ആപ്പ്ജില്ല

ബിനീഷോ ദിലീപോ അല്ല പുറത്തുപോകേണ്ടത്, സ്ഥാനത്തിരിക്കുന്ന മറ്റുചിലരാണ്: ഷമ്മി തിലകന്‍

സ്ഥാനത്ത് ഇരിക്കുന്നവര്‍ പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ്. അവരാണ് പുറത്താകേണ്ടതെന്നും അത് താന്‍ തെളിവ് സഹിതം അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷമ്മി

Samayam Malayalam 21 Nov 2020, 10:46 am
ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂഷമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. രാജിവെക്കേണ്ടത് ദിലീപോ ബിനീഷോ അല്ലെന്നും അധികാര സ്ഥാനത്ത് ഇരിക്കുന്നവരാണെന്നും ഷമ്മി പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷമ്മിയുടെ പ്രതികരണം.
Samayam Malayalam shammi thilakan
ബിനീഷോ ദിലീപോ അല്ല പുറത്തുപോകേണ്ടത്, സ്ഥാനത്തിരിക്കുന്ന മറ്റുചിലരാണ്: ഷമ്മി തിലകന്‍


ബിനീഷിന്റെ വിഷയം ഇന്നലെ വന്നതാണ്. അതിലും വലിയ വിഷയങ്ങള്‍ വേറെയുണ്ടെന്ന് ഷമ്മി പറയുന്നു. തിലകന്റെ പ്രശ്നം, പാര്‍വതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്നം, അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് ഷമ്മി പറയുന്നു. ബിനീഷ് വിഷയത്തില്‍ നിയമപരമായി എല്ലാവരോടും എന്താണോ ചെയ്യുക അത് ചെയ്യണമെന്നും കെടുകാര്യസ്ഥതയാണ് അമ്മയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ഷമ്മി പറയുന്നു.

Also Read: യോഗതീരുമാനം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് മോഹൻലാൽ! വീഡിയോ വൈറൽ!

‘തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്’ ഷമ്മി പറയുന്നു.

അതേസമയം താന്‍ ഒരിക്കലും രാജിവെക്കില്ലെന്നും ഷമ്മി വ്യക്തമാക്കുന്നു. പാര്‍വതി രാജിവച്ചപ്പോഴും താനിത് തന്നെയാണ് പറഞ്ഞത്. പാര്‍വതി രാജിവെക്കേണ്ടിയിരുന്നില്ല. രാജിവച്ച് പുറത്ത് പോകേണ്ടവര്‍ വേറെ എത്രയോ ഉണ്ടെന്നും ഷമ്മി പറയുന്നു. ബിനീഷിനെയോ ദിലീപിനെയോ കുറ്റവാളികളെന്ന് ആരും പറഞ്ഞിട്ടില്ല. അതിനാല്‍ അവരെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും ഷമ്മി അഭിപ്രായപ്പെടുന്നു.

Also Read: 'വാലിമൈ' ഷൂട്ടിങ്ങിനിടെ അജിത്തിന് പരിക്ക്; ഷൂട്ടിങ് മാറ്റിവെച്ചതായി റിപ്പോർട്ട്!

കുറ്റവാളികളെന്ന് പറയുമ്പോള്‍ മാത്രമാണ് രാജിവെക്കണമെന്ന് നിയമപരമായി പറയുന്നത്. അതേസമയം ഏതെങ്കിലും നേതൃപദത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം ഒഴിയാം. എന്നാല്‍ അംഗത്വത്തില്‍ തുടരാമെന്നും ഷമ്മി പറയുന്നു. ഇതാണ് രാഷ്ട്രീയത്തില്‍ നടക്കുന്നതെന്നും ഭരണഘടനയില്‍ പറയുന്നതെന്നും ഷമ്മി ചൂണ്ടിക്കാണിക്കുന്നു.

ഇവരെ എങ്ങനെ പുറത്താക്കണമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്നമെന്ന് ഷമ്മി പറയുന്നു. എന്തുകൊണ്ട് എങ്ങനെ ആരെ പുറത്താക്കണം എന്നതാണ് വിഷയം. കാരണം സ്ഥാനത്ത് ഇരിക്കുന്നവര്‍ പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ്. അവരാണ് പുറത്താകേണ്ടതെന്നും അത് താന്‍ തെളിവ് സഹിതം അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷമ്മി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്