ഗുണ്ടാപ്പക; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തി
നേരത്തെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ സിജോ ശിക്ഷ അനുഭവിച്ചിരുന്നു. കഞ്ചാവ് വിൽപന ഒറ്റിക്കൊടുത്തവരെ കൊലപ്പെടുത്തിയ കേസിലാണ് സിജോ ശിക്ഷ അനുഭവിച്ചത്. 2019ലായിരുന്നു സംഭവം.
Lipi 6 Jul 2020, 9:33 pm
തൃശൂര്‍: കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഫോണില്‍ വിളിച്ചു വരുത്തി ബൈക്കില്‍ കാറടിപ്പിച്ച് വെട്ടി കൊലപ്പെടുത്തി. വരടിയത്ത് കഴിഞ്ഞ വര്‍ഷം രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അന്ന് പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന പ്രതിയെയാണ് അതേ രീതിയില്‍ കൊലപ്പെടുത്തിയത്. വരടിയം തുരുത്തില്‍ ചിറയത്ത് വിട്ടില്‍ സിജോ (25)യെയാണ് രണ്ട് കാറുകളിലായെത്തിയ എതിര്‍ സംഘം കൊലപ്പെടുത്തിയത്. അവണൂര്‍ മണിത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപം മുണ്ടൂര്‍ വെളപ്പായ റോഡില്‍ കഴിഞ്ഞദിവസം രാത്രി 12.30 നാണ് സംഭവം.
കഞ്ചാവ് വില്‍പന എക്‌സൈസിന് ഒറ്റിക്കൊടുത്ത എതിര്‍ സംഘത്തിലെ രണ്ടുപേരെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിജോ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2019 ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടത്തിക്കോട് രാജഗിരി ചൊവ്വല്ലൂര്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (35), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ ശ്യാം (24) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റഫറിനേയും ശ്യാമിനേയും ആറംഗസംഘം പിക്കപ്പ് വാനിലെത്തി ഇടിച്ചു വീഴ്ത്തി അവണാവ് പാറപ്പുറം കുരിശുപള്ളിക്ക് സമീപത്ത് വച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
Also Read: ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്; വലക്കാവില്‍ ജാഗ്രതാ നിര്‍ദ്ദേശം
അക്രമം നടത്തിയവരും വെട്ടേറ്റവരും നിരവധി കഞ്ചാവ്, അടിപിടിക്കേസുകളില്‍ പ്രതികളായിരുന്നു. ഈ കേസില്‍ ജയിലിലായിരുന്ന സിജോയ്ക്കും മറ്റു പ്രതികള്‍ക്കും കൊവിഡ് കാലത്താണ് ജാമ്യം ലഭിച്ചത്. കൊലചെയ്യപ്പെട്ട യുവാക്കളുടെ സംഘത്തില്‍പ്പെട്ടവരാണ് സിജോയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഇരട്ടക്കൊലയുടെ അതേ മാതൃകയിലാണ് ഇന്നലെ സിജോയെ കൊലപ്പെടുത്തിയതും. പുലര്‍ച്ചെ 12.30 ഓടെ മണിത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. സിജോ അടക്കമുള്ള അഞ്ചംഗ സംഘത്തെ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമിസംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Also Read: ബിറ്റ് കോയിന്‍ ഇടപാട്: തൃശൂരില്‍ യുവാവിനെ ഭീണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം... പ്രതികള്‍ അറസ്റ്റില്‍!
താഴെ വീണ സിജോയെ മാത്രം തെരഞ്ഞുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. സിജോയുടെ കൂടെയുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിന് ആക്രമണത്തില്‍ പരുക്കേറ്റു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. സിറ്റി കമ്മിഷണര്‍ ആര്‍. ആദിത്യ ഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലൂസിയാണ് സിജോയുടെ മാതാവ്. അവിവാഹിതനാണ്. സഹോദരന്‍: ഡയമണ്ട്.