ആപ്പ്ജില്ല

കൊടുങ്ങല്ലൂരിൽ 'ടൗണ്‍ ഹാള്‍' പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; ചെയര്‍മാനും പ്രതിപക്ഷ നേതാവും മുന്‍ വൈസ് ചെയര്‍മാനും മത്സരരംഗത്ത്

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ടൗണ്‍ ഹാള്‍ അഞ്ചാം വാര്‍ഡില്‍ കടുത്ത മത്സരം. ചെയര്‍മാൻ, പ്രതിപക്ഷ നേതാവ്, മുന്‍ വൈസ് ചെയര്‍മാൻ എന്നിവരുൾപ്പെടെ അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Lipi 28 Nov 2020, 11:25 pm
തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഭരണ സിരാകേന്ദ്രമായ ടൗണ്‍ ഹാള്‍ അഞ്ചാം വാര്‍ഡില്‍ ഇത്തവണ മത്സരം കടുക്കും. നിലവിലെ ചെയര്‍മാനും പ്രതിപക്ഷ നേതാവും മുന്‍ വൈസ് ചെയര്‍മാനുമടക്കം അഞ്ച് സ്ഥാനാര്‍ഥികളാണ് കച്ചമുറുക്കി ടൗണ്‍ ഹാള്‍ പിടിക്കാന്‍ രംഗത്തുള്ളത്. ഇതോടെ നഗരസഭയില്‍ പൊടിപാറും മത്സരത്തിന് ടൗണ്‍ ഹാളില്‍ കളമൊരുങ്ങി. യുഡിഎഫിൽ നിന്ന് അകന്ന് മുസ്ലീം ലീഗ് കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തുള്ള അഞ്ച് വാര്‍ഡുകളില്‍ ഒന്നാണ് അഞ്ചാം വാര്‍ഡെന്നതും രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നിലവില്‍ എല്‍ഡിഎഫിൻ്റെ സിറ്റിങ് സീറ്റാണ് അഞ്ചാം വാര്‍ഡ്.
Samayam Malayalam Kodungallur Municipality
പ്രതീകാത്മക ചിത്രം


Also Read: കാട്ടകാമ്പാല്‍, വേലൂര്‍ പഞ്ചായത്തുകള്‍ അഴിമതിരഹിത ഭരണമെന്ന് സിപിഎം; വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയെന്ന് കോണ്‍ഗ്രസ്‌

നഗരസഭ കാര്യാലയം, കോടതി, സിവില്‍ സ്റ്റേഷന്‍, സിപിഎം ഏരിയാ കമ്മിറ്റി ഓഫീസുള്‍പ്പെടെ നഗരത്തിന്റെ സിരാകേന്ദ്രമാണ് അഞ്ചാം വാര്‍ഡ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രതിപക്ഷ നേതാവ് വി ജി ഉണ്ണിക്കൃഷ്ണനും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും രണ്ട് തവണ വാര്‍ഡിനെ പ്രതിനിധീകരിച്ച അംഗവുമായ പി എച്ച് അബ്ദുള്‍ റഷീദ് സ്വതന്ത്രനായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നൗഷാദ് പുതുവീട്ടിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി വി എച്ച് ഇസ്ഹാഖും കച്ചമുറുക്കിയതോടെ മത്സരം കടുത്തു. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന അങ്കലാപ്പിലാണ് വാര്‍ഡും വോട്ടര്‍മാരും. പ്രചാരണം കൊടുമ്പിരികൊണ്ടതോടെ ഒരോവോട്ടും നിര്‍ണായകമെന്ന തിരിച്ചറിവില്‍ മുന്നണികളും സ്വതന്ത്രനും എല്ലാവിധ തന്ത്രങ്ങളും പുറത്തെടുത്താണ് പടപ്പുറപ്പാടും.

Also Read: നഗരസഭാ ഓഫീസുകളില്‍ നിന്നുള്ള ദുരവസ്ഥ; ഗര്‍ഭിണിയായ യുവതി മത്സരരംഗത്ത്

നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞാണ് എല്‍ഡിഎഫിലെ കെ ആര്‍ ജൈത്രന്റെ പ്രചാരണം. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള വാര്‍ഡ് കൈവിടില്ലെന്ന ആത്മവിശ്വാസവും എല്‍ഡിഎഫിനുണ്ട്. നഗരസഭയില്‍ ആദ്യമായി താമര വിരിയിച്ച വി ജി ഉണ്ണിക്കൃഷ്ണനിലാണ് ബിജെപിയുടെ പ്രതീക്ഷ. കൗണ്‍സിലറായും പ്രതിപക്ഷ നേതാവായും നഗരസഭയുടെ വികസന- സമര പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായി ശ്രദ്ധേയനായ വി ജി ഉണ്ണിക്കൃഷ്ണന്‍ ടൗണ്‍ ഹാളിലും രാഷ്ട്രീയ വിസ്മയം ജനിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ക്യാമ്പ്. മോഡി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ വിവരിച്ചും വികസന മുരടിപ്പ് തുറന്നുകാട്ടിയുമാണ് ബിജെപിയുടെ പ്രചാരണ മുന്നേറ്റം. നഗരസഭയില്‍ യഡിഎഫ് സംവിധാനത്തില്‍ നിന്ന് വിട്ടുനിന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നൗഷാദ് പുതുവീട്ടിലിനും ലീഗ് സ്ഥാനാര്‍ഥി വി എച്ച് ഇസ്ഹാഖിനും വാര്‍ഡില്‍ ആഴത്തിലുള്ള വ്യക്തി ബന്ധങ്ങളുണ്ട്. ഇതെല്ലാം അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ഇരുവരും.

Also Read: എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം; നടപടി വേണമെന്ന് ആവശ്യം

മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളിയുമായാണ് സ്വതന്ത്ര സ്ഥാനാര്‍ഥി പി എച്ച് അബ്ദുള്‍ റഷീദിൻ്റെ രംഗപ്രവേശം. 2005 ല്‍ സ്വതന്ത്രനായി വിജയിച്ച റഷീദ് ഇടതിന്റെയും വലതിന്റെയും പ്രമുഖ നേതാക്കളെ തോല്‍പ്പിച്ചാണ് നഗരസഭയിലെത്തിയത്. ഒൻപത് വോട്ടിന് ജയിച്ച റഷീദ് ഇടത് ഭരണത്തില്‍ വൈസ് ചെയര്‍മാനായി. 2010-ല്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് വീണ്ടും നഗരസഭയിലേക്ക് തെരഞ്ഞെടുത്തു. ഒരിടവേളക്കുശേഷം പഴയ തെരഞ്ഞെടുപ്പ് അടയാളമായ കപ്പും സോസറും പൊടിതട്ടിയെടുത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വീണ്ടുമെത്തിയ റഷീദ് മുന്നണികളുടെ ഉറക്കം കെടുത്തിതുടങ്ങി. 1004 വോട്ടര്‍മാര്‍ മാത്രമുള്ള വാര്‍ഡില്‍ മുന്നൂറിനും മുന്നൂറ്റമ്പതിനുമിടയില്‍ വോട്ട് തരപ്പെടുത്താനാണ് മത്സരം.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്