ആപ്പ്ജില്ല

അന്ന് സുശാന്ത് സിംഗ് സമീപിച്ചപ്പോൾ "സംസാരിക്കാൻ താല്പര്യമില്ലെ"ന്നു പറഞ്ഞു! പിന്നെ അറിഞ്ഞത് മരണവാ‍ർത്ത; കുറ്റബോധത്തോടെയുള്ള 'അനുരാഗ് കശ്യപി'ൻ്റെ വെളിപ്പെടുത്തൽ

2020 ജൂൺ 14 നാണ് ഇന്ത്യന്‍ സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി യുവതാരം സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണ വാർത്തയെത്തുന്നത്. മരിക്കുമ്പോള്‍ വെറും 34 വയസായിരുന്നു സുശാന്തിൻ്റെ പ്രായം. തൻ്റെ മരണംകൊണ്ട് ബോളിവുഡ് ലോകത്തിൻ്റെ വിവിധ മുഖങ്ങൾ വെളിപ്പെടുത്തുകയായിരുന്നു സുശാന്ത്. ഇപ്പോൾ സംവിധായകൻ അനുരാഗ് കശ്യപിൻ്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചയ്ക്ക് വഴിതെളിക്കുകയാണ്.

Authored byജിയ ജോഷി | Samayam Malayalam 29 Jan 2023, 11:24 pm
ഇന്ത്യൻ സിനിമാ ലോകത്തിൻ്റെ തീരാത്ത വേദനയായിരുന്നു ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ അപ്രതീക്ഷിത വിയോഗം. ഒരു സിനിമാ പാരമ്പര്യവുമല്ലാതെ തൻ്റെ പ്രതിഭകൊണ്ട് ആരാധക ഇഷ്ടം നേടിയെടുത്തായിരുന്നു സുശാന്ത് സിനിമയിൽ താരമായത്. സുശാന്തിൻ്റെ ആത്മഹത്യ വാർ‍ത്ത വലിയ ഞെട്ടലോടും സങ്കടത്തോടുമായിരുന്നു സിനിമ ലോകവും ആരാധകരും ഏറ്റെടുത്തത്. ബോളിവുഡിലെ നെപ്പോട്ടിസവും ലഹരി മാഫിയ ബന്ധവുമെല്ലാം സുശാന്തിൻ്റെ മരണത്തോടെ പുറത്തുവരികയും പല ഉന്നതരേയും സംശയത്തിൻ്റെ നിഴലിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, സുശാന്ത് സിംഗിന് ഇന്നും നീതി ലഭിച്ചോ എന്ന ചോദ്യം പ്രസക്തമാണ്! സുശാന്ത് മരിക്കുന്നതിനു മൂന്ന് ആഴ്ച മുമ്പ് തന്നെ സമീപിച്ചിരുന്നുവെന്നും അന്നു താൻ സംസാരിക്കാൻ താല്പര്യപ്പെട്ടില്ലെന്നുമുള്ള സംവിധായകൻ അനുരാഗ് കശ്യപിൻ്റെ കുറ്റബോധത്തോടെ വെളിപ്പെടുത്തുൽ പുതിയ ചർച്ചയ്ക്കു വഴിതെളിക്കുകയാണ്...
Samayam Malayalam director anurag kashyap reveals about late bollywood actor sushant singh rajput
അന്ന് സുശാന്ത് സിംഗ് സമീപിച്ചപ്പോൾ "സംസാരിക്കാൻ താല്പര്യമില്ലെ"ന്നു പറഞ്ഞു! പിന്നെ അറിഞ്ഞത് മരണവാ‍ർത്ത; കുറ്റബോധത്തോടെയുള്ള 'അനുരാഗ് കശ്യപി'ൻ്റെ വെളിപ്പെടുത്തൽ


അന്നു സംസാരിച്ചിരുന്നെങ്കിൽ...

സംവിധായകൻ, നടൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് അനുരാഗ് കശ്യപ്. ബോളിവുഡിൽ മൗലിക സിനിമകളുടെ തോഴനായ സംവിധായകൻ ഇപ്പോൾ 'ആൽമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത്’ എന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ തിരക്കിലാണ്. അതിൻ്റെ ഭാഗമായുള്ള ചാറ്റ് ഷോയിലാണ് സുശാന്ത് സിംഗിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. 2020 ൽ സുശാന്ത് സിംഗിനൊപ്പം ഒരു സിനിമ ചെയ്യുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ മറ്റൊരു വലിയ സിനിമകയ്ക്കായി തന്നോടൊപ്പമുള്ള പ്രോജക്റ്റിൽ നിന്നും സുശാന്ത് പിന്മാറിയതിൽ താൻ അസ്വസ്ഥനായിരുന്നു. പിന്നീട് സുശാന്ത് സിംഗിനു വേണ്ടി ഒരു വ്യക്തി തന്നെ സമീപിച്ചിരുന്നുവെന്നും അന്നത് നിരസിച്ച സമയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്നും അനുരാഗ് കശ്യപ് തുറന്നു പറയുന്നു. സുശാന്തിൻ്റെ മരണത്തിൻ്റെ മൂന്നാഴ്ച മുമ്പ് സുശാന്തിനു വേണ്ടി ഒരാൾ ബന്ധപ്പെട്ടപ്പോൾ "ഇല്ല, എനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ല" എന്നായിരുന്നു ഞാൻ പറഞ്ഞത്. കുറ്റബോധത്തിൻ്റെ വേദന എനിക്ക് അനുഭവപ്പെടുന്നു, എന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്.

ഇന്നും വേദനയായി ആ നായകൻ

2020 ജൂൺ 14 നാണ് ഇന്ത്യന്‍ സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണ വാർത്തയെത്തുന്നത്. മരിക്കുമ്പോള്‍ വെറും 34 വയസായിരുന്നു സുശാന്തിൻ്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് സുശാന്തിൻ്റെ കുടുംബവും ആരാധകരും ആരോപിച്ചു. പിന്നീട് നടി റിയാ ചക്രബര്‍ത്തിയടക്കമുള്ളവരുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതവും അവസരങ്ങൾ നഷ്ടപ്പെടുത്തിയതുമൊക്കെ പുറത്തു വന്നു. സുശാന്തിൻ്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.

സിനിമയെ പ്രണയിച്ച സുശാന്ത്

പഠനത്തിനു ശേഷം നൃത്തം, നാടക മേഖലയിലൂടെയാണ് കാമറക്കു മുന്നിലേക്ക് സുശാന്ത് എത്തിയത്. നാടകത്തില്‍ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തൻ്റെ യാത്രയില്‍ നിരാശയുണ്ടായിട്ടില്ലെന്നായിരുന്നു സുശാന്ത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. സിനിമയെ അത്രമാത്രം ആത്മാർത്ഥതയോടെ പ്രണയിച്ച സുശാന്ത് ആത്മഹത്യയുടെ വഴിയിലേക്ക് നടന്നു നീങ്ങിയത് ഇന്നും ഉള്‍ക്കൊള്ളാനാകുന്നില്ല ആരാധകര്‍ക്ക്. 2013 ൽ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ഫിലിം ഫെയർ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. പിന്നീട് 'ശുദ്ധ് ദേശി റൊമാൻസ്', 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ആമിർ ഖാൻ്റെ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന വേഷവും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തോടെ വലിയ നിരൂപക പ്രശംസ സുശാന്തിനെ തേടിയെത്തി. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

വിഷാദത്തിലൂടെ മരണത്തിലേക്ക്

സുശാന്തിൻ്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്‍ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സുശാന്തിൻ്റെ മരണവും സംഭവിച്ചത്. മരിക്കുന്നതിന് മുമ്പ് ആറുമാസമായി സുശാന്ത് ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടിയെന്നുള്ള റിപ്പോർട്ടുകളും പുറകെ വന്നു. എട്ട് മാസം മുമ്പാണ് സുശാന്ത് ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ക്രിയേറ്റീവ് മാനേജർ, സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആളുകളും ഒപ്പമുണ്ടായിരുന്നു. സഹോദരിയോടും സുഹൃത്തും സഹപ്രവർത്തകനുമായ മഹേഷ് ഷെട്ടി എന്ന നടനോടും ഫോണിൽ സംസാരിച്ചു. പത്ത് മണിയോടെ ഭക്ഷണം കഴിക്കാൻ ജോലിക്കാർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് സഹോദരിയെത്തി വാതിൽ തുറന്നപ്പോൾ സുശാന്ത് ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. അമ്മയുടെ വിയോഗത്തോടെയാണ് സുശാന്ത് ഡിപ്രഷനിലേക്ക് പോയതെന്ന വാർത്തകളും പിന്നാലെ പുറത്തുവന്നിരുന്നു.

പ്രോജക്ടുകൾ നഷ്ടപ്പെട്ടത്

2019 കാലഘട്ടത്തിൽ സുശാന്തിൻ്റെ പല പ്രോജക്ടുകളും മുടങ്ങിപ്പോയിരുന്നു. അത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാം. ആര്‍. മാധവനൊപ്പം 'ചന്ദ മാമാ ദൂരെ കേ' എന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കുള്ള പ്രോജക്ടുകളും മുടങ്ങിപ്പോയി. 'ദില്‍ ബെചാരാ' എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. ചിത്രത്തിൻ്റെ റിലീസും നീണ്ടു പോയി. 2019 നവംബർ ഒന്നിന് റിലീസായ 'ഡ്രൈവ്' ആണ് സുശാന്ത് ജീവിച്ചിരുന്നപ്പോൾ അവസാനമായി തിയേറ്ററിലെത്തിയത്. സുശാന്തിൻ്റെ മരണ ശേഷമാണ് 'ദിൽ ബെചാരെ' റിലീസായത്.

നെപ്പോട്ടിസത്തിൻ്റെ ഇരയോ?

സുശാന്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ ഗൂഢാലോചന നടന്നതായും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണം ബോളിവുഡിലേക്കും വ്യാപിച്ചു. സുശാന്തിനെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലും ശക്തമായെത്തി. ബോളിവുഡിലെ പല പ്രമുഖരും കേസിൽ പേരു ചേർക്കപ്പട്ടു. ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നും ഹിന്ദി സിനിമാ ലോകത്തെ നെപ്പോട്ടിസമാണ് അതിനു കാരണമെന്നും ചൂണ്ടിക്കാട്ടി താരങ്ങൾ അടക്കം പലരും രംഗത്ത് വന്നു. സമാനമായി നിരവധി താരങ്ങൾ സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന പ്രശ്‍നങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തി. സുശാന്ത് മരിച്ച് മൂന്നു വർഷത്തിലേക്ക് എത്തുമ്പോഴും ഇന്നും ദൂരീകരിക്കാനാവാത്ത സംശയങ്ങൾ നിലനിൽക്കുന്നു. പലരുടെയും വെളിപ്പെടുത്തലും ഇനിയുണ്ടാകുമെന്നും പ്രതീക്ഷിക്കാം.


Read Latest Malayalam Movie News And Malayalam News
ഓതറിനെ കുറിച്ച്
ജിയ ജോഷി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്