കൽപ്പറ്റ: തുടർചികിത്സ തേടേണ്ടി വരുന്ന സാധാരണക്കാരായ രോഗികളുടെ മുൻകാല ചികിത്സവിവരങ്ങൾ ഡോക്ടർമാർക്ക് ലഭിക്കുകയെന്നത് വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളിൽ ഭൂരിപക്ഷവും സാധാരണക്കാരായതിനാൽ തന്നെ മുമ്പ് ചികിത്സ തേടിയ വിവരങ്ങളടങ്ങിയ കുറിപ്പടിയോ മറ്റോ പലരുടെയും കൈയ്യിൽ കാണാറില്ല. പക്ഷേ ഇതിനെല്ലാം പരിഹാരമാകുകയാണ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് സംവിധാനത്തിലൂടെ. ഈ പദ്ധതിയുടെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി) വിതരണം ഇന്ന് തുടങ്ങും.
രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെൽത്ത് സംവിധാനമൊരുക്കിയ ആശുപത്രിയിലെത്തിയാൽ മെഡിക്കൽ കോളേജ് മുതൽ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ കഴിയും. ആശുപത്രിയിൽ ക്യൂ നിൽക്കാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. ആശുപത്രികളിലെ തിരക്കും സംവിധാനം നടപ്പാക്കുന്നതോടെ കുറക്കാൻകഴിഞ്ഞേക്കും. ഇ-ഹെൽത്ത് കാർഡ് ഉപയോഗിച്ച് ആശുപത്രികളിലെ വിവിധ പരിശോധനകൾ, സ്‌കാനിംഗ് തുടങ്ങിയവയ്ക്ക് മുൻകൂറായി ബുക്ക് ചെയ്യുകയുമാവാം.
ടെസ്റ്റ് റിപ്പോർട്ടുകൾ തയ്യാറായി കഴിഞ്ഞാൽ രോഗിയുടെ മൊബൈലിൽ മെസ്സേജ് വരുന്ന സംവിധാനം ഇതിന്റെ മറ്റൊരു സവിശേഷതയാണ്. രോഗികളുടെ മുൻകാല രോഗം, കുടുംബത്തിലെ പാരമ്പര്യ അസുഖം, താമസസ്ഥലത്തെ കുടിവെള്ളം, മാലിന്യം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നത് മൂലം പൊതുജനാരോഗ്യ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആധാർ അടിസ്ഥാനമാക്കിയാണ് യു.എച്ച.ഐ.ഡി കാർഡ് നൽകുന്നത്. കാർഡ് ലഭിക്കുന്നതിനായി ആധാറിന്റെ ഒറിജിനലും ലിങ്ക് ചെയ്ത മൊബൈലും കയ്യിൽ കരുതണം.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News