സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാടന്‍ കാട് കയറിയതാണ് സെന്ന (സെന്ന സ്പെക്റ്റബിലൈസ്) എന്ന അധിനിവേശ സസ്യം. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചതായിരുന്നെങ്കിലും ഇന്ന് വയനാട്, നീലഗിരി കാടുകളുടെ തീരാശാപമായി മാറിയിരിക്കുകയാണ് മഞ്ഞപൂവുകളുള്ള ഈ മരം. സര്‍ക്കാര്‍ തന്നെയായിരുന്നു തൈകള്‍ വിതരണം ചെയ്തത്. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട പൊന്‍കുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം തൈകള്‍ നട്ടുപിടിപ്പിച്ചത്. പ്രകൃതിക്ക് അങ്ങേയറ്റം ദോഷകരമെന്ന് വൈകിയെങ്കിലും സര്‍ക്കാര്‍ മനസിലാക്കിയപ്പോഴേക്കും ഹെക്ടര്‍ കണക്കിന് വനഭൂമിയില്‍ സെന്ന വേരുപടര്‍ത്തിക്കഴിഞ്ഞിരുന്നു.
അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി വിദേശ സസ്യങ്ങള്‍ പിഴുതുമാറ്റി
പ്രദേശിക-സ്വാഭാവിക വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണ് വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍. നാല് വര്‍ഷം കൊണ്ട് സെന്നയെ മുഴുവനായും ഇല്ലാതാക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും 15 വര്‍ഷം എടുത്താലും സെന്നയെ വെടിപ്പാക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്.
Also Read: മക്കളെയും കൊണ്ട് നടുറോഡിൽ യുവതിയുടെ ആത്മഹത്യ ഭീഷണി, വീഡിയോ കാണാം
സൗത്ത് അമേരിക്കയിലെ വനങ്ങളില്‍ ഇടതൂര്‍ന്ന് കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്‍ ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിക്കുകയാണ് ചെയ്തതെന്ന് ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. 'എക്സോട്ടിക്' വിഭാഗത്തില്‍പെടുന്ന ഏറ്റവും ശല്യക്കാരനായ മരമാണ് സെന്നയെന്ന് വനംവകുപ്പിന് മനസിലായിട്ട് വര്‍ഷങ്ങളേറയായി. അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ തന്നെ മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ സെന്ന പിഴുതുമാറ്റുന്ന ജോലി ആരംഭിച്ചിരുന്നു.
പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ചേര്‍ന്നാണ് പ്രവൃത്തി. എന്നാല്‍ ബൃഹത്തായ പദ്ധതികള്‍ ആവിഷ്കരിക്കാതെ അധിനിവേശ സസ്യങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് ഇതിന് നേതൃത്വം നല്കുന്നവര് പറയുന്നത്.
സെന്നയുടെ ഇലപൊഴിഞ്ഞ ഇടങ്ങളില്‍ മറ്റു സസ്യങ്ങളോ പുല്ലുകളോ വളരുന്നേയില്ല എന്നതാണ് അപകടകരം. മണ്ണിന്റെ ഫലഭൂവിഷ്ടത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിവുള്ള രാസപദാര്‍ഥങ്ങള്‍ ഇലകളിലടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എങ്കിലും അപൂര്‍വ്വമായി ഇവയുടെ കായ്കള്‍ ഭക്ഷിക്കുന്ന മാനുകളടക്കമുള്ള വന്യജീവികള്‍ മരത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടിയതായാണ് കരുതുന്നത്. ഇന്ന് മുത്തങ്ങ, നീലഗിരി വന്യജീവി സങ്കേതങ്ങളില്‍ എണ്ണിയാലൊടുങ്ങാത്ത അത്രയും മരങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Also Read: നിലമ്പൂര്‍ കാട്ടിലെ തേക്കുമരങ്ങള്‍ വെട്ടി പ്ലാവും മാവും നടുന്നു
ജനവാസമേഖലകളിലടക്കം സെന്ന വളര്‍ന്ന് പന്തലിക്കുകയാണ്. കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയിലെ നായ്ക്കെട്ടി ടൗണില്‍ നാല് മരങ്ങളാണ് ഇത്തരത്തിലുള്ളത്. മറ്റു സ്ഥലങ്ങളിലും സെന്നയുള്ളതായി നാട്ടുകാര്‍ പറയുന്നു. വെട്ടിനശിപ്പിച്ചാലും പിഴുതുമാറ്റിയാലും അത്ഭുതപ്പെടുത്തുന്ന അതിജീവന സാധ്യതയാണ് സെന്നക്കുള്ളത്. വേരില്‍ നിന്നുപോലും വലിയൊരു മരമാകാന് കുറച്ച് വര്‍ഷങ്ങള്‍ മതിയത്രേ. കുറഞ്ഞ സമയം കൊണ്ട് സെന്നയെ പൂര്‍ണമായി നീക്കല്‍ ശ്രമകരമായ ജോലിയാണെന്ന് മരങ്ങള്‍ പിഴുത് മാറ്റാന്‍ വനംവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അരുള്‍ ബാദുഷ പറഞ്ഞു. ചെറിയ കഷ്ണം വേരില്‍ നിന്നു പോലും സെന്ന മുളച്ച് പൊന്തും എന്നതിനാല്‍ തന്നെ എസ്കവേറ്റര്‍ പോലെയുള്ള യന്ത്രങ്ങള്‍ മരങ്ങള്‍ പിഴുത് മാറ്റാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. വേര് പൊട്ടിപോയാല്‍ ചെയ്ത ജോലി വെറുതെയാവും. മരം വേരോടെ പിഴുതുമാറ്റി മണ്ണ് തൊടാതെ വെക്കുന്ന ജോലി ഏറെ ശ്രമകരമാണ്. ഇതിനായി തൊഴിലാളികളുടെ എണ്ണം കൂടി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് അരുളിന്റെ അഭിപ്രായം.