പുല്‍പ്പള്ളി: പാസ് നല്‍കാത്തത് മൂലം ജില്ലയില്‍ നിയമാനുസൃതമായി മുറിച്ച ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ കൊണ്ടുപോകാനാവാതെ നശിക്കുന്നു. പാടിച്ചിറ, പുല്‍പ്പള്ളി വില്ലേജുകള്‍ക്ക് കീഴിലാണ് നേരത്തെ എല്ലാവിധ നിയമങ്ങളും പാലിച്ച് മുറിച്ചിട്ട മരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. മുള്ളന്‍കൊല്ലി മുതല്‍ പുല്‍പ്പള്ളി വരെയുള്ള പാതയോരങ്ങള്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് കാഴ്ചയാണ്. തേക്ക്, വീട്ടി അടക്കമുള്ള മരങ്ങള്‍ മുറിക്കുന്നതിനോ, കൊണ്ടുപോകുന്നതിനോ നിലവില്‍ രണ്ട് വില്ലേജുകളിലും പാസ് നല്‍കാത്ത സാഹചര്യമാണുള്ളത്.
കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് തന്നെ നിരവധി വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ വാങ്ങി മുറിച്ചിട്ടിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ തേക്ക്, വീട്ടി അല്ലാത്ത മരങ്ങള്‍ പോലും കയറ്റിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സ്വന്തം ആവശ്യത്തിന് മരം മുറിക്കാന്‍ പോലും നിലവില്‍ അനുമതി നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. മരം മുറിക്കുന്നതിനായി വില്ലേജും, വനംവകുപ്പും ഒരുപോലെ അനുമതി നല്‍കാത്തത് ദുരിതം ഇരട്ടിയാക്കുകയാണ്.
വിദ്യാഭ്യാസം, വിവാഹം, വിവിധ വായ്പകള്‍ അടക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് മരം മുറിച്ച് വില്‍ക്കാമെന്ന് പ്രതീക്ഷിച്ച കര്‍ഷകരാണ് ഇതോടെ പ്രയാസത്തിലായത്. നൂറ് കണക്കിന് തൊഴിലാളികളാണ് മരംമുറിയുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി മേഖലയില്‍ ഉപജീവനം നടത്തുന്നത്. നാനൂറോളം പേര് നേരിട്ട് മരംമുറിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരുന്നുണ്ടെന്നാണ് കണക്ക്. ഇതോടൊപ്പം തന്നെ മരമുറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍, കയറ്റിക്കൊണ്ടുപോകുന്ന വാഹന ഉടമകള്‍ എന്നിവരെല്ലാം ഒരുപോലെ സാമ്പത്തികപ്രയാസത്തിലാണ്.
മരമില്ലുകാരും സമാനപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അന്യജില്ലകളില്‍ നിന്നാണ് പൊതുവെ വയനാട്ടില്‍ നിന്നും മരമെടുക്കാന്‍ ആളുകളെത്തിക്കൊണ്ടിരുന്നത്. എന്നാല്‍ നിയമപ്രശ്നം ഭയന്ന് മരമെടുക്കുന്നവര് ജില്ലയിലേക്ക് വരാത്ത സാഹചര്യമാണുള്ളതെന്നും വ്യാപാരികള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈട്ടി, തേക്ക് മരങ്ങളല്ലാത്തവ പോലും കൊണ്ടുപോകാന്‍ ആരും തയ്യാറാകുന്നില്ല. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് മരവ്യവസായത്തെ സാരമായി ബാധിച്ചിരിക്കുന്നതെന്നും പറയുന്നു.