പിഴ ഈടാക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പാല്‍, പത്രം, മരുന്ന്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ പറഞ്ഞു.

Also Read: കര പിടിക്കാതെ കരിച്ചാല്‍ക്കടവ് പാലം

കുന്നംകുളം നഗരം അടച്ചു

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ കുന്നംകുളം നഗരം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇന്ന് രാവിലെ തന്നെ കടകള്‍ തുറക്കാന്‍ വന്നവരെ പോലീസ് തിരിച്ചയച്ചു. ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറാന്‍ അനുവദിച്ചില്ല. രണ്ടു കവാടങ്ങളും കയറിട്ട് കെട്ടി. ഇതിനു മുൻപായി സ്റ്റാന്‍ഡില്‍ കയറിയ ബസുകള്‍ പോലീസ് പിടികൂടി വിട്ടയച്ചു. നിയന്ത്രണം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ മൂന്ന് ബസുകളാണ് കുന്നംകുളം എസ്ഐ ഇ ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

രാവിലെ മുതല്‍ എസ്ഐയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നു കൃത്യമായ നിര്‍ദേശം ലഭിക്കാത്തതിനാലാണ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറ്റിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെയാണ് ബസുകള്‍ക്കെതിരെ നടപടിയെടുക്കാതെ വിട്ടയച്ചത്. അഡീഷണല്‍ എസ്ഐയുടെ നേതൃത്വത്തിലാണ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന ഭാഗങ്ങള്‍ വടം കെട്ടി തടഞ്ഞത്.

Also Read: നിധിന്‍ കൊലക്കേസ്: 2 പ്രതികള്‍ കൂടി അറസ്റ്റില്‍; പിടികൂടിയത് ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

അതേസമയം കെഎസ്ആര്‍ടിസി ബസുകളും ദീര്‍ഘദൂര സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. സര്‍വീസ് നടത്തിയിരുന്ന പല ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. ചില ബസുകള്‍ കുന്നംകുളം നഗരത്തില്‍ പ്രവേശിക്കാതെ സമീപ സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കിവിട്ടു. ഇന്നലെ അവധിയായതിനാല്‍ സര്‍ക്കാര്‍ ബാങ്ക് എന്നി ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. തുറക്കുളം മത്സ്യമാര്‍ക്കറ്റ് അടച്ചിടും. തെരഞ്ഞെടുപ്പ് ജോലികള്‍ക്കുള്ള ഉദ്യോഗസ്ഥര്‍ നഗരസഭാ ഓഫീസില്‍ എത്തും. മാസങ്ങള്‍ക്ക് ശേഷമാണ് കുന്നംകുളം നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.



തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്