ആപ്പ്ജില്ല

പക്ഷി സര്‍വെ പൂര്‍ത്തിയായി; വയനാട്ടില്‍ മൂന്നിനം കഴുകന്മാരെയും 27 പരുന്ത് വര്‍ഗങ്ങളെയും കണ്ടെത്തി

വയനാട്ടിലെ 3 ഡിവിഷനുകളിലായി നടന്നുവന്ന കഴുകന്‍-പരുന്ത് സര്‍വെ പൂര്‍ത്തിയായി. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് ഇത്തരത്തില്‍ ഒരു കണക്കെടുപ്പ് നടത്തുന്നത്. 27 പരുന്തു വര്‍ഗങ്ങളേയും, മൂന്ന് ഇനം കഴുകന്‍മാരേയും, ഒന്‍പത് ഇനത്തില്‍പ്പെട്ട മൂങ്ങകളെയും ഉള്‍പ്പെടെ 227 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. പ്രകൃതിയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ജീവിവര്‍ഗമാണ് കഴുകന്മാര്‍.

Lipi 18 Mar 2022, 4:34 pm

ഹൈലൈറ്റ്:

  • വയനാട് 3 ഡിവിഷനുകളില്‍ കഴുകന്‍- പരുന്ത് സര്‍വേ
  • സര്‍വേ തുടര്‍ച്ചയായ അഞ്ചാം വര്‍ഷം
  • 227 ഇനം പക്ഷികളെ കണ്ടെത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam raptor
വയനാട്ടില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി
സുല്‍ത്താന്‍ബത്തേരി(Wayanad): വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട്, സൗത്ത് വയനാട് എന്നീ മൂന്ന് ഡിവിഷനുകളില്‍ നടന്നുവന്ന കഴുകന്‍-പരുന്ത് സര്‍വെ പൂര്‍ത്തിയായി. പരുന്തുകളുടെയും കഴുകന്മാരുടെയും സാന്നിധ്യം സര്‍വെയില്‍ കണ്ടെത്തിയത് ആശാവഹമാണെന്നതാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് ഇത്തരത്തില്‍ ഒരു കണക്കെടുപ്പ് നടത്തുന്നത്. എണ്‍പതോളം പേര്‍ 24 ക്യാംപുകളിലായി നടത്തിയ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വെയില്‍ 27 പരുന്തു വര്‍ഗങ്ങളേയും, മൂന്ന് ഇനം കഴുകന്‍മാരേയും, ഒന്‍പത് ഇനത്തില്‍പ്പെട്ട മൂങ്ങകളെയും ഉള്‍പ്പെടെ 227 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.

പരുന്ത് വര്‍ഗമായ ജര്‍ഡന്‍സ് ബാസ, യൂറേഷ്യന്‍ സ്പാരോ ഹോക്ക്, ലെഗീസ് ഹോക്ക് ഈഗിള്‍ എന്നിവയുടെ സാന്നിധ്യം ശ്രദ്ധമായി. മാത്രമല്ല, മുത്തങ്ങ റെയ്ഞ്ചിലെ കാക്കപ്പാടത്ത് 38 ചുട്ടി കഴുകന്‍മാരും മൂന്ന് കാതിലാ കഴുകന്‍മാരും ഒരു പുള്ളിമാനിന്റെ ജഢം ഭക്ഷിക്കുന്നതും കണക്കെടുപ്പിനിടെ കാണാന്‍ സാധിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വെയില്‍ കേരളത്തിലെ പ്രശസ്തരായ പക്ഷി നിരീക്ഷകരും, കെഎഫ്ആര്‍ഐ പീച്ചി, കോളജ് ഓഫ് ഫോറസ്ട്രി തൃശൂര്‍, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് പൂക്കോട്, കോഴിക്കോട് ഗവ.ആര്‍ട്‌സ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 80-ഓളം പേര്‍ 24 ക്യാമ്പുകളിലായാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കുടിയേറ്റമേഖല വരള്‍ച്ചയുടെ പിടിയില്‍; ജലനിരപ്പ് താഴുന്നു, ആശങ്കയോടെ കര്‍ഷകര്‍, വീഡിയോ കാണാം

പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ സത്യന്‍ മേപ്പയൂര്‍, അബ്ദുള്‍ റിയാസ്, സന്ദീപ്ദാസ് എന്നിവര്‍ കണക്കെടുപ്പിന്റെ ഭാഗമായിരുന്നു. വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, നരേന്ദ്ര ബാബു.എസ്, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എസ് രഞ്ജിത്കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 13ന് വൈകിട്ട് നാല് മണിക്ക് സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് നടന്ന അവലോകനയോഗം സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന ഉദ്ഘാടനം ചെയ്തു. കണക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സര്‍വെയില്‍ മൂന്നിനം കഴുകന്മാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.

പ്രകൃതിയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ജീവിവര്‍ഗമാണ് കഴുകന്മാര്‍. ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെടാന്‍ പോന്ന സാഹചര്യത്തിലൂടെ കഴുകന്മാര്‍ കടന്നുപോകുന്നത്. ദക്ഷിണേന്ത്യയില്‍ അവശേഷിക്കുന്ന കഴുകന്മാരുടെ ആവാസസ്ഥലമാണ് വയനാട്ടിലെ കാടുകള്‍. ഡൈക്ലോഫെനാക്, കേറ്റോപ്രോഫിന്‍ തുടങ്ങിയ വേദന സംഹാരികളുടെ അമിതമായ ഉപയോഗമാണ് ജഢായു വംശത്തിന്റെ വംശമറ്റു പോകുന്നതിനുതന്നെ കാരണമായിരിക്കുന്നത്. വര്‍ഷം തോറുമുള്ള കണക്കെടുപ്പിലൂടെയും മരുന്നു ഷോപ്പുടമകള്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ വേദന സംഹാരിയുടെ ഉപയോഗം കുറക്കുന്നതിനുള്ള ബോധവത്കരണ ക്ലാസുകളിലൂടെയും, മറ്റുമാര്‍ഗങ്ങളിലൂടെയും അവശേഷിക്കുന്ന കഴുകന്‍ വംശത്തെ സംരക്ഷിക്കുന്നതിനുള്ള നിതാന്ത പരിശ്രമത്തിലാണ് വനംവകുപ്പ്.

Topic: Wayanad, Raptor survey Wayanad, Wayanad bird survey

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്