കല്‍പ്പറ്റ: വയനാട്ടില്‍ 776 പേര് കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുളള പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10753 ആണ്. എട്ട് പേര് ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴ് സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്കയച്ചു. ഇതുവരെ 127 സാമ്പിളുകള്‍ അയച്ചതില്‍ 107 എണ്ണം നെഗറ്റീവാണ്. 17 പേരുടെ ഫലം ലഭിക്കാനുണ്ട്. മൂന്ന് കേസുകളാണ് ജില്ലയില്‍ പോസിറ്റീവായിട്ടുളളത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 2479 ആണ്. ജില്ലയില്‍ 29 സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായും കലക്ടര്‍ അറിയിച്ചു.
ലോക്ക്ഡൗണ്‍, നിരോധനാജ്ഞ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലയില്‍ നടത്തിയ കര്‍ശന പരിശോധനയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി വൈകിട്ട് അഞ്ച് മണിവരെ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 52 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബത്തേരി സ്റ്റേഷനില്‍ ഏഴ് കേസുകളും, കല്‍പ്പറ്റ, മീനങ്ങാടി, കമ്പളക്കാട് സ്റ്റേഷനുകളില്‍ 9 കേസുകള്‍വീതവും, മേപ്പാടി, പനമരം, പുല്‍പ്പള്ളി, എന്നീ സ്റ്റേഷനുകളില്‍ 6 കേസുകള്‍ വീതവും, പടിഞ്ഞാറത്തറ, തിരുനെല്ലി എന്നീ സ്റ്റേഷനുകളില്‍ 3 കേസുകള്‍ വീതവും, തൊണ്ടര്‍നാട് സ്റ്റേഷനില്‍ 2 കേസുകളും, അമ്പലവയല്‍, വെള്ളമുണ്ട, കേണിച്ചിറ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Also Read: കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത; ജാഗ്രതാ നിർദ്ദേശം!
ഇതോടെ കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ആകെ 721 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 492 പേരെ അറസ്റ്റ് ചെയ്യുകയും 381 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കലക്ട്രേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. സംസ്ഥാനത്ത് അവിശ്യ സാധനങ്ങളുടെ വിതരണത്തിന് ലഭ്യതക്കുറവില്ലെന്ന് വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. 2100 ട്രക്കുകളില്‍ അവിശ്യവസ്തുക്കള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം സംസ്ഥാന തലത്തിലുള്ള ഇടപെടലിലൂടെ സുഗമമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം നേരിടുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
അന്യജില്ലയിലെ പ്രധാന ആശുപത്രികളെ ആശ്രയിച്ച് ഡയാലിസിസ് നടത്തി വന്ന രോഗികള്‍ക്ക് വേണ്ടി ജില്ലയിലെ ആശുപത്രികളിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് തുടര്‍ചികിത്സ ലഭ്യമാവാന്‍ സാധിക്കാത്ത രോഗികള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം സൗഖ്യം ടെലി മെഡിസിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ഇതോടെ ലഭ്യമാക്കും. ആര്‍സിസി, ശ്രീചിത്ര, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മറ്റ് മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രികള്‍ തുടങ്ങി ജില്ലയ്ക്ക് പുറത്ത് നിന്ന് തുടര്‍ചികിത്സ നടത്തുന്ന രോഗികള്‍ക്കാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് ടെലി മെഡിസിന് യൂണിറ്റുകളുളളത്.