തൃശൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലഘട്ടത്തില്‍ വ്യാജചാരായം നിര്‍മിക്കാന്‍ ശ്രമിച്ച കേസില്‍ ഇറ്റലിയില്‍ നിന്നും എത്തിയ ആള്‍ അടക്കം മൂന്നുപേര്‍ ആളൂര്‍ പോലീസിന്റെ പിടിയിലായി. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആളൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സുശാന്തും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് ഉണ്ടാക്കിക്കൊണ്ടിരുന്നവരെ പിടികൂടിയത്.
ഇറ്റലിയില്‍ നിന്നും എത്തിയ കുഴിക്കാട്ടുശ്ശേരി പൈനാടത്ത് ജോബി (44) സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും സംഘടിപ്പിച്ച് വാഷ് പകര്‍ത്തി തീ കത്തിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് പോലീസ് എത്തിയത്. ആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയാറാക്കിയിരുന്നത്. ഇത് പാകമാകുമ്പോള്‍ പകര്‍ത്തി വയ്ക്കാന്‍ മൂന്ന് പ്ലാസ്റ്റിക് ഡ്രമ്മുകളും ഉണ്ടായിരുന്നു. കൂടാതെ വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും രണ്ടര മാസം മുമ്പാണ് വീടുപണിയുടെ ആവശ്യത്തിനായി ജോബി നാട്ടിലെത്തിയത്.
Also Read: തൃശൂരില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി: നശിപ്പിച്ചത് 10 ലക്ഷം രൂപയുടെ മത്സ്യം
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുത്താണ് രണ്ടുപേരെയും കൂട്ടി ചാരായം വാറ്റാന്‍ തീരുമാനിച്ചതെന്ന് ജോബി പോലീസിനോട് സമ്മതിച്ചു. കൂടെ പിടിയിലായവര്‍ രണ്ടു പേരും ഡ്രൈവർമാരാണ്. സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സുശാന്ത്, അഡീഷണല്‍ എസ്ഐമാരായ സത്യന്‍, സിജുമോന്‍, രവി, എഎസ്ഐമാരായ ദാസന്‍, സന്തോഷ്, ജിനുമോന്‍, സാജന്‍, സീനിയര്‍ സിപിഒമാരായ സുനില്‍, സുനില്‍ കുമാര്‍ എബി, സിപിഒമാരായ സുരേഷ് കുമാര്‍, അനീഷ് എന്നിവരടങ്ങിയ സംഘത്തിന്റെ ശ്രമഫലമായാണ് വാറ്റു സംഘം പിടിയിലായത്.