പണ്ടത്തെ ആ വണ്ടികൾ
അച്ഛന്‍റെ 64-ാം ജന്മദിനമാണിന്ന്. 30 വര്‍ഷം പഴക്കമുള്ള സിഡി 100 ബൈക്കും പഴയമോഡൽ യെസ്ഡിയുമാണ് സമ്മാനമായി ഉണ്ണി നൽകിയിരിക്കുന്നത്. ഇതിന് പിന്നിലൊരു കഥയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി വ്യക്തമാക്കിയിട്ടുമുണ്ട്. അച്ഛന് ഇത്തരത്തിലൊരു സിഡി 100 ബൈക്കുണ്ടായിരുന്നു. അദ്ദേഹമത് കുറെ നാള്‍ ഉപയോഗിച്ചിരുന്നു. ഒരു ലിറ്റര്‍ പെട്രോളടിച്ചാൽ 100 കി.മീറ്ററൊക്കെ പോയി വരാവുന്ന ഒന്നായിരുന്നു അത്. അന്നത്തെ പരസ്യവാചകവും അങ്ങനെയായിരുന്നു, നിറയ്ക്കൂ-മറക്കൂ എന്നതായിരുന്നു. യുവാവായിരുന്നപ്പോള്‍ 10 രൂപയ്ക്കും 25 രൂപയ്ക്കുമൊക്കെ പെട്രോളടിച്ച് താനും അതിൽ കറങ്ങിയിട്ടുണ്ടെന്ന് ഉണ്ണി ഓര്‍ക്കുന്നു.
അന്നത് വിൽക്കേണ്ടി വന്നു!
2004ൽ ഗുജറാത്തിലായിരുന്നപ്പോള്‍ എനിക്കൊരു പള്‍സര്‍ 150 ഉണ്ടായിരുന്നു. സിനിമാഭിനയം തുടങ്ങി കേരളത്തിലെത്തിയപ്പോള്‍ അത് ഇവിടേക്ക് കൊണ്ടുവന്നു. പക്ഷേ ഇവിടുത്തെ തിരക്കിനൊക്കെ ഇടയിൽ ബൈക്ക് ശരിയായി പരിപാലിക്കാനില്ല, അങ്ങനെ ഗുജറാത്തിലേക്ക് തിരിച്ചയച്ചു. ആ സമയത്തൊക്കെ അച്ഛന്‍റെ പഴയ ബൈക്ക് എപ്പോഴും അച്ഛനോടൊപ്പം കൂടെയുണ്ടാകണമെന്ന് ഞാൻ പറയുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് വിൽക്കേണ്ടി വന്നു. നമ്മുടെ വണ്ടികളുമായി ഒരു വൈകാരിക അടുപ്പമുണ്ടെങ്കിൽ എപ്പോഴും നമ്മള്‍ ഓര്‍ക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം എന്നോട് പറയുന്നുണ്ട്, അത് വിൽക്കാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്ന്.
Also Read: ആ ലൈക്കുകളും ഷെയറുകളും കമന്‍റുകളും എനിക്കുള്ളതല്ല; 'അന്ന'യ്ക്കുള്ളതാണ്
അങ്ങനെ അതുപോലൊരെണ്ണം കണ്ടെത്തി!
അങ്ങനെയാണ് അച്ഛന്‍റെ പഴയ വണ്ടി അന്വേഷിച്ച് തുടങ്ങിയത്. അന്ന് ആ ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ച് കണ്ടെത്തി. പക്ഷേ അദ്ദേഹത്തിന് അത് വിൽക്കാൻ ഇഷ്ടമില്ലെന്ന് അറിഞ്ഞു. അങ്ങനെ ആ മോഡലിലുള്ള അന്നത്തെ വര്‍ഷത്തെ രജിസ്ട്രേഷൻ ബൈക്കിനായി അന്വേഷിച്ചു. ഒരിക്കൽ മലപ്പുറത്തുള്ള ഒരു സുഹൃത്ത് അതേ മോഡൽ ഒരെണ്ണം കണ്ടെത്തിയതായി അറിയിച്ചു. അങ്ങനെ സുഹൃത്തുക്കള്‍ അവിടെ പോയി നോക്കി. പക്ഷേ അത് ഒരു സമ്മാനമായി നൽകാനുള്ള കണ്ടീഷനിലായിരുന്നില്ല.
34 വർഷം പഴക്കമുള്ളൊരാൾ!
അങ്ങനെ നല്ലൊരു മെക്കാനിക്കിനെ കണ്ടെത്തി. അങ്ങനെ ലോക്ക് ഡൗൺ കാലത്ത് സിഡി 100 എസ്.എസ് ഒരെണ്ണം ശരിയാക്കിയെടുത്തു. അതേ സമയം തന്നെ ഒരു ബാക്ക് അപ് പ്ലാനും ഉണ്ടായിരുന്നു. അച്ഛന് പണ്ട് യെസ്ഡി, ലൂണ, രാജ്‍ദൂത് ഇവയൊക്കെ ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. അദ്ദേഹം ഇടയ്ക്കിടയക്ക് ഗൂജറാത്തിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ വരാറുമുണ്ട്, കൂടാതെ ബൈക്കിൽ നിരവധി യാത്രകള്‍ നടത്തിയിരുന്നയാളുമാണ്. അങ്ങനെ 34 വര്‍ഷം പഴക്കമുള്ളൊരു യെസ്ഡി 250 കൂടി അദ്ദേഹത്തിന് സമ്മാനമായി അന്വേഷിച്ച് കണ്ടെത്തി.
അമ്മയോടെല്ലാം പറഞ്ഞിരുന്നു!
ഇതെല്ലാം റെഡിയാക്കി അയലത്തെ വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. രാവിലെ അദ്ദേഹം നടക്കാനിറങ്ങിയപ്പോഴാണ് സര്‍പ്രൈസായി സമ്മാനിച്ചത്. അമ്മയോട് ഞാൻ ഈ പദ്ധതിയെ പറ്റി മുന്നേ അറിയിച്ചിരുന്നു. മോട്ടോര്‍ സൈക്കിളുകള്‍ കണ്ടപ്പോള്‍ അച്ഛൻ ശരിക്കും ഞെട്ടി. അവര്‍ ഈ മോഡലുകള്‍ വീണ്ടും ഇറക്കിയോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. മോട്ടോപാഡ്രോൺ ടീം ആണ് ഇവ മിനുക്കിയെടുത്തത്. സിഡി 100 എസ്എസും യെസ്ഡി 250യും കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തെ സന്തോഷം അമൂല്യമായിരുന്നുവെന്ന് ഉണ്ണി പറഞ്ഞിരിക്കുകയാണ്.
Also Read: 'ഇത് പാപമാണ്, പാപിയാകുന്നേൽ അങ്ങ് ആകട്ടെ'യെന്ന് അമല പോള്‍