ആപ്പ്ജില്ല

മലയാളത്തിന്‍റെ ഇതിഹാസ നടനായി പ്രാർത്ഥനയോടെ സിനിമാലോകം; ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങള്‍, ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സിനിമയിലെത്തിയിട്ട് നാല്പത് വർഷങ്ങൾ പിന്നിട്ടു, ഇതിനിടയിൽ അഞ്ഞൂറിലേറെ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്

Curated byBibin Babu | Samayam Malayalam 11 Oct 2021, 11:26 am
നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരം നെടുമുടി വേണു ആശുപത്രിയിൽ. നാല് പതിറ്റാണ്ടുകളിലേറെയായി സിനിമാലോകത്തുള്ള അദ്ദേഹം ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇപ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിൽ എന്നാണ് ചികിത്സയിൽ കഴിയുന്ന സ്വാകാര്യ ആശുപത്രി പുറത്തുവിട്ടിരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിൽ അറിയച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അടുത്തിടെ അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിട്ടുമുണ്ട്.
Samayam Malayalam actor nedumudi venu admitted in hospital actor is in critical condition after suffering from serious health issues
മലയാളത്തിന്‍റെ ഇതിഹാസ നടനായി പ്രാർത്ഥനയോടെ സിനിമാലോകം; ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങള്‍, ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്



നാടകത്തിൽ നിന്ന് സിനിമയിലേക്ക്

ആലപ്പുഴ നെടുമുടി സ്വദേശിയായ അദ്ദേഹം നാടകലോകത്ത് നിന്നാണ് സിനിമയിലെത്തിയത്. ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമായത്. ഹിസ് ഹൈനസ് അബ്‍ദുള്ള, മാർഗ്ഗം, മിനുക്ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

ചാമരം, വിടപറയും മുമ്പേ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഭരതം, സാന്ത്വനം, തേന്മാവിൻ കൊമ്പത്ത്, മാർഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മിനി സ്ക്രീൻ പരമ്പരകളിലും സജീവമായിരുന്നു അദ്ദേഹം. അവസ്ഥാന്തരങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.കൂടാതെ ഒട്ടനവധി മറ്റ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തനവും

മാധ്യമപ്രവര്‍ത്തകനായാണ് കരിയൽ തുടങ്ങിയത്. ശേഷം പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പം വേണുവിനെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും എത്തിക്കുകയായിരുന്നു. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയായിരുന്നു നടനായി അരങ്ങേറ്റം.

Also Read: വേണുച്ചേട്ടൻ ഇപ്പോൾ കിംസ് ആശുപത്രിയിലാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ; പ്രാർത്ഥനയുമായി പ്രിയപ്പെട്ടവർ!

ശ്രദ്ധേയ സംവിധായകരോടൊപ്പം

ഭരതന്റെ ആരവം, ചാമരം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, കള്ളൻ പവിത്രൻ, കെ.ജി ജോർജ്ജ് ഒരുക്കിയ യവനിക തുടങ്ങി ഒട്ടനവധി പ്രതിഭാധനരായ സംവിധായകരോടൊപ്പം ശ്രദ്ധേയമായ നിരവധി സിനിമകളിൽ നെടുമുടി വേണു അഭിനയിച്ചു. ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാനുള്ള അസാമാന്യ വൈഭവമുള്ള നടനുമാണ് അദ്ദേഹം. ഏറെ നാളായി മലയാളത്തിൽ കാരണവർ വേഷങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു വരുന്നത്. പുതിയ തലമുറയോടൊപ്പവും നിരവധി സിനിമകളിൽ സജീവമായിരുന്നു.

ഒടിടി കാലത്തും സജീവം

ഒടിടി റിലീസായും തീയേറ്ററുകളിലും പുറത്തിറക്കിയിരുന്ന 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ആന്തോളജി സിനിമയായി ഇറങ്ങിയ സിനിമയിലെ റാണി എന്ന സെഗ്മെന്‍റിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇറങ്ങാനിരിക്കുന്ന സിനിമകൾ

ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലും കമൽ ഹാസന്‍റെ ഇന്ത്യൻ 2വിലും അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

Also Read: കല്യാണവും പ്രസവവും കഴിഞ്ഞ് മിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്, ജോലിയ്ക്ക് പോകുന്ന സന്തോഷം പങ്കുവച്ച് നടി

ഓതറിനെ കുറിച്ച്
Bibin Babu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്