ആപ്പ്ജില്ല

എയര്‍ ഹോസ്റ്റസ്...സൂംബ ടീച്ചര്‍...ഇപ്പോള്‍ നായിക

സോഷ്യല്‍ മീഡിയയുടെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇപ്പോള്‍ ഈ നിറകണ്‍ ചിരിയാണ്

Bibin Babu | TNN 11 Nov 2017, 9:45 pm
''നാന്നൂറോളം സിനിമയില്‍ അഭിനയിച്ച് എക്‌സ്പീരിയന്‍സുള്ള ലാലേട്ടന്‍ ചിരിച്ചുകൊണ്ട് കരഞ്ഞു. ഒന്നോ രണ്ടോ ഷോര്‍ട്ഫിലിമുകളില്‍ മാത്രം അഭിനയിച്ച ഈ കൊച്ചിന്റെ ചിരിച്ചോണ്ടുള്ള കരച്ചില്‍ ഒന്ന് കണ്ടു നോക്ക്''...സോഷ്യല്‍ മീഡിയയുടെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇപ്പോള്‍ ഈ നിറകണ്‍ ചിരിയാണ്. ഈ ചിരി കണ്ട് ആരാധകനായി മാറിയ ഒരാളുടെ കുറിപ്പാണ് മുകളിലത്തേത്. 23 മിനിറ്റുള്ള ഒരൊറ്റ ഹ്രസ്വചിത്രം ഒരാഴ്ചകൊണ്ട് പത്ത് ലക്ഷത്തിനുമേല്‍ കാഴ്ചക്കാരുമായി യൂട്യൂബ് കൊട്ടകയില്‍ തരംഗം തീര്‍ക്കുകയാണ്. ''എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്'' എന്ന ചെറുചിത്രം.
Samayam Malayalam aneesha ummer on interview about her new film ente hrudayathinte vadakku kizhakke attathu
എയര്‍ ഹോസ്റ്റസ്...സൂംബ ടീച്ചര്‍...ഇപ്പോള്‍ നായിക


ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തല്ല, ഒത്ത നടുക്കുതന്നെ ചിത്രം കുടിയിരുത്തികഴിഞ്ഞെന്ന് ചിലര്‍. എന്റെ ഹൃദയത്തിന്റെ എട്ട് ദിക്കിലും ചിത്രം കൊണ്ടെന്ന് മറ്റുചിലര്‍. ചിത്രത്തിലെ ''നീഎന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിനു പോയത് ?'' എന്ന ഡയലോഗും അതിലെ നായികയുടെ നിറകണ്‍ചിരിയും സോഷ്യല്‍മീഡിയയുടെ ചങ്കില്‍കൊണ്ട സ്ഥിതിയാണിപ്പോള്‍. ഏറെ ചിരിയും ചിന്തയുമുള്ള ഈ ചെറുചിത്രത്തില്‍ ശ്രദ്ധനേടിയ ആ നായികയാണ് അനീഷ ഉമ്മര്‍. കുസൃതി ചിരിയോടെ അനീഷ ഉമ്മര്‍ ''സമയം മലയാള''ത്തോട് സംസാരിക്കുന്നു...

ആദ്യം കന്നഡ ചിത്രം....

മലപ്പുറത്താണ് അനീഷയുടെ വീട്. പഠിച്ചതും വളര്‍ന്നതും ഗുജറാത്തിലായിരുന്നു. ശേഷം ബെംഗലുരുവില്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി ഒരു കന്നഡ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് വഴിത്തിരിവായി. അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. പഠനശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ലഭിച്ചു. അതിനിടയില്‍ 2012-ല്‍ നേവി ക്വീന്‍ റണ്ണര്‍ അപ്പായി. അതോടെ മോഡലിംഗില്‍ അവസരം ലഭിച്ചു. അവസരങ്ങള്‍ വന്നതോടെ കൊച്ചിയില്‍ വീട്ടുകാരോടൊപ്പം സ്ഥിരതാമസമായി. അതോടൊപ്പം എറണാകുളത്ത് ആക്ട് ലാബില്‍ അഭിനയം പഠിച്ചു. ഒപ്പം സൂംബ ഡാന്‍സും. അഭിനയത്തോടൊപ്പം സൂംബ ഡാന്‍സ് പഠിപ്പിക്കുന്നുമുണ്ട് അനീഷ.

20-ലേറെ ചിത്രങ്ങള്‍...വടക്ക് കിഴക്കേ അറ്റത്ത് ക്ലിക്കായി...

ഇതിനകം 20-ലേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അനീഷ. അഭിനയിച്ച ചിത്രങ്ങള്‍ യുട്യൂബിലെത്തുമ്പോള്‍ ചിലര്‍ കാണും. നല്ലതോ ചീത്തയോ എന്ന് പറയും. അതിനിടയില്‍ മാനസാന്തരപ്പെട്ട യെസ്ഡി എന്ന മുഴുനീള ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. എന്നാല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് ഈ ചിത്രത്തിലാണ്. ഓരോ ദിവസവും നിരവധി സന്ദേശങ്ങള്‍...ട്രോളുകള്‍...അഭിനന്ദനങ്ങള്‍...ലഭിക്കുന്നുണ്ട്. എല്ലാം ആസ്വദിക്കുന്നു. പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അനീഷയുടെ വാക്കുകള്‍...

സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള തീരുമാനം....

ചിത്രത്തില്‍ അച്ചനായി വേഷമിട്ട ബിബിനും കാമുകനായ വിഷ്ണുവുമൊക്കെ ആക്ട് ലാബില്‍ തന്നെ പഠിച്ചിവരാണ്. അവര്‍ വഴിയാണ് സംവിധായകന്‍ അനൂപ് നാരായണന്റെ ഓഡിഷനുള്ള വിളി ലഭിച്ചത്. കഥകേട്ടപ്പോള്‍ തന്നെ നല്ലതാണെന്ന് തോന്നി. മനസിന് ഒരുപാട് സന്തോഷം തരുന്നൊരു കഥ. സംവിധായകനും ഛായാഗ്രാഹകനും എല്ലാത്തിലും ഏറെ ക്ലാരിറ്റി ഉണ്ടായിരുന്നു. എല്ലാം അവർ പറഞ്ഞതു പോലെ ചെയ്തു. ഓരോ ഇമോഷന്‍സും ഏതുതരത്തില്‍ പ്രകടിപ്പിക്കണമെന്ന് പറഞ്ഞു. ഒരുപാട് പ്രാവശ്യം റിഹേഴ്‌സല്‍ എടുത്തിട്ടാണ് കാമറയ്ക്കു മുന്നിലെത്തിയത്. കരഞ്ഞുകൊണ്ട് ചിരിക്കണമെന്നൊക്കെയുള്ള ഐഡിയ സംവിധായകന്റേതാണ്. മലയാളം അത്ര ഫ്‌ളുവന്റ് അല്ലെങ്കിലും ഞാന്‍ തന്നെ ഡബ്ബ് ചെയ്യണമെന്നതും അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇമോഷന്‍സ് നന്നാകുന്നതില്‍ അത് ഗുണം ചെയ്തു.

പ്രണയിച്ചതിനാല്‍ അഭിനയം എളുപ്പമായി...

പ്രണയിക്കാത്തതായി ആരുമില്ലല്ലോ...എല്ലാവര്‍ക്കും പ്രണയം ഉണ്ടാകും. ചിലപ്പോള്‍ പ്രണയിച്ചവരെ സ്വന്തമാക്കാന്‍ പറ്റണമെന്നുമില്ലല്ലോ. അങ്ങനെ പ്രണയിച്ച് പരിചയമുള്ളതിനാലാകാം പ്രണയരംഗങ്ങള്‍ തരക്കേടില്ലാതെ അഭിനയിക്കാനായതെന്ന് കരുതുന്നു. ​ അനീഷയുടെ വാക്കുകള്‍.

ലാലേട്ടനെപ്പോലെ കരഞ്ഞ് ചിരിച്ചത്...

അങ്ങനെയൊന്നും പറയല്ലേ. ഏറെ ആരാധിക്കുന്ന നടനാണദ്ദേഹം. അദ്ദേഹമൊക്കെ എവിടെ നില്‍ക്കുന്നയാളാണ്. അങ്ങനെയുള്ള താരതമ്യം തന്നെ അപരാധമാണ്. ഞങ്ങളേയും ഞങ്ങളുടെ ചിത്രത്തേയും ഹൃദയത്തിലേറ്റെടുത്ത ഏവരോടും ഏറെ നന്ദി മാത്രമാണുള്ളത്. അനീഷയുടെ ബാപ്പ ഉമ്മര്‍ ജിഎംടിസി കമ്പനിയില്‍ മാനേജറാണ്. ഉമ്മ സല്‍മ.
ഓതറിനെ കുറിച്ച്
Bibin Babu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്