Please enable javascript.Harvesting Has Started In Kolavalli Field,പൊരുതി നേടിയ മണ്ണിൽ കൊയ്ത്ത് പാട്ടിന്റെ അലയോളി, കൊളവള്ളി പാടത്ത് കൊയ്ത്ത് തുടങ്ങി, പൊന്നുവിളയിച്ച് ഗോത്രകര്‍ഷകര്‍ - report on harvesting has started in kolavalli field wayanad - Samayam Malayalam

പൊരുതി നേടിയ മണ്ണിൽ കൊയ്ത്ത് പാട്ടിന്റെ അലയോളി, കൊളവള്ളി പാടത്ത് കൊയ്ത്ത് തുടങ്ങി, പൊന്നുവിളയിച്ച് ഗോത്രകര്‍ഷകര്‍

Lipi 25 Dec 2021, 1:07 pm
Subscribe

വനത്തിനകത്തേക്ക് അതിക്രമിച്ച് കയറിയാല്‍ ശിക്ഷാര്‍ഹമാണെന്ന് കാണിച്ച് നാലിടത്ത് ബോര്‍ഡ് സ്ഥാപിക്കുകയും രണ്ട് വാച്ചര്‍മാരെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഹൈലൈറ്റ്:

  • മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ സീതാമൗണ്ട് കൊളവള്ളിപാടത്ത് പൊരുതി നേടിയ മണ്ണില്‍ പൊന്നുവിളയിച്ച് ഗോത്രകര്‍ഷകര്‍.
  • വയലില്‍ വിത്ത്പാകിയവരടക്കം ഒരുപോലെ പ്രതിസന്ധിയായ ദിവസങ്ങള്‍.
  • എന്നാല്‍ ജനപ്രതിനിധികളും കര്‍ഷകസംഘടനകളും വിഷയത്തില്‍ ഇടപെട്ടതോടെ വിഷയം നിയമസഭ വരെയെത്തി.
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ സീതാമൗണ്ട് കൊളവള്ളിപാടത്ത് പൊരുതി നേടിയ മണ്ണില്‍ പൊന്നുവിളയിച്ച് ഗോത്രകര്‍ഷകര്‍. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ പ്രധാനപ്പെട്ട നെല്‍വയലുകളിലൊന്നായ കൊളവള്ളി പാടത്ത് നെല്‍കൃഷിക്ക് ഇക്കഴിഞ്ഞ ജൂണില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ ചെതലത്ത് റെയ്ഞ്ചില്‍ ഉള്‍പ്പെടുന്ന വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്‍കൃഷി നടത്താനുള്ള അനുമതി വനംവകുപ്പ് നിഷേധിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ കൊളവള്ളിയിലെ കബനിനദിയുടെ തീരത്തെ 20-ഓളം ഏക്കര്‍ സ്ഥലത്താണ് പതിറ്റാണ്ടുകളായി ഗോത്രകര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്.
കടുവയെ കണ്ടെത്താന്‍ ഹിറ്റാച്ചിയുമിറക്കി; 26ാം ദിവസവും ഫലം കാണാതെ തിരച്ചില്‍, വീഡിയോ കാണാം

വനത്തിനകത്തേക്ക് അതിക്രമിച്ച് കയറിയാല്‍ ശിക്ഷാര്‍ഹമാണെന്ന് കാണിച്ച് നാലിടത്ത് ബോര്‍ഡ് സ്ഥാപിക്കുകയും രണ്ട് വാച്ചര്‍മാരെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഞാറ് നടന്നുതിനായി വയലുകള്‍ ഒരുക്കുന്ന ജോലികളിലേക്ക് കടക്കുന്നതിനിടെയായിരുന്നു വനംവകുപ്പ് പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ച് ജണ്ട കെട്ടി തിരിച്ചത്. ഇതോടെ കൊളവള്ളിയിലെ ആദിവാസി കോളനിയിലടക്കമുള്ള പ്രദേശത്തെ 15-ഓളം ഗോത്രകര്‍ഷകരുടെ ഉപജീവനമാര്‍ഗം വഴിമുട്ടിയ അവസ്ഥയായി. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയായതിനാല്‍ നെല്‍കൃഷി നടത്താനാവില്ലെന്ന് ഉറപ്പായതോടെ കര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

പദ്ധതികളുടെ അഭാവം; വയനാട്ടില്‍ സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനം കുറയുന്നു, വീഡിയോ കാണാം

വയലില്‍ വിത്ത്പാകിയവരടക്കം ഒരുപോലെ പ്രതിസന്ധിയായ ദിവസങ്ങള്‍. എന്നാല്‍ ജനപ്രതിനിധികളും കര്‍ഷകസംഘടനകളും വിഷയത്തില്‍ ഇടപെട്ടതോടെ വിഷയം നിയമസഭ വരെയെത്തി. സുല്‍ത്താന്‍ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ വനംമന്ത്രി എ കെ ശശീന്ദ്രനെ നേരില്‍ കണ്ട് നെല്‍കൃഷി നടത്താന്‍ ആദിവാസി കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. വിഷയം നിയമസഭയില്‍ അവതരിപ്പിച്ചു. അടുത്തിടെ പരേതനായ കിസാന്‍കോണ്‍ഗ്രസിന്റെ ജില്ലാപ്രസിഡന്റായിരുന്ന ജോഷി സിറിയകിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ പ്രതിഷേധങ്ങളും എടുത്തുപറയേണ്ടതായിരുന്നു. ഒടുവില്‍ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ട് നെല്‍കൃഷിക്ക് വനംവകുപ്പ് അനുമതി നല്‍കി. പിന്നീട് ഗോത്രകര്‍ഷകര്‍ കൃഷി നടത്താന്‍ നെട്ടോട്ടമായിരുന്നു. വളരെ കുറച്ച് സ്ഥലത്ത് മാത്രമായിരുന്നു വിത്തെറിഞ്ഞിരുന്നത്.

ഞാറ് പലയിടത്ത് നിന്നും വിലക്ക് വാങ്ങേണ്ടി വന്നു. എങ്കിലും പരമാവധി സ്ഥലത്ത് അവര്‍ കൃഷി ചെയ്തു. വൈകിയാണ് നട്ടതെങ്കിലും ഈ പാടത്ത് ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലമായിരുന്നു ഇത്. ഇന്ന് ഈ പാടത്തെത്തിയാല്‍ കൊയ്ത്തുപാട്ടിന്റെ ഈണം കേള്‍ക്കാം. കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും പ്രതിസന്ധിയിലാക്കിയപ്പോഴും നെല്‍കൃഷിയായിരുന്നു ഈ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം. കടം വാങ്ങിയും, വായ്പയെടുത്തുമാണ് ഇത്തവണയും ഇവിടുത്തെ കര്‍ഷകര്‍ കൃഷി നടത്തിയത്. വന്യമൃഗശല്യമടക്കം പ്രതിസന്ധികളെ ഒരുപാട് തരണം ചെയ്താണ് ഗോത്രകുടുംബങ്ങള്‍ ഈ മണ്ണില്‍ നിന്നും അവരുടെ സ്വപ്നങ്ങള്‍ വിളവെടുത്ത് കൊണ്ടിരിക്കുന്നത്.

കബനിതീരത്തോട് ചേര്‍ന്നുകിടക്കുന്ന പാടത്ത് ഏറുമാടം കെട്ടി കാവലിരുന്നാണ് അവര്‍ ആശിച്ചുനട്ട നെല്‍കൃഷി വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിച്ചത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ആസ്ഥിവികസനഫണ്ടില്‍ നിന്നും 70 ലക്ഷത്തോളം രൂപ ചിലവിട്ടുകൊണ്ട് ഈ പ്രദേശത്ത് ഹാംഗിംഗ് ഫെന്‍സിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരും, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ അടുത്തതവണ കൃഷിയിറക്കുമ്പോള്‍ വന്യമൃഗശല്യത്തിനും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വയനാട്ടില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് കാലമാണിത്. സമീപപ്രദേശമായ മരക്കടവ്, സീതാമൗണ്ട് അടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ മുഴുവന്‍ സമയവും പാടത്ത് തന്നെയാണ്. കാലം തെറ്റി പെയ്ത മഴ വിളവെടുപ്പ് വൈകിച്ചുവെങ്കിലും അവര്‍ക്കൊപ്പം കൊളവള്ളിപ്പാടത്തെ കര്‍ഷകരും കൊയ്ത്ത് നടത്തുന്നതിന്റെ തിരക്കിലാണ്.

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ