ആപ്പ്ജില്ല

ഫർസാന ഭർതൃവീട്ടിൽ മരിച്ചതെങ്ങിനെ? മരണത്തിൽ ദുരൂഹത!! നീതി തേടി പിതാവ് രംഗത്ത്, വീഡിയോ കാണാം

2020 ജൂണ്‍ 18നാണ് മകള്‍ ഫര്‍സാന മരിച്ചെന്ന് പറഞ്ഞ് പിതാവ് അബ്ദുള്ളക്ക് ഫോണ്‍സന്ദേശമെത്തുന്നത്. മകള്‍ താമസിച്ച വീട്ടിലെത്തിയതിന് ശേഷമാണ് മകളുടേത് തൂങ്ങിമരണമല്ല മറിച്ച് കൊലപാതകമാണെന്ന് മനസിലായയെന്ന് വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്ള പറഞ്ഞു.

Samayam Malayalam 27 Nov 2021, 5:12 pm
കല്‍പ്പറ്റ: മകളുടെ മരണത്തില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്ന പരാതിയുമായി പിതാവ്. മേപ്പാടി റിപ്പണ്‍ പുതുക്കാട് സ്വദേശി അബ്ദുള്ളയാണ് മകളുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും, ജനപ്രതിനിധികളുടെയടുത്തും കയറിയിറങ്ങുന്നത്. 2020 ജൂണ്‍ 18ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വെച്ച് മരണപ്പെട്ട മകള്‍ ഫര്‍സാനയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ 17 മാസമായി പിതാവ് വിശ്രമമില്ലാത്ത പരിശ്രമത്തിലാണ്.
Samayam Malayalam wayanad farzana death raw family wants justice for daughter who died at her husbands house
ഫർസാന ഭർതൃവീട്ടിൽ മരിച്ചതെങ്ങിനെ? മരണത്തിൽ ദുരൂഹത!! നീതി തേടി പിതാവ് രംഗത്ത്, വീഡിയോ കാണാം


​കൊലപാതകം

2017 ഓഗസ്റ്റ് 15നായിരുന്നു വയനാട്ടിലെ ചൂരല്‍മല സ്വദേശിയായ അബ്ദുള്‍സമദുമായി ഫര്‍സാനയുടെ വിവാഹം. വിവാഹശേഷം തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ മൊബൈല്‍ ഷോപ്പ് തുടങ്ങിയ അബ്ദുള്‍ സമദ് പിന്നീട് താമസം അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. 2020 ജൂണ്‍ 18നാണ് മകള്‍ ഫര്‍സാന മരിച്ചെന്ന് പറഞ്ഞ് പിതാവ് അബ്ദുള്ളക്ക് ഫോണ്‍സന്ദേശമെത്തുന്നത്. മകള്‍ താമസിച്ച വീട്ടിലെത്തിയതിന് ശേഷമാണ് മകളുടേത് തൂങ്ങിമരണമല്ല മറിച്ച് കൊലപാതകമാണെന്ന് മനസിലായയെന്ന് വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്ള പറഞ്ഞു.

​പോലീസ് ഭീഷണിപ്പെടുത്തി

ഈ വിവരം പോലീസ് ഉദ്യാഗസ്ഥരെ അറിയിച്ചെങ്കിലും അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്കും കുടുംബത്തിനും ഒരു ദിവസത്തിന് ശേഷമാണ് മകളുടെ മൃതദേഹം പോലും കാണാന്‍ സാധിച്ചത്. അതും തമിഴില്‍ എഴുതി തയ്യാറാക്കിയ മൊഴിയില്‍ ഒപ്പ് ഇടീച്ചതിന് ശേഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മകളുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു വേണ്ടി 11 മാസക്കാലം പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ ശ്രേയാംസ്‌കുമാര്‍ എംപി ഇടപെട്ടാണ് വാട്സ്ആപ്പില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളും സംശയം ബലപ്പെടുത്തുന്നതാണ്. മകളുടെ കണ്ണിന് താഴെയും, സ്വകാര്യ ഭാഗങ്ങളിലുമടക്കം ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മരുമകന്റെ രാഷ്ടിയ സ്വാധീനത്തില്‍ കേസ് അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

​സംശയത്തിന് പല കാരണങ്ങൾ

മകളുടെ മരണശേഷം സ്വന്തം കുഞ്ഞിനെപോലും അബ്ദുള്‍സമദ് തിരിഞ്ഞു നോക്കിയിട്ടില്ല. മകളുടെ മരണത്തില്‍ സംശയമുണ്ടാകാന്‍ വേറെയും കാരണങ്ങളുണ്ട്. മകള്‍ തൂങ്ങി മരിച്ചതായി ഭര്‍ത്താവൊഴികെ മറ്റാരും കണ്ടിട്ടില്ല എന്നതാണ് അതിലൊന്ന്. സമീപവാസികളടക്കമുള്ളവര്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ഫര്‍സാനയെ കണ്ടത്. ഭര്‍ത്താവ് അബ്ദുള്‍സമദ് വാതില്‍ ചവിട്ടിപൊളിച്ച് ഫര്‍സാനയെ ഒരു കൈകൊണ്ട് കാലില്‍ പിടിച്ചുയര്‍ത്തി മറ്റേ കൈ ഉപയോഗിച്ച് കഴുത്തിലെ കയര്‍ അഴിച്ചു മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇത് വിശ്വസനീയമല്ലെന്നും ചവിട്ടി തുറന്നെന്ന് പറയുന്ന വാതിലിന് ഒരു പോറല്‍ പോലുമില്ലെന്നും അബ്ദുള്ള ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.

​സിബിഐ അന്വേഷണം

പണം നല്‍കി കേസ് അട്ടിമറിക്കുകയാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണമാവശ്യപ്പെട്ട് നീലഗിരി ജില്ലാ കലക്ടര്‍, എസ് പി, ഡി വൈ എസ് പി എന്നിവര്‍ക്ക് പരാതികളയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിലവിലെ മുഖ്യമന്ത്രി സ്റ്റാലിനും പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിനും നടപടിയില്ലാത്ത അവസ്ഥയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിലവില്‍ അബ്ദുള്ള. സത്യസന്ധമായ അന്വേഷണം നടത്തണമെന്നും മകള്‍ക്ക് നീതി ലഭ്യമാകുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും വയനാട് എം പി രാഹുല്‍ഗാന്ധിക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Video-ഫർസാന ഭർതൃവീട്ടിൽ മരിച്ചതെങ്ങിനെ? മരണത്തിൽ ദുരൂഹത!! നീതി തേടി പിതാവ് രംഗത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്