കല്‍പ്പറ്റ: ഒടുവില്‍ വയനാട്ടില്‍ നിന്നുള്ള ആദ്യ അതിഥിതൊഴിലാളികളുടെ സംഘം ഇന്നലെ ചുരമിറങ്ങി. അതിഥി തൊഴിലാളികളുടെ സേവനങ്ങള്‍ സ്മരിച്ചു കൊണ്ട് എ.എസ്.പി പദം സിംഗ് എഴുതിയാലപിച്ച മനോഹരമായ കവിത യാത്രയയപ്പ് ചടങ്ങിനെ കൂടുതല്‍ മനോഹരമാക്കി. ജോലിയില്ലാതെ ഇത്രനാള്‍ കഴിഞ്ഞിട്ടും ഭക്ഷണവും സുരക്ഷയും ഒരുക്കിയവരോട് നന്ദി പറഞ്ഞും ഞങ്ങള്‍ തിരിച്ചു വരുമെന്ന് ഉറപ്പിച്ചുമായിരുന്നു അതിഥി തൊഴിലാളികള്‍ വയനാട്ടില്‍ നിന്നും യാത്രയായത്.
Also Read: ലോക് ഡൗൺ കാലം ചക്ക മഹോത്സവമാക്കി കണ്ണൂരുകാർ; പരീക്ഷണങ്ങളുമായി യുവാക്കള്‍, ചക്ക പാചകവും വിഭവങ്ങളും സോഷ്യൽ മീഡിയയിലും വൈറലാകുന്നു
ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ജാര്‍ഖണ്ഡിലേക്ക് 492 പേരും രാജസ്ഥാനിലേക്ക് 310 പേരുമാണ് മടങ്ങിയത്. ബുധനാഴ്ച് വൈകിട്ട് 4 മണിയ്ക്ക് രാജസ്ഥാനിലേക്കും രാത്രി 8ന് ജാര്‍ഖണ്ഡിലേക്കും പോയ പ്രത്യേക ട്രെയിനുകളിലാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കിയത്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും 33 കെഎസ്ആര്‍ടിസി ബസുകളിലാണ് ഇവരെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത്. ഓരോരുത്തകര്‍ക്കും മൂന്ന് നേരം കഴിക്കാനുളള ചപ്പാത്തിയും കറിയും നേന്ത്രപ്പഴവും കുടിവെളളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രിയുടെ സഹായത്തോടെ സൗജന്യമായി ഏര്‍പ്പാടാക്കിയിരുന്നു.
Also Read: ആശങ്കകളുടെ നടുവില്‍ വയനാട്... രണ്ട് പേര്‍ക്ക് കൂടി കൊവിഡ്, പോലീസുകാര്‍ക്ക് രോഗം ബാധിച്ചതും ജില്ലയില്‍ നിന്ന്
ജില്ലയില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. നോഡല്‍ ഓഫീസറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ പി.എം ഷൈജുവിന്റെയും ലേബര്‍ ഓഫീസര്‍ കെ.സുരേഷിന്റെയും നേതൃത്വത്തിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യപരിശോധന നടത്തി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ലാകളക്ടര്‍ അദീല അബ്ദുള്ളയും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോയുമടക്കമുള്ള ഉദ്യോഗസ്ഥരും, സി.കെ ശശീന്ദ്രന്‍ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും യാത്രയയപ്പ് ചടങ്ങിനെത്തിയിരുന്നു.