കൽപ്പറ്റ: വയനാട്ടില്‍ വന്‍പ്രതിഷേധത്തിനിടയാക്കിയ ഇക്കോ സെന്‍സിറ്റിവ് സോണുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു വ്യക്തമാക്കി.
വന്‍കിട കമ്പനികള്‍ നടത്തുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള കോഴി/മൃഗ പരിപാലന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. പ്രദേശങ്ങളിലെ പുഴകളിലും മറ്റും അസംസ്‌കൃത മാലിന്യം നിക്ഷേപിക്കാനും പാടില്ല. ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അഭിപ്രായം 2013 ഫെബ്രുവരി 15ന് മുമ്പായി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ശുപാര്‍ശകള്‍ നല്‍കിയില്ലെങ്കില്‍ വന്യജീവി സങ്കേതങ്ങളുടെ 10 കി.മീ. ചുറ്റളവില്‍ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിക്കുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ എന്ന ദൂരപരിധിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന ആദ്യ പ്രപ്പോസല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ കൃഷിഭൂമിയാണെന്നും, ജനനിബിഡമായ ഈ പ്രദേശം ഉള്‍പ്പെടുത്തരുതെന്നും, വന്യജീവി സങ്കേതത്തിനുള്ളിലുള്ള ജനവാസമേഖലകള്‍ ഉള്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സങ്കേതത്തിന് പുറത്തുള്ള ജനവാസമേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി 2013 ഫെബ്രുവരി 11ന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. 2018 സെപ്തംബര്‍ 19ന് ഇതേ പ്രപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഈ പ്രപ്പോസലുകള്‍ സ്വീകരിക്കാതിരിക്കാതെ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പുതിയ പ്രപ്പോസല്‍ നല്‍കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 നവംബര്‍ 21ന് 72.94 സ്‌ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖലയും വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും, 26.56 സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനവും ഉള്‍പ്പെടുത്തി ആകെ 118.59 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രപ്പോസലാണ് സമര്‍പ്പിച്ചത്.
തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രപ്പോസല്‍ അംഗീകരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍, കരട് വിഞ്ജാപനം വരുന്നതിന് മുമ്പു തന്നെ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് നിലവിലെ പ്രപ്പോസല്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സീറോ ആയി സമര്‍പ്പിച്ചിട്ടുള്ള ഈ പ്രപ്പോസലിന്മേലുള്ള എക്‌സ്‌പേര്‍ട്ട് കമ്മിറ്റി മീറ്റിങ്ങ് ഉടന്‍ നടക്കും.