ആപ്പ്ജില്ല

10 സെന്റില്‍ 8 കുടുബം, 23 മനുഷ്യര്‍, ശ്മശാനവും കൃഷിയും; വൈദ്യുതിയും ശൗചാലയവും കേട്ടുകേള്‍വി, ഇവരും മനുഷ്യരാണ്!!!

പെരിക്കല്ലൂര്‍ കാട്ടുനായ്ക്ക് ആദിവാസി കോളനിയിലെ താമസക്കാരുടെ ജീവിതം ദുരിതക്കയത്തിലാണ്. ആകെയുള്ള 10 സെന്റില്‍ എട്ട് വീടുകളാണുളളത്. ഇവരുടെ ജീവിതവും കൃഷിയും ശ്മാശനവുമെല്ലാം ഈ 10 സെന്റിനുള്ളിലാണ്. 23 പേരാണ് കടുത്ത അസൗകര്യങ്ങള്‍ക്കിടയില്‍ ഇവിടെ താമസിക്കുന്നത്. എത്രയും വേഗം അധികൃതര്‍ ഇടപെട്ട് തങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

| Edited by Samayam Desk | Lipi 24 Jan 2021, 1:57 pm


പെരിക്കല്ലൂര്‍ (വയനാട്): വൈദ്യുതിയും, ശൗചാലയവുമില്ലാതെ പത്ത് സെന്റില്‍ എട്ട് വീടുകള്‍. മൃതദേഹം മറവ് ചെയ്യുന്നതാകട്ടെ, വീടിനോട് ചേര്‍ന്നും. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ കാട്ടുനായ്ക്ക കോളനിയിലാണ് 23 അംഗങ്ങളുള്ള എട്ട് കുടുംബങ്ങള്‍ നരകജീവിതം നയിക്കുന്നത്. അധികൃതരുടെ വഞ്ചനയും, കെടുകാര്യസ്ഥതയുമാണ് ഈ കുടുംബങ്ങളുടെ ദയനീയജീവിതത്തിന് കാരണം.

ആറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായ വീടുകളാണ് ഈ കോളനിയിലുള്ളത്. എന്നാല്‍ ഈ വീടുകളില്‍ വൈദ്യുതിയോ, ശൗചാലയങ്ങളോ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. വൈദ്യുതിയില്ലാത്തതിനാല്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനും മറ്റും സമീപത്തെ നാഷണല്‍ റീഡിംഗ് ക്ലബ്ബിനെയാണ് ആശ്രയിക്കുന്നത്. കോളനിയിലെ ആരെങ്കിലും മരിച്ചാല്‍ വീട്ടുമുറ്റത്തോ, വീടിന് പുറകിലോ ആണ് മറവ് ചെയ്യുന്നത്. മറ്റ് സ്ഥലമില്ലാത്തതിനാല്‍ ഈ മറവ് ചെയ്ത സ്ഥലം തന്നെയാണ് മറ്റ് കാര്യങ്ങള്‍ക്കും കോളനിക്കാര്‍ ആശ്രയിക്കുന്നത്.

Also Read: കാരാപ്പുഴ അണക്കെട്ടിന്‍റെ സംഭരണ ശേഷി വര്‍ധിപ്പിക്കും; കര്‍ഷകര്‍ക്ക് ആശ്വാസമാകുമോ പുതിയ തീരുമാനം?

കോഴികളെയും മറ്റും വളര്‍ത്തുന്നതും ഈ മറവ് ചെയ്ത മണ്ണില്‍ തന്നെയാണ്. ഇതിനകം തന്നെ 10 സെന്റില്‍ ആറ് പേരുടെ മൃതദേഹം മറവ് ചെയ്തിട്ടുണ്ട്. കാട്ടിലും മറ്റും മൃതദേഹം മറവ് ചെയ്യാന്‍ വനംവകുപ്പ് അനുവദിക്കാറുമില്ല. മൃതദേഹം മറവ് ചെയ്യുന്നതിനാല്‍ തന്നെ ഇവിടുത്തെ വെള്ളവും ഉപയോഗശൂന്യമാണ്. കോളനിക്കാര്‍ അതുകൊണ്ട് തന്നെ പുറമെ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത ഈ കോളനിയില്‍ കുട്ടികളടക്കം 23 പേരാണ് കഴിഞ്ഞുവരുന്നത്. വീടുകള്‍ തമ്മില്‍ അകലമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഒരുവീട്ടില്‍ നിന്നും ഇറങ്ങുന്നത് മറ്റൊരു വീടിന്റെ ഉമ്മറത്തേക്കാണ്.

ആദിവാസികള്‍ ദുരിതത്തില്‍



മേല്‍ക്കൂരകളാണെങ്കില്‍ മുട്ടിയുരുമിയാണ് നില്‍ക്കുന്നത്. ആകെയുള്ള എട്ടില്‍ പല വീടുകളും കാലപ്പഴത്താല്‍ ജീര്‍ണതയിലാണ്. രാത്രിയായാല്‍ മണ്ണെണ്ണ വിളക്കും, മെഴുകുതിരിയുമാണ് ആശ്രയം. വയനാട്ടില്‍ ഇത്രയേറെ ദൈന്യതകളില്‍ കഴിയുന്ന മറ്റൊരു കോളനിയില്ലെന്നതാണ് വസ്തുത. വയോധികരടമുള്ള രോഗബാധിതരായവരും ഈ കോളനിയിലുണ്ട്. ഇവര്‍ പുല്‍പ്പള്ളിയിലെ ഗവ. ആശുപത്രിയില്‍ പോകുന്നതും വളരെയധികം യാതനകള്‍ സഹിച്ചാണ്. നിരവധി പരാതികളാണ് ഇതിനകം തന്നെ ജില്ലാകലക്ടര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയതെന്ന് കോളനിയിലെ താമസക്കാരിയായ മല്ലിക പറഞ്ഞു.

ആദിവാസികള്‍ ദുരിതത്തില്‍



പരാതികള്‍ നല്‍കിയാലും നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് മറ്റൊരു കോളനിവാസിയായ കമലും പറയുന്നു. വര്‍ഷങ്ങളായി കഴിയുന്ന ഇവരുടെ ജീവിതത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല. മാത്രമല്ല, കിട്ടിയ സഹായത്തില്‍ കൈയ്യിട്ട് വാരുകയും ചെയ്തു. വൈദ്യുതി കിട്ടാത്തതിനും, ശൗചാലയം പണിയാത്തതിനും കാരണമായി കോളനിക്കാര്‍ പറയുന്നത് കരാറുകാരന്റെ കെടുകാര്യസ്ഥതയാണ്. പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കരാറുകാരന്റെ കൈവശമാണ് കോളനിക്കാരില്‍ പലരുടെയും പാസ്ബുക്കുകള്‍ പോലുമുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാനത്താണ് ഒരു കോളനിയില്‍ ഇത്രയേറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ലൈഫ് ഭവനപദ്ധതിയും, സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഈ കോളനിക്കാരുടെ ജീവിതത്തിലേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. ഇത്രയും കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കണമെന്നതാണ് കോളനിക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്