തൃശൂര്‍: ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ നിര്‍മാണം പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് കരാര്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്കി. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ ബി ഡി ദേവസി എംഎല്‍എയുടെ ആവശ്യപ്രകാരം ജില്ലാ കലക്ടര്‍ റസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടേയും എന്‍ എച്ച് എ ഐ, കരാര്‍ കമ്പനി പ്രതിനിധികളുടേയും യോഗത്തിലാണ് ശക്തമായ ഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയത്.
നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ എന്‍എച്ച്എഐക്കും കരാര്‍ കമ്പനിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ടോള്‍ പിരിവ് തടയുന്നതടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബെന്നി ബെഹനാന് എംപിയും ബഡി ദേവസി എംഎല്‍എയും താക്കീതും നല്കി. നിര്‍മാണം പുനരാരംഭിക്കാന്‍ പല അവധികള്‍ പറഞ്ഞെങ്കിലും നിര്‍മാണം പുനരാരംഭിക്കാതെ ജനപ്രതിനിധികളേയും നാട്ടുകാരേയും വിഡ്ഢികളാക്കിയെന്ന ആരോപണവും ജനപ്രതിനിധികള്‍ ഉന്നയിച്ചു.
Also Read: സഹോദരങ്ങൾ തമ്മിൽ വഴക്ക്; തടയാനെത്തിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു: സംഭവം തിരൂരിൽ
എന്‍എച്ച്എഐ ഫണ്ട് നല്‍കിയിട്ടും കരാര്‍ കമ്പനി ഉപകരാറുകാര്‍ക്ക് പണം നല്‍കാത്തതാണ്
നിര്‍മാണം നിലയ്ക്കാന്‍ കാരണമായതെന്നും എംപി പറഞ്ഞു. ധിക്കാരപരമായ നടപടികള്‍ ഇനിയും വെച്ച് പൊറുപ്പിക്കാനാകില്ലെന്നും നാട്ടുകാര്‍ ഇനി പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് മുന്നറിയിപ്പും നല്കി. നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ കോടതി ജംഗ്ഷനില്‍ നിര്‍മാണത്തിന്റെ ഭാഗമായെടുത്ത വലിയ കുഴി ഉടന്‍ മൂടണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മഴ തുടങ്ങിയാല്‍ റോഡിന്റെ വശങ്ങള് ഇടിയുമെന്നും വലിയ അപകടങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
250 ദിവസംകൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 മാര്‍ച്ച് 18ന് നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി തുടക്കത്തിലേ താളംതെറ്റിയിരുന്നു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാറുകാര്‍. ഇവര്‍ നിര്‍മാണജോലികള്‍ ഉപ കരാര്‍ നല്കി. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തികള്‍ നിലച്ചു. തുടര്‍ന്നാണ് പുതിയ കരാര്‍ കമ്പനിയെ നിര്‍മാണം ഏല്‍പ്പിച്ചത്.