കല്‍പ്പറ്റ: അടിമുടി ദുരൂഹതയുണര്‍ത്തി ഒരേ സ്ഥലത്ത് 24 കല്ലറകള്‍, മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ ആളുകളെത്തുന്നതാവട്ടെ അര്‍ദ്ധരാത്രിയിലും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് കുറിച്ചിപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനമാണ് ഇത്തരത്തില്‍ നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. പ്രദേശവാസികള്‍ പറയുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി മുന്നൂറിലധികം മൃതദേഹങ്ങള്‍ ഈ കല്ലറകളില്‍ അടക്കം ചെയ്തതായാണ് വിവരം. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അടക്കം ചെയ്തിരിക്കുന്നത് രാത്രിസമയങ്ങളിലാണ്.
രഹസ്യമായി മൃതദേഹം അടക്കം ചെയ്തുവന്നതോടെയാണ് പ്രദേശവാസികളില്‍ പലര്‍ക്കും ഈ കല്ലറകളെ കുറിച്ച് സംശയമുണ്ടാകുന്നത്. ഒരു പ്രാര്‍ത്ഥനാലയവും അതിനോട് ചേര്‍ന്ന് ഒരു കല്ലറയും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഈ പ്രാര്‍ത്ഥനാലയത്തിന് പുറകുവശത്തായി രണ്ട്, മൂന്ന് സെന്റുകളിലായി നിരവധി കല്ലറകള്‍ നിര്‍മ്മിക്കപ്പെടുകയായിരുന്നു. രാത്രികാലങ്ങളില്‍ പുറമെ നിന്നും മറ്റും മൃതദേഹമെത്തിച്ച് അടക്കം ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ പ്രദേശവാസികള്‍ പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രദേശവാസികളുടെ മൃതദേഹം അടക്കം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും, പുറമെ നിന്നും നിരവധി മൃതദേഹങ്ങള്‍ ഇവിടേക്കെത്തിച്ച് അടക്കം ചെയ്യുന്നതിനോടാണ് പ്രതിഷേധമെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
മുല്ലശ്ശേരി സ്‌കറിയ എന്നയാള്‍ വിറ്റ കുറിച്ചിപറ്റയിലെ 1.34 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ ശ്മശാനഭൂമിയായി മാറിയിരിക്കുന്നത്. ഇതിന്റെ ഒരു വശം ചെതലയം ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെടുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ ഇവിടെ മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറംലോകമറിയാതെ പോകുകയാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ ശ്മശാനത്തെ സംബന്ധിച്ച് നിരവധി ദുരൂഹതയുള്ളതായി പരാതിക്കാരിലൊരാളായ രവി ഉള്ള്യേരി വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ശ്മശാനത്തിന്റെ ഉടമകളില്‍ പലരുടെയും വിലാസത്തില്‍ അങ്ങനെയൊരു ആളില്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി അദ്ദേഹം പറയുന്നു.
കര്‍ണാടക, തമിഴ്‌നാട് സ്വദേശികളടക്കം ഉടമകളുടെ ലിസ്റ്റിലുണ്ട്. കര്‍ണാടകയിലെ ഒരു എം ബി ബി എസ് ഡോക്ടറും ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 80ല്‍ താഴെ ശവങ്ങള്‍ മാത്രമാണ് മൊത്തം മറവ് ചെയ്തിരിക്കുന്നതെന്നാണ് കല്ലറകളുടെ ഉടമസ്ഥര്‍ 2018-ല്‍ മാനന്തവാടി ആര്‍ ഡി ഒ മുമ്പാകെ മൊഴി കൊടുത്തത്. വേറൊരു സ്ഥലത്ത് 120-ല്‍ താഴെ മാത്രമാണെന്നും അവര്‍ തന്നെ മൊഴി നല്‍കിയിരുന്നു. ലോകായുക്ത ഉദ്യോഗസ്ഥനോട് 120 പേരെ മാത്രമാണ് അടക്കം ചെയ്‌തെന്നായിരുന്നു മൊഴി. എന്നാല്‍ 350-ലധികം പേരെ മറവ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ വ്യക്തമാക്കുകയും, അദ്ദേഹമത് അന്വേഷിച്ച് കൃത്യമായി കണ്ടെത്തി അംഗീകരിച്ചതുമാണെന്നും രവി കൂട്ടിച്ചേര്‍ക്കുന്നു.
ഒരുമാസം 19 മുതല്‍ 37 ശവങ്ങള്‍ വരെ മറവ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുമുണ്ട്. എന്നാല്‍ മൃതദേഹം ആരുടേതെന്നോ, ആരടക്കിയെന്നോ ഉള്ളതിന് യാതൊരുവിധ തെളിവും അവശേഷിക്കുന്നില്ല. നിരവധി ദുരൂഹതകളാണ് ഈ ശവക്കല്ലറ സംബന്ധിച്ച് നിലനില്‍ക്കുന്നത്. അജ്ഞാത വ്യക്തികളുടെയും, ഇല്ലാത്ത വ്യക്തികളുടേയും പേരില്‍ വരെ ഇവിടെ ശവക്കല്ലറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേസില്‍ 11 ശ്മശാന ഉടമകളെ ഇതുവരെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. ചുറ്റുമതിലോ, കാവല്‍ക്കാരനോ ഈ ശവക്കോട്ടകള്‍ക്കില്ലെന്നും രവി ചൂണ്ടിക്കാട്ടുന്നു. ഈ ശവകുടീരത്തില്‍ ഒരിക്കല്‍ പോലും ആചാരപ്രകാരം ശവങ്ങള്‍ അടക്കം ചെയ്തിട്ടില്ല എന്നുള്ളതിന് നാട്ടുകാര്‍ സാക്ഷിയാണ്.
2017-18 വര്‍ഷത്തില്‍ ഒരു മാസം മുപ്പതിലധികം മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. കല്ലറകളില്‍ വളരെ ലളിതമായി രണ്ടോ, മൂന്നോ മിനിറ്റ് കൊണ്ട് മൃതദേഹം അടക്കം ചെയ്യാവുന്ന രീതിയിലാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകളെത്തി മൃതദേഹം അടക്കാന്‍ വരാറുണ്ടെന്ന് പ്രദേശവാസിയായ വ്യക്തി ജില്ലാകലക്ടര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഒരു മൃതദേഹം തന്നെ പല ഭാഗങ്ങളായി ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്തതായും മറ്റൊരു പ്രദേശവാസി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ശവമടക്കിയതുമായി ബന്ധപ്പെട്ട് ഉടമകള്‍ പറഞ്ഞത് പലപ്പോഴും പച്ചക്കള്ളങ്ങള്‍ മാത്രമായിരുന്നു. വിഷയം ഗൗരവതരമായപ്പോള്‍ ഉടമകളുടെ നേതൃത്വത്തില്‍ ശ്മശാന സംരക്ഷണസമിതി രൂപീകരിച്ച് തെറ്റായ കണക്കുകള്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി പറയുന്നു.
ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രാജ് ആക്ട് 6,8,10 പ്രകാരം കുറ്റം ചെയ്തത് കണ്ടെത്തിയതിനാല്‍ ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ 2019 ഫെബ്രുവരി 27ന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്ന ശ്മശാനത്തില്‍ യാതൊരു നടപടിയുമില്ലാതെ പിന്നീട് രണ്ട് ശവങ്ങള്‍ കൂടി അടക്കി. മുമ്പ് ശവമടക്കിയ കല്ലറകളില്‍ ഇതുവരെ എത്ര ശവമടക്കിയെന്ന കാര്യത്തില്‍ ജില്ലാഭരണകൂടത്തിനോ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനോ, വില്ലേജ് ഓഫീസര്‍ക്കോ, പൊലീസിനോ പറയാന്‍സാധിക്കാത്ത അവസ്ഥയാണുള്ളത്. നാളിതുവരെയായി ഒരു ഉദ്യോഗസ്ഥനും ഇവിടുത്തെ കല്ലറകളുടെ രഹസ്യം അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല.
പത്തനംതിട്ടയില്‍ നിന്നും മാസംതോറും 29 മൃതദേഹങ്ങള്‍ വരെ മറവ് ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ വ്യക്തമാക്കുന്നു. ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിച്ച എല്ലാ മൊഴികളും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ എടുത്തുമാറ്റുകയും ചെയ്തതായി രവി വ്യക്തമാക്കുന്നു. രേഖകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ പിന്നീട് നേരിട്ട് വീണ്ടും മൊഴിയെടുക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പ്രസ്തുത വിഷയത്തില്‍ കേരളാ ഹൈക്കോര്‍ട്ടില്‍ ഡബ്ല്യു പി സി 9162/2019, ഡബ്ല്യു പി സി 206658/2019 എന്നീ കേസുകളും, കൂടാതെ ഇപ്പോഴും തീര്‍പ്പാക്കാതെ കേരളാ ലോകായുക്തയില്‍ 77/2019, ഇ 119/2019 എന്നിങ്ങനെ കേസുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ലോകായുക്ത കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അന്വേഷണം നടത്തി മാര്‍ച്ച് 22ന് കേസെടുക്കുകയും ചെയ്തു. ഇതില്‍ 119/2019 നമ്പരായുള്ള കേരളാ ലോകായുക്ത കേസില്‍, ലോകായുക്ത പൊലീസ് സൂപ്രണ്ടിനെ കൊണ്ട് അന്വേഷണം നടത്തിച്ച് സ്ഥലം പരിശോധിച്ച് 600-ലധികം പേജുള്ള ഒരു അന്വേഷണറിപ്പോര്‍ട്ട് 2019 ജൂലൈ 30ന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാതിക്കാരന്റെ ഭാഗത്ത് നിന്നുള്ള 25 പേരും എതിര്‍കക്ഷികളില്‍ നിന്നും ഒഴിഞ്ഞുപോയവര്‍ കഴിച്ച് ഏഴ് പേരും, 42ലധികം രേഖകളും കമ്മീഷന്‍ കണ്ടെത്തി ശേഖരിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതാണെന്നും രവി ചൂണ്ടിക്കാട്ടുന്നു.
ഈ കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ കേസിലെ പ്രതികളിലൊരാള്‍ 2018-ല്‍ വക്കീല്‍ നോട്ടീസ് അയച്ചതായി രവി ഉള്ള്യേരി പറഞ്ഞു. എന്നാല്‍ ചുട്ട മറുപടി കൊടുത്തതോടെ പിന്നീട് തുടര്‍നടപടികളിലേക്ക് പോയില്ല. തുടര്‍ന്ന് പ്രദേശവാസി മുഖാന്തിരം 2019-ജൂണ്‍ 16ന് രാത്രി വീട്ടിലെത്തി അന്‍പതിനായിരം രൂപ നല്‍കി നാവടക്കാനായിരുന്നു ശ്രമം. ബാക്കി പതിമൂന്ന് ലക്ഷം രൂപ കൂടി കൈക്കൂലി നല്‍കി പ്രശ്‌നം ഒതുക്കിതീര്‍ക്കാനായിരുന്നു ശ്രമിച്ചത്. ഇത്തരത്തില്‍ പണം തന്ന് പ്രശ്‌നം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിനെതിരെ അത്തോളി പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കുകയും ചെയ്തു. കേസ് ഇല്ലാതാക്കാനും, ലോകായുക്തയില്‍ കേസ് പിന്‍വലിക്കുന്നതിനുമായി 13 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായെങ്കില്‍ ഇതില്‍ എന്തോ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ മനസിലാക്കിയതായും രവി പറയുന്നു.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ