ആപ്പ്ജില്ല

പ്രേംനസീര്‍ സിനിമയുടെ കാസ്റ്റിങ്ങ് കോൾ മാറ്റിമറിച്ച ജീവിതം

ഒരു ഇടവേളക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് സത്താർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. അതോടൊപ്പം മറ്റു മലയാള സിനിമകളുടെ നിർമ്മാണത്തിലും സത്താർ പങ്കാളിയായി

Samayam Malayalam 17 Sept 2019, 11:07 am
ഇന്ന് പുലർച്ചെയാണ് പ്രശസ്ത സിനിമാ താരം സത്താർ (67) അന്തരിച്ചത്. കാലത്ത് നാലുമണിക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് മാസമായി കരൾ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു താരം. എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു സത്താർ. 1975 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സത്താർ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
Samayam Malayalam പ്രേംനസീര്‍ സിനിമയുടെ കാസ്റ്റിങ്ങ് കോൾ മാറ്റിമറിച്ച ജീവിതം
പ്രേംനസീര്‍ സിനിമയുടെ കാസ്റ്റിങ്ങ് കോൾ മാറ്റിമറിച്ച ജീവിതം


സത്താറിൻ്റെ സിനിമാ പ്രവേശനം വളരെ രസകരമാണ്. ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് സത്താറിനെ സിനിമയിലേക്കെത്തിച്ചത്. പഠന കാലയളവിൽ പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് സത്താർ സിനിമയിലേക്ക് അപേക്ഷിച്ചത്. ഈ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെൻ്റ് മാഷ് ഒരുക്കിയ അനാവരണം എന്ന ചിത്രത്തിലെ നായകവേഷത്തിലേക്കാണ്. എഴുപതുകളുടെ മധ്യത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിൻ്റെ വിജയം സത്താറിനെ പ്രേക്ഷകരുടെ ഇടയിൽ താരമുല്യമുള്ള നടനാക്കി മാറ്റി.

തുടർന്ന് 300 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. പിന്നീടൊരു കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിലായിരുന്നു സത്താർ തിളങ്ങിനിന്നത്. കൂടാതെ യത്തീമിലെ അസീസിനെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നായകനായും പ്രതിനായകനായും പ്രേംനസീര്‍ അടക്കമുള്ള നായകന്മാരുടെ ഒപ്പം ശക്തവും വീറുറ്റതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു സത്താര്‍.

ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറി. ഇതോടെ ഇരുവരും ഒന്നിച്ച് സിനിമകൾ പിറന്നു. അതിനിടെയാണ് ബീന എന്ന ചിത്രത്തിൽ കൂടെ അഭിനയിച്ച മുന്‍നിര നായിക നടിയായ ജയഭാരതിയെ ജീവിതസഖിയാക്കിയത്. പിന്നീട് ഈ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തിൽ ഇവര്‍ക്ക് ഒരു മകനുമുണ്ട്. കൃഷ് ജെ സത്താർ, സിദ്ദിഖ് ഒരുക്കിയ ലേഡീസ് ആൻ്റ് ജെൻ്റിൽമാൻ എന്ന ചിത്രത്തിൽ കൃഷ് ജെ സത്താ‍ര്‍ ഒരു വേഷം അവതരിപ്പിച്ചിട്ടുമുണ്ട്.

തമിഴ്, തെലുങ്ക് സിനിമകളിലും സത്താര്‍ അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെയാണ് വീണ്ടും സത്താർ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയത്തിനു പുറമേ സിനിമാ നിർമ്മാണത്തിലും സത്താർ പങ്കാളിയായിട്ടുണ്ട്. കാഞ്ചി, നത്തോലി ചെറിയ മീനല്ല, പറയാൻ ബാക്കി വെച്ചത് എന്നീ ചത്രങ്ങളിലാണ് സത്താറിൻ്റെ ഒടുവിലത്തെ ചിത്രങ്ങൾ.

എറണാകുളത്തെ കടുങ്ങല്ലൂരിലാണ് സത്താറിൻ്റെ ജനനം. ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി. മൃതദേഹം കടങ്ങൂല്ലൂരിലെ വസതിയിലേക്ക് എത്തിച്ചു. കബറടക്കം വൈകുന്നേരം നാലു മണിയ്ക്ക് കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്