ആപ്പ്ജില്ല

'ഒറ്റവെട്ടുതുണിയിൽ മക്കൾക്ക് ഓണക്കോടി തയ്പ്പിച്ച അമ്മയാണ് എന്റെ ഓണം ഓർമ': നിഷ സാരംഗ്

ടെലിവിഷൻ സ്ക്രീനിൽ മാത്രമല്ല, വെള്ളിത്തിരയിലും സജീവമാണ് നിഷ സാരംഗ് എന്ന അഭിനേത്രി. എന്നാൽ നീലു എന്ന ടെലിവിഷൻ കഥാപാത്രം മലയാളിമനസ്സിനെ വെട്ടിപ്പിടിച്ചിരിക്കുന്നതിനാൽത്തന്നെ മലയാളിക്ക് നിഷ എന്നും നീലു ആയിരിക്കും. പ്രേക്ഷകമനസ്സിൽ ഇടം നേടിയ കലാകാരിയുടെ ഓണം ഓർമകളിലൂടെ..

Samayam Malayalam 12 Sept 2019, 2:29 pm
നിഷ സാരംഗ്- ആ പേരിനേക്കാൾ മലയാളിക്ക് പരിചയം നീലു എന്ന അമ്മയേയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളിയുടെ മനസ്സിൽ അമ്മ എന്ന ഇടം നേടിയ കലാകാരി. " അമ്മയ്ക്ക് ആ നീലുവമ്മയെ കണ്ട് പഠിച്ചൂടേ" , "ഹോ അച്ഛനും അമ്മേം തമ്മിലുള്ള കെമിസ്ട്രി എന്നു പറഞ്ഞാൽ അത് ബാലുവും നീലുവും ആണെ"ന്നും മലയാളി പറയുന്നുണ്ടെങ്കിൽ അതിനുള്ള കയ്യടിയിൽ പകുതിയിലേറെയും ഈ കലാകാരിക്ക് അവകാശപ്പെട്ടതാണ്.
Samayam Malayalam actress nisha sarangh shares her onam memory
'ഒറ്റവെട്ടുതുണിയിൽ മക്കൾക്ക് ഓണക്കോടി തയ്പ്പിച്ച അമ്മയാണ് എന്റെ ഓണം ഓർമ': നിഷ സാരംഗ്


ഓണം സ്പെഷ്യൽ അഭിമുഖത്തിനായി സമീപിച്ചപ്പോഴും യാതൊരു സങ്കോചവും കൂടാതെയാണ് നിഷ സാരംഗ് സമയം മലയാളത്തിനോട് സംസാരിച്ചത്. ഓണത്തെപ്പറ്റി മാത്രമല്ല, ജീവിതത്തെപ്പറ്റി, കടന്നുപോന്ന വിഷമഘട്ടങ്ങളെപ്പറ്റി എല്ലാം കൃത്യമായ കാഴ്ച്ചപ്പാടും നമ്മുടേത് എന്ന് തോന്നിക്കുന്ന ലാളിത്യവും നിഷയിലെ കലാകാരിയെ ജനങ്ങളോട് ചേ‍ര്‍ത്തു നിര്‍ത്തുന്നു.

സമയം മലയാളത്തിന് നിഷ സാരംഗ് നല്‍കിയ പ്രത്യേക അഭിമുഖം:

ഇക്കുറി ഓണം സന്തോഷമില്ല:

ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കേരളത്തിന്‍റെ ഓണം വെള്ളത്തിലായി. പറയുമ്പോ ലാഘവത്തോടെയാണെന്ന് തോന്നും. പക്ഷേ നഷ്ടപ്പെട്ടവ‍ര്‍ക്കേ അതിന്‍റെ വേദന അറിയൂ. നഷ്ടപ്പെട്ടതില്‍ ചിലതെല്ലാം തിരിച്ച് പിടിക്കാന്‍ പറ്റിയേക്കും. പക്ഷേ എല്ലാം കിട്ടില്ലല്ലോ. ഇത്തരം വേദനകൾക്കിടയില്‍ നമ്മളെങ്ങനെ ആഘോഷിക്കാനാണ്.

എന്നാൽ അതിജീവനത്തിന്‍റെ ഒരു ഭാഗമാണ് ആഘോഷവും. എല്ലാം നഷ്ടപ്പെട്ടവനും ചെറിയൊരു പുഞ്ചിരി കൊടുക്കാൻ കഴിഞ്ഞാല്‍ നല്ലതല്ലേ. എല്ലാവരോടും അതേ പറയാനുള്ളൂ. തന്നാല്‍ കഴിയുന്നത് എത്ര ചെറുതായാലും ചെയ്യുക.

ഓണം ഓ‍ര്‍മ്മ:

പറയുമ്പോ അഹങ്കാരമായി തോന്നരുത്. ഇന്ന് കാണുന്ന സ്നേഹവും പ്രശസ്തിയും നാളെ ഉണ്ടാവില്ല എന്ന് വളരെ വ്യക്തമായി അറിയാം. എത്രയോ മികച്ച കലാകാരന്മാരും കലാകാരികളും അവസാന കാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥരായി നരകിക്കുന്നത് നമ്മുടെ കണ്മുന്നിലുണ്ട്. അതിനാല്‍ തന്നെ നേടിയത് ഒന്നിനെക്കുറിച്ചും അധികം സന്തോഷിക്കാൻ എനിക്ക് കഴിയാറില്ല. ആളുകളുടെ സ്നേഹവും വാത്സല്യവുമെല്ലാം അനുഗ്രഹം തന്നെയാണ്. പക്ഷേ അതുണ്ടെന്ന് കരുതി എന്നെ ഞാനാക്കിയ എന്‍റെ ചുറ്റുപാടുകളെ എനിക്ക് ഒരിക്കലും മറക്കാനാവില്ല.


ഓണവും അതുപോലെ തന്നെയാണ്. കുട്ടിക്കാലത്തെ ഓര്‍മകളോളം സൗന്ദര്യമുണ്ടാവില്ല ഇന്നത്തെ ഓണത്തിന്. അത് മറ്റൊന്നും കൊണ്ടല്ല, കുട്ടിക്കാലത്തിന്‍റെ നിഷ്കളങ്കതയും സന്തോഷവും ഇന്ന് കിട്ടില്ലല്ലോ. എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകൾ ബഹുരസമാണ്. ഏറ്റവും രസം എന്‍റെ അമ്മയാണ്. ഞങ്ങൾ മൂന്ന് മക്കളാണ് അമ്മയ്ക്ക്. ഒരു പെണ്ണും രണ്ടാണും. ഓണക്കോടി എടുക്കുന്നതാണ് കോമഡി. ഒരേ ടൈപ്പ് തുണി നീളത്തില്‍ മുറിച്ചു വാങ്ങുകയാണ് അമ്മ ചെയ്യുക. അതു കൊണ്ട് ആങ്ങളമാര്‍ക്ക് ഷര്‍ട്ടും എനിക്ക് ഉടുപ്പും തയ്പ്പിക്കും. അന്നൊക്കെ എന്തൊരു ദേഷ്യമായിരുന്നെന്നോ. ഇന്ന് ആലോചിക്കുമ്പോൾ തോന്നും ഞങ്ങളൊക്കെ മാതാപിതാക്കൾ പറഞ്ഞത് കേട്ട് ജീവിച്ച പാവം പിള്ളേരാരുന്നല്ലോ ഇന്ന്. ഇന്നത്തെ മക്കളുടെ അടുത്ത് ഇത് വല്ലതും നടക്കുവോ..

ഓണപ്പാട്ട്..:

പാട്ടു പാടാനറയുക എന്ന് പറയുന്നത് വളരെ വലിയ കഴിവാണ്. പാടാൻ പറ്റുന്നവരോട് നല്ല അസൂയ തോന്നാറുണ്ട്. ഞാനൊക്കെ പണ്ട് പാടുമ്പോ ഇമ്മയൊക്കെ കളിയാക്കുമായിരുന്നു. അമ്മ പാടിത്തന്ന പാട്ടുകളാണ് ഇന്നും ഇഷ്ടം ഒപ്പം പാറുക്കുട്ടിയ്ക്കും എന്‍റെ കൊച്ചുമകൻ റയാനും വേണ്ടി അപ്പോ തട്ടിക്കൂട്ടുന്ന പാട്ടുകളാണ് ഏറെയും.


പ്രേക്ഷകരോട്:

ഉപ്പും മുളകിനൊപ്പം എന്നേയും നെഞ്ചേറ്റിയവരാണ് നിങ്ങൾ. ഒരു സിനിമാ താരത്തെക്കണ്ടാൽ "ഹായ് " എന്ന് പറഞ്ഞ് മാറിനില്‍ക്കുകയാണ് കൂടുതല്‍ പേരും ചെയ്യുന്നത്. എന്നാൽ ഒരു ടിവി താരത്തെ കണ്ടാൽ അങ്ങനെയല്ല. ഓടി വന്ന് കെട്ടിപ്പിടിച്ച്, വിശേഷങ്ങൾ ചോദിച്ച്, കയ്യിലും വളയിലും ഉടുപ്പിലും ഒക്കെപ്പിടിച്ച് വളരെ നിഷ്കളങ്കമായി ചിരപരിചിതരെപ്പോലെ ആളുകൾ സംസാരിക്കും. ആ കിട്ടുന്ന ഭാഗ്യം ഒന്നു വേറെ തന്നെയാ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീലുവിനൊപ്പം എല്ലാവര്‍ക്കും നിഷാ സാരംഗിന്‍റേയും ഓണാശംസകൾ.

അഭിമുഖത്തിൻ്റെ പൂര്‍ണരൂപം കാണാം..:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്