ആപ്പ്ജില്ല

ഇന്നും അണിഞ്ഞ ആ സുവർണ്ണ ജുബ്ബ പോലെ എന്നും ഞങ്ങളുടെ മനസ്സിൽ പൊൻത്തിളക്കമായി ചേട്ടൻ ഉണ്ടാകും; ജിസ് ജോയി!

മറക്കില്ല ചേട്ടാ എനിക്കതൊരു യാത്രയുടെ മാത്രം ഓർമ്മയല്ല; വിലകൊടുത്തു വാങ്ങാനാവാത്ത അപൂർവം ചില ഭാഗ്യങ്ങളോടൊപ്പം ഒരു പ്രാർത്ഥനയായി എന്നും മനസ്സിൽ കാത്തുവെക്കും ആ കഥകൾ, പാഠങ്ങൾ!

Samayam Malayalam 27 Mar 2023, 4:37 pm
മലയാള സിനിമയ്ക്ക് പകരക്കാരൻ ഇല്ലാത്ത നടൻ ആണ് ഇന്നസെന്റ്. ഇന്നച്ചന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് ഇപ്പോഴും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ ആയിട്ടില്ല. ഇന്നസെന്റിന് ഒപ്പമുള്ള ചില നല്ല നിമിഷങ്ങളെ കുറിച്ചും ഓര്‍മകളെ കുറിച്ചും ഇപ്പോൾ ജിസ് ജോയ് പങ്കിട്ട കുറിപ്പാണു വൈറൽ ആയത്.
Samayam Malayalam innachan



ജിസ് ജോയിയുടെ വാക്കുകൾ


രണ്ടു വർഷം മുൻപ് ഒരു ഡിസംബർ 31 ന് ഞങ്ങൾക്ക് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള രാവിലത്തെ ഫ്ലൈറ്റ് മിസ്സ്‌ ആയി, കൂടെ ദേവൻ ചേട്ടനുമുണ്ട്. ഞാൻ പറഞ്ഞു ചേട്ടാ നമുക്ക് ഒരു ഇന്നോവ എടുക്കാം, ഇപ്പൊ പുറപ്പെട്ടാൽ പത്തുമണിക്ക് ഇരിങ്ങാലക്കുടയെത്താം അല്ലെങ്കി പിന്നെ ന്യൂഇയറിന്റെ തിരക്കാവും. എന്നാ വിളിച്ചോടാ വണ്ടി എന്ന് പറഞ്ഞു. അവിടം മുതൽ എന്നെ എറണാകുളത്തു ഇറക്കുന്നത് വരെ ഒരു സെക്കന്റ്‌ മിണ്ടാതിരുന്നിട്ടില്ല, കഥകൾ, കുടുംബം, സിനിമ അങ്ങനെ അങ്ങനെ ചിരിയുടെ മധുരം പൊതിഞ്ഞ ഏതാനും മണിക്കൂറുകൾ. .

ഫ്ലൈറ്റ് മിസ്സായതോടു കൂടി ഈ വർഷത്തെ പ്രശ്നങ്ങൾ അവസാനിക്കുകയാണ് മോനെ എന്നുപറഞ്ഞു, അപ്പോൾ ദേവേട്ടൻ പറഞ്ഞു പുതിയ പ്രശ്നങ്ങൾ തുടങ്ങും മുൻപ് നിനക്ക് വേണമെങ്കിൽ ഒരു പടം എടുക്കാം. “അതെയതെ അതൊരു ഓർമ്മയ്യായിക്കോട്ടെ ഈ യാത്രയുടെ ” ഇന്നസെന്റ് ചേട്ടൻ ഏറ്റുപറഞ്ഞു.



അൽപ്പം നാൾ കഴിഞ്ഞ് എന്റെ മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമ OTT യിൽ റിലീസ് ആയിക്കഴിഞ്ഞു ഒരു രാത്രി ഒൻപതു മണിയായപ്പോൾ മകൻ സോണറ്റു വിളിച്ചു ഫോൺ ചേട്ടന്റെ കയ്യിൽ കൊടുത്തു. ഏതാണ്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോ പറഞ്ഞു ഇനി പിന്നെ വിളിക്കാമെടാ ദേ ആലിസ് വിളിക്കണു, ഡിന്നർ കഴിച്ചിട്ടില്ല. സംസാരിച്ചത് മുഴുവൻ ജീവിതത്തിൽ പലപ്പോഴായി കണ്ടു മുട്ടിയ മോഹൻകുമാർമാരെ കുറിച്ചാണ്, തോറ്റുപോയ മോഹൻകുമാർമാരെ കുറിച്ച്. ഫോൺ വെക്കും മുൻപ് പറഞ്ഞ രണ്ടു കാര്യങ്ങൾ ഇപ്പോഴും മനസ്സിൽ നിറയുന്നു. . ഒന്ന്, നിന്റെ നമ്പർ എന്റെ കയ്യീന്ന് പോയിരുന്നു ഇപ്പൊ സത്യൻ അന്തിക്കാട് ആണ് നമ്പർ തന്നത് എന്നതും, രണ്ടാമത്തേത് സിദ്ധിക്ക്, കാര്യം സുഹൃത്ത് ഒക്കെ ആണെങ്കിലും ഒരു സിനിമ കഴിഞ്ഞേ അവനെ വിളിച്ചു നീ നന്നായി എന്ന് പറയാൻ തോന്നിയിട്ടൊള്ളു അത് രാവണപ്രഭു ആയിരുന്നു , പിന്നെ വിളിച്ചത് ഇപ്പോഴാ..

അവൻ അത്രയ്ക്ക് നന്നായിട്ടുണ്ടെടോ എന്നും പറഞ്ഞു. പ്രിയ ഇന്നസെന്റ് ചേട്ടാ, താങ്കൾ അഭിനയം എന്ന കലയ്ക്ക് ഒരു അലങ്കാരമായിരുന്നു. . എപ്പോഴും, ഇന്നും അണിഞ്ഞ സുവർണ്ണ നിറമാർന്ന ആ ജുബ്ബ പോലെ ഓരോ പ്രേക്ഷകന്റെ മനസ്സിലും ചിരിയുടെ പൊൻത്തിളക്കമായി ചേട്ടൻ എന്നും ഉണ്ടാകും. . കാൻസർ വാർഡിലെ ചിരി , അനേകം പേരെ പ്രതീക്ഷയിലേക്ക് കൈപിടിച്ചു കൊണ്ടുവരുകയും ചെയ്യും. . പുണ്ണ്യമാർന്ന ഒരു ജീവിതവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന വിശ്വാസത്തിൽ ചേട്ടനോട് മാത്രം ‘വിട എന്ന് പറയില്ല ഞങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്