ആപ്പ്ജില്ല

വയനാട്ടില്‍ 79.51 ശതമാനം പോളിങ്; വിജയപ്രതീക്ഷയുമായി മുന്നണികള്‍; നൊമ്പരമായി രണ്ട് പേരുടെ മരണം

വയനാട്ടില്‍ 79.51 ശതമാനം പോളിങ് രേഖപ്പെടുത്തി

Samayam Malayalam 11 Dec 2020, 12:04 am
കല്‍പ്പറ്റ: കൊവിഡ് സാഹചര്യത്തിനും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയ വയനാട്ടില്‍ 79.51 ശതമാനം പോളിങ് രേഖപ്പെടുത്തി. 2015 ലെ തെരഞ്ഞെടുപ്പില്‍ 82.02 ശതമാനമായിരുന്നു പോളിങ്. നഗരസഭകളില്‍ മാനന്തവാടിയിലാണ് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 80.33 ശതമാനം. കുറവ് കല്‍പ്പറ്റയിലാണ്. 78.62 ശതമാനം. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 79.05 ശതമാനം പേരും ഇത്തവണ വോട്ട് രേഖപ്പെടുത്തി.
Samayam Malayalam kerala local body election 2020 above 79 percent polling recorded in wayanad district
വയനാട്ടില്‍ 79.51 ശതമാനം പോളിങ്; വിജയപ്രതീക്ഷയുമായി മുന്നണികള്‍; നൊമ്പരമായി രണ്ട് പേരുടെ മരണം



​ബ്ലോക്ക് പഞ്ചായത്തുകളിൽ കനത്ത പോളിങ്


വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തവണ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലാണ് ഏറ്റവുമധികം പോളിങ് നടന്നത്. 81.65 ശതമാനം പേര്‍. മാനന്തവാടിയില്‍ മാനന്തവാടി-80.33, കല്‍പ്പറ്റ 79.74, പനമരം-76.78 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. ഗ്രാമപഞ്ചായത്തുകളില്‍ നൂല്‍പ്പുഴയിലാണ് ഏറ്റവുമധികം പോളിംഗ് ശതമാനം. 83.51 ശതമാനം. വെള്ളമുണ്ട 77.08, തിരുനെല്ലി 80.98, തൊണ്ടര്‍നാട് 81.64, എടവക 82.07, തവിഞ്ഞാല്‍ 80.01, പനമരം 77.45, കണിയാമ്പറ്റ 79.15, പൂതാടി 77.16, പുല്‍പ്പള്ളി 77.03, മുള്ളന്‍കൊല്ലി 72.24, നെന്മേനി 81.67, അമ്പലവയല്‍ 81.91, മീനങ്ങാടി 79.89, വെങ്ങപ്പള്ളി 82.58, വൈത്തിരി 80.02, പൊഴുതന 77.63, തരിയോട് 80.2, മേപ്പാടി 78.44, മൂപ്പൈനാട് 79.18, കോട്ടത്തറ 86.44, മുട്ടില്‍ 79.6, പടിഞ്ഞാറത്തറ 77.77 എന്നിങ്ങനെയാണ് മറ്റ് ഗ്രാമപഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം.

​എല്ലാ പഞ്ചായത്തിലും 77 ശതമാനത്തിലധികം പോളിങ്

77 ശതമാനത്തിന് താഴേക്ക് ഒരു ഗ്രാമപഞ്ചായത്തും പോയിട്ടില്ലെന്നതാണ് വസ്തുത. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ലഭിച്ച കണക്കാണിത്. ഏതാനം ബൂത്തുകളിലേത് കൂടി അന്തിമമായി വരാനുണ്ട്. അതുകൊണ്ട് തന്നെ ശതമാനകണക്കില്‍ നേരിയ വ്യത്യാസം വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ആകെയുള്ള 655461 വോട്ടര്‍മാരില്‍ 497326 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 80.13 പുരുഷവോട്ടര്‍മാരും, 78.93 ശതമാനം സ്ത്രീവോട്ടര്‍മാരും ജില്ലയില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

​വോട്ടെടുപ്പിനിടെ രണ്ട് മരണം

വോട്ടെടുപ്പിനിടെ ജില്ലയില്‍ രണ്ട് പേരാണ് മരിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) യാണ് മരിച്ചവരിലൊരാള്‍. തൃശിലേരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്നും വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരഞ്ഞെടുപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ പോലീസ് കോണ്‍സ്റ്റബിളാണ് മരിച്ച രണ്ടാമത്തെയാള്‍. സുല്‍ത്താന്‍ ബത്തേരി അസംപഷന്‍ സ്‌കൂളില്‍ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ മീനങ്ങാടി സ്വദേശി കരുണാകരനാ (45) യിരുന്നു ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

​152 പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷ

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 152 പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി എല്‍പി സ്‌കൂളിലും, പാക്കം ഗവ. എല്‍പി സ്‌കൂളിലും കനത്ത സുരക്ഷയിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് പോളിങ് ബൂത്തിലെത്തുന്നവരെ കടുത്ത പരിശോധനയ്ക്കു ശേഷമാണ് ബൂത്തിലേക്ക് കടത്തിവിട്ടത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമായിരുന്നതിലാണ് കൂടുതല്‍ സുരക്ഷാ ഒരുക്കിയിരിക്കുന്നത്. ബൂത്തിനോട് ചേര്‍ന്ന് സ്‌കൂളിന്റെ നാല് ഭാഗങ്ങളിലും പോലീസ് കാവലുണ്ടായിരുന്നു. കനത്ത പോളിങ് നടന്ന സാഹചര്യത്തില്‍ ഒരേ അവകാശവാദമാണ് മൂന്ന് മുന്നണികളും ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് തന്നെയാണ് യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും അവകാശപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്