ആപ്പ്ജില്ല

നീണ്ട 30 വർഷം സ്റ്റേഷൻ പരിപാലിച്ചു, ഇനി രാധയ്ക്ക് വിശ്രമജീവിതം, അപൂര്‍വ യാത്രയയപ്പുമായി തൃശൂർ പോലീസ്

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായിരുന്ന രാധയുടെ പടിയിറക്കമാണ് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായത്.

Samayam Malayalam 31 Mar 2020, 9:28 pm
തൃശൂര്‍: 30 വര്‍ഷം വൃത്തിയാക്കി പരിപാലിച്ച സ്റ്റേഷനില്‍ നിന്നുള്ള രാധയുടെ പടിയിറക്കമാണ് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മൂപ്ലിയം സ്വദേശി രാധ (70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.
Samayam Malayalam Thrissur


Also Read: ആലപ്പുഴയിൽ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

കൊവിഡ്-19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായി. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തേയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ജയകൃഷ്ണന്‍, എസ്ഐ ജെ ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

Also Read: വയനാട്ടിലെ മൂന്നാമത്തെ കൊവിഡ് ബാധിതൻ്റെ റൂട്ട്മാപ്പ് പുറത്ത്

സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും രാധ മാര്‍ച്ച് 31വരെ ജോലിക്കെത്തിയിരുന്നു. 1969ല്‍ പത്താംതരം വിജയിച്ച രാധ 1990ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. അന്നത്തെ നിലയ്ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലി സാധ്യതകളുണ്ടായിരുന്നെങ്കിലും മറ്റൊന്നിനും താൽപര്യമില്ലായിരുന്നുവെന്ന് രാധ പറയുന്നു. ശുചിത്വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന രാധ ഇപ്പോഴത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നന്നായി ഇടപെട്ടിരുന്നതായി എസ്എച്ച്ഒ പറഞ്ഞു. മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യയായ രാധ രണ്ടു മക്കളുടെയും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. യാത്രയയപ്പിന് ശേഷം സ്റ്റേഷന്‍ വാഹനത്തില്‍ തന്നെ രാധയെ പോലീസുകാര്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു.

Also Read: കൊവിഡ്-19: കാസ‍ർകോടിനായി പ്രത്യേക ആക്ഷൻ പ്ലാനെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്