തൃശൂർ: ലോക്ക് ഡൗണിനിടെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് സഹായമെത്തിച്ചത് കേരള പോലീസ്. നന്ദിക്കര സ്വദേശി ആൻസി ജോബിക്കാണ് തൃശൂർ പോലീസും പുതുക്കാട് പോലീസും ചേർന്ന് സഹായം എത്തിച്ചത്.
അയ്യന്തോളിലുള്ള അമേരിക്കൻ ഐടി സ്ഥാപനത്തിലാണ് ആൻസി ജോലി ചെയ്യുന്നത്. ലോക്ക് ഡൗണായത് കൊണ്ട് ആൻസിക്ക് ഒരാഴ്ചയിലേറെയായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിളിച്ചന്വേഷിച്ചപ്പോൾ പല സഹപ്രവർത്തകരും ഓഫീസിൽ നിന്ന് കമ്പ്യൂട്ടർ വീടുകളിലേക്ക് കൊണ്ടു പോയി ജോലി ചെയ്യുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആൻസിക്കും കമ്പ്യൂട്ടർ വീട്ടിലേക്ക് കൊണ്ടുപോയി ജോലി തുടരാമെന്നായിരുന്നു ലഭിച്ച നിർദേശം.
എന്നാൽ ലോക്ക് ഡൗൺ നിയമം നിലനിൽക്കുന്നതിനാൽ അയ്യന്തോൾ വരെ പോകുക പ്രയോഗികമായിരുന്നില്ല. ഓട്ടോ ഡ്രൈവർമാരുമായി സംസാരിച്ചപ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതണമെന്ന് മറുപടി നൽകി. എന്നാൽ, അവിടെ വരെ ഈ സാഹചര്യത്തിൽ യാത്ര ചെയ്ത് തിരിച്ചു വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവർ വ്യക്തമാക്കി. തുടർന്ന്, നെല്ലായി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപിന്റെ സഹായത്തോടെ പോലീസിനെ ബന്ധപ്പെട്ടുവെന്ന് ആൻസി സമയം മലയാളത്തോട് പറഞ്ഞു.
Also Read: തൃശൂരില്‍ കൊറോണക്കാലത്തും തട്ടിപ്പുമായി റേഷന്‍ കടയുടമ: പരാതിയുമായി നാട്ടുകാര്‍!
ഇനിയും ജോലി ചെയ്യാൻ വൈകിയാൽ സാമ്പത്തിക പ്രതിസന്ധി എന്നതിലുപരി ജോലിയിൽ തുടരാനാകുമോ എന്ന് തന്നെ സംശയമായിരുന്നതിനാലാണ് പോലീസിനെ ബന്ധപ്പെട്ടതെന്ന് ആൻസി ജോബി പറഞ്ഞു. പുതുക്കാട് സിഐ സുധീരനോട് കമ്പ്യൂട്ടർ വീട്ടിലെത്തിക്കാൻ എന്താണ് മാർഗം എന്ന് ചോദിച്ചപ്പോൾ, തങ്ങൾ ഇപ്പോൾ തൃശൂരുണ്ടെന്നും കൃത്യമായ വിവരങ്ങൾ അറിയിച്ചാൽ ഓഫീസിൽ നിന്ന് ആവശ്യമുള്ള ഉപകാരണങ്ങൾ വീട്ടിൽ എത്തിച്ചു നൽകാമെന്നുമായിരുന്നു മറുപടി.
ആൻസി സ്ഥാപനത്തിലെ തന്റെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആൻസിയുടെ ഓഫീസിൽ നിന്ന് തന്നെ കമ്പ്യൂട്ടർ തൃശൂർ സിഐ ഓഫീസിൽ എത്തിച്ചു കൊടുത്തു.അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസ് പിടിയിലാകുമെന്നും കഴിഞ്ഞ ദിവസം കമ്പ്യൂട്ടർ എടുക്കാൻ ഓഫീസിലേക്ക് പോയ ഒരാൾ കേസിൽപ്പെട്ടെന്നും പോലീസ് അൻസിയെ ധരിപ്പിച്ചിരുന്നു. ഈ വേനൽക്കാലത്ത് കൊറോണക്കെതിരെ പോരാടാൻ നിൽക്കുന്ന പോലീസ് അവശ്യകാര്യങ്ങൾ ചെയ്തു തരാൻ കനിവ് ഉള്ളവരാണെന്നും അനൂപ് ഇ.കെ ഇത് സംബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം കാസർകോടും എറണാകുളത്തും ആവശ്യമരുന്നുകൾ എത്തിച്ച് കൊടുത്ത് കേരള പോലീസ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആവശ്യസഹായത്തിനായി കേരള പോലീസിനെ സമീപിക്കാമെന്നും അനൂപ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. തൃശൂർ അയ്യന്തോളിൽ നിന്ന് ആൻസിക്ക് ജോലി ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ നന്ദിക്കരയിലെ വീട്ടിൽ എത്തിച്ച് കൊടുത്ത് പോലീസ് വീണ്ടും കൈയ്യടി നേടിയിരിക്കുകയാണ്. പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുന്ന സംഭവങ്ങൾ വർത്തയാകുന്നതിനിടെയാണ് ജനങ്ങൾക്ക് സഹായമെത്തിക്കുന്ന പോലീസിന്റെ പ്രവൃത്തിയും ചർച്ചയാകുന്നത്.