ആപ്പ്ജില്ല

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത: പുറം ലോകവുമായി ബന്ധമില്ലാത്ത പരപ്പൻപാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടരുന്ന സാഹചര്യത്തിൽ പരപ്പൻപാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. 12 കുടുംബങ്ങളിലെ 44 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.

Lipi 9 Aug 2020, 11:56 pm
കൽപ്പറ്റ: വയനാട്ടിൽ കാലവർഷവുമായി ബന്ധപ്പെട്ട മുൻകരുതലിന്റെ ഭാഗമായുള്ള മാറ്റിപ്പാർപ്പിക്കൽ തുടരുന്നു. നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തനഗോത്രവിഭാഗക്കാരാണിവര്‍. പൊതുസമൂഹവുമായി ബന്ധമില്ലാത്ത കുടുംബങ്ങളെ സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥരായ കെ വീരാന്‍കുട്ടി, കെ ഹാഷിഫ് എന്നിവര്‍ മുഖേന ബന്ധപ്പെട്ടതോടെയാണ് ഇവര്‍ പുറത്തെത്താന്‍ സന്നദ്ധത അറിയിച്ചത്.
Samayam Malayalam വയനാട്ടിലെ പ്രക്തന ഗോത്ര വിഭാഗത്തിൽപ്പെട്ട വർഷങ്ങളായി വനത്തിനുളളിൽ കഴിയുന്ന ചോലനായ്ക്കരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു


Also Read: കൗണ്‍സിലിംഗിൻ്റെ മറവില്‍ പീഡനം: പ്രതിയായ വൈദികനെതിരെ നടപടിയുമായി ഭദ്രാസനാധികൃതര്‍; ചുമതലകളില്‍ നിന്നും നീക്കി

വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തിനുള്ളിലെത്തി ഇവരെ പുറത്തെത്തിച്ചത്. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- വനം- പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശ പ്രകാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന, നോര്‍ത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍, വൈത്തിരി തഹസില്‍ദാര്‍ ടി പി അബ്ദുല്‍ ഹാരിസ് എന്നിവര്‍ നടപടികള്‍ക്ക് മുന്‍കൈയെടുത്തു.

മേപ്പാടി ചൂരൽമലയിൽ ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലാണ്. പുറം ലോകവുമായി ബന്ധമില്ലാത്ത ഇവരെ മാറ്റിപ്പാർപ്പിച്ചത്



Also Read: കാലവര്‍ഷം കനക്കുന്നു; വയനാട്ടിലെ നഷ്ടക്കണക്ക് ഇങ്ങനെ

ജില്ലയിൽ മഴ കുറഞ്ഞെങ്കിലും മുൻകരുതലിന്റ ഭാഗമായി രണ്ട് ക്യാംപുകൾ കൂടി തുറന്നു. മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേരാണ്. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളും 1039 കുട്ടികളുമാണുള്ളത് . ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒൻപത് പേര്‍ ഭിന്നശേഷിക്കാരും ഒൻപത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്. മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും വൈത്തിരി താലൂക്കില്‍ 39 ക്യാമ്പുകളിലായി 600 കുടുംബങ്ങളിലെ 2082 പേരുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്