കല്‍പ്പറ്റ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര വയനാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലായിരുന്നു ജാഥക്ക് സ്വീകരണമൊരുക്കിയിരുന്നത്. അതേസമയം, യാത്രയുടെ ഉദ്ഘാടനദിവസം ഉമ്മന്‍ചാണ്ടി തൊടുത്തുവിട്ട ശബരിമല വിഷയമാണ് പ്രധാനമായും യു ഡി എഫ് യാത്രയിലുടനീളം മുന്നോട്ടുവെക്കുന്നത്. യാത്ര നയിക്കുന്ന രമേശ് ചെന്നിത്തലയെ കൂടാതെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ അടക്കം വേദിയില്‍ പ്രസംഗിച്ചവരെല്ലാം സി പി എമ്മിനെയും, ബി ജെ പിയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി ശബരിമല വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചു.
സി പി എം സംസ്ഥാന കമ്മിറ്റി ശബരിമലയില്‍ സ്വീകരിച്ച നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തെറ്റാണെന്ന് പറഞ്ഞിട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതോടെ പ്രസ്തുത വിഷയത്തില്‍ സി പി എമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിയെ ശക്തിപ്പെടുത്തുകയാണ് സി പി എമ്മിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭക്തജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തും. സിപിഎം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നത്.
വര്‍ഗീയകാര്‍ഡ് കളിക്കാനുള്ള ശ്രമമാണിത്. വര്‍ഗീയത പറഞ്ഞുനടക്കുന്ന വിജയരാഘവനെ നിയന്ത്രിക്കാത്തതാണ് യുഡിഎഫിന് ഗുണമെന്നായിരുന്നു മാനന്തവാടിയിലെ വേദിയില്‍ ചെന്നിത്തല പറഞ്ഞത്. ശബരിമലക്കൊപ്പം തന്നെ സിപിഎം-ബിജെപി കൂട്ടുകെട്ട് തുറന്നുകാട്ടാനും നേതാക്കള്‍ പരാമാവധി ശ്രമിച്ചു. ഏറ്റമൊടുവില്‍ നടന്ന തില്ലങ്കേരിയിലെ തെരഞ്ഞെടുപ്പ്
ഫലം ഈ ബന്ധത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു. ശിവശങ്കറിന് ഡോളര്‍ക്കടത്ത് കേസില്‍ ജാമ്യം കിട്ടാന്‍ കാരണവും ഇത് തന്നെയാണെന്നും, കസ്റ്റംസ് കോടതിയില്‍ എതിര്‍വാദമുന്നയിക്കാത്തത് ഇതിന് തെളിവാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്. വയനാട് ജില്ലയുടെ പ്രശ്‌നങ്ങള്‍ പൗരപ്രമുഖരില്‍ നിന്നും പ്രകടനപത്രിക തയ്യാറാക്കുന്നതിനായി രമേശ് ചെന്നിത്തല കേട്ടിരുന്നു. മെഡിക്കല്‍ കോളജ് അടക്കമുള്ള കാര്യങ്ങള്‍ യു ഡി എഫ് ഭരണത്തിലെത്തിയാല്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് ഐശ്വര്യകേരളയാത്ര ജില്ല വിട്ടത്.