സുൽത്താൻബത്തേരി: അമ്പലവയൽ അമ്പുകുത്തിയിൽ രണ്ട് ആടിനെ പുലി കടിച്ചു കൊന്നു. അമ്പുകുത്തി മാളിക ഭാഗത്ത് പല്ലിശേരി ലീലയുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചു കൊന്നത്. ഒരു ആടിനെ പൂർണമായി കൂട്ടിൽ തന്നെ കൊന്നിട്ട് ഭക്ഷിച്ച നിലയിലും ഒരാടിനെ കൊന്നിട്ട നിലയിലുമാണ് കൂട്ടിൽ വീട്ടുകാർ കണ്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആടുകളിൽ ഒന്ന് ഗർഭിണിയായിരുന്നു. ആടുകളെ കൊന്നത് പുലിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് കടുവയും പുലിയും വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നത് തുടരുകയാണ്. അമ്പുകുത്തി സ്കുളിനു സമീപം ശനിയാഴ്ച കടുവ ആടിനെ ആക്രമിച്ചിരുന്നു. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. അതേസമയം കടുവാ ശല്യം രൂക്ഷമായ അമ്പലവയൽ എടക്കൽ പൊൻമുടിക്കോട്ടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അമ്പലവയലിലെ തന്നെ അമ്പുകുത്തിയിൽ ഇപ്പോൾ പുലി ആടിനെ കൊന്നിരിക്കുന്നത്. പൊൻമുടികോട്ടയിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും ആർആർടി ഉൾപ്പെടെ കൂടുതൽ വനപാലക സംഘത്തെ നിയോഗിക്കുമെന്നും കഴിഞ്ഞ ദിവസം വനം മന്ത്രി ഉറപ്പ് നൽകിയിരുന്നു. പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. നാട്ടുകാർ കഴിഞ്ഞ ദിവസം സമര പ്രഖ്യാപന യോഗം ചേർന്നിരുന്നു. തുടർ സമരങ്ങളിൽ നാളെ തീരുമാനമെടുക്കാനിരിക്കുകയാണ്. അമ്പുകുത്തിയിലും സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനങ്ങളുടെ ഉപജീവനമാർഗമായ ആടുകളടക്കമുള്ള വളർത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കുന്നതിൽ ആശങ്കയിലാണ് അമ്പുകുത്തി നിവാസികൾ.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം Read
Latest Local News and
Malayalam News