ആപ്പ്ജില്ല

'ദ്രോഹം' ഏതറ്റം വരെ പോവും എന്നറിയില്ല, ഈ കുറിപ്പിനും സൈബർ ആക്രമണം ഉണ്ടായേക്കാം; റോഷൻ്റെ അഭിമുഖം എഴുതിയ ലേഖിക പറയുന്നു!

24 മണിക്കൂർ ആകുന്നു തന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടെന്ന് ലക്ഷ്മി പ്രേംകുമാർ

Samayam Malayalam 26 Sept 2020, 6:08 pm
യുവനടൻ റോഷൻ മാത്യു താൻ പ്രമുഖമാധ്യമത്തിന് ഒടുവിലായി നൽകിയ അഭിമുഖത്തിൽ തെറ്റായ പരാമർശം എഴുതിയെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഈ വിഷയത്തിൽ നിരവധി പേരാണ് റോഷനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. റോഷൻ തൻ്റെ അഭിമുഖത്തിലെ തിരുത്തുകൾ പോസ്റ്റ് ചെയ്തത് അഭിമുഖം തയ്യാറാക്കിയ വ്യക്തിയുടെ ഫേസ്ബുക്ക് അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു. തുടർന്ന് ജേണലിസ്റ്റിനെതിരെ ശക്തമായ സൈബറാക്രമണമാണ് നടന്നത്. ഇക്കാര്യം വ്യക്തമാക്കി ലേഖിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റോഷൻ മാത്യുവിൻ്റെ അഭിമുഖം തയ്യാറാക്കിയ ലേഖികയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
Samayam Malayalam journalist lakshmi premkumar reacts to actor roshan mathew interview issue
'ദ്രോഹം' ഏതറ്റം വരെ പോവും എന്നറിയില്ല, ഈ കുറിപ്പിനും സൈബർ ആക്രമണം ഉണ്ടായേക്കാം; റോഷൻ്റെ അഭിമുഖം എഴുതിയ ലേഖിക പറയുന്നു!

Also Read: 'ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളത്, അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല'; വിശദീകരണവുമായി റോഷൻ മാത്യു!


വിശദീകരണവുമായി റിപ്പോർട്ടർ

തൻ്റെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണവുമായി ലക്ഷ്മി പ്രേം കുമാർ എന്ന ലേഖിക രംഗത്തെത്തിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് 24 മണിക്കൂർ ആകുന്നുവെന്ന് ലക്ഷ്മി കുറിച്ചിട്ടുണ്ട്. ലക്ഷ്മി പ്രേംകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'സുഹൃത്തുക്കളെ, 24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്.'

'അത്ര വലിയ 'തെറ്റുകൾ' '

'സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്‌സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും 'മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു" എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ 'തെറ്റുകൾ' ആണെന്ന് ഇപ്പോഴാണ് മനസിലായത്!!!'

'ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു'

'ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്. ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല.'

'ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല,'

'ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി?'

'മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം'

'മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നത് കൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം. # അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട് എങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ്ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്. എന്നാൽ എന്റെ ഫേസ്ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്.

'സാമൂഹിക പ്രതിബദ്ധത'യുള്ള നടൻ

സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, 'സാമൂഹിക പ്രതിബദ്ധത'യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ്, "പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത്‍ അപ്‌ലോഡ് ചെയ്യും. ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്ലി 'ദ്രോഹം ചെയ്യണം' എന്ന് എനിക്ക് പേഴ്സണലി അതിയായി ആഗ്രഹം ഉണ്ട്..."

അദ്ദേഹത്തിന്റെ 'ദ്രോഹം' ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല

നിങ്ങൾ പറഞ്ഞ 'ദ്രോഹത്തിന്റെ ചെറിയൊരു ഭാഗമായി ആയി' എന്റെ ഫേസ് ബുക്ക്‌ ലിങ്ക് എന്റെ അനുവാദം ഇല്ലാതെ പോസ്റ്റ്‌ ചെയ്തതും കണ്ടു. മൂന്ന് മണിക്കൂർ സൈബർ കൂട്ടത്തിന് എടുക്കാൻ പാകത്തിൽ അതിട്ടു കഴിഞ്ഞു ഡിലീറ്റ് ചെയ്തതും കണ്ടു. അദ്ദേഹത്തിന്റെ 'ദ്രോഹം' ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഈ കുറിപ്പിനും സൈബർ സംഘങ്ങൾ ആക്രമണം ഉറപ്പായും നടത്തിയേക്കാം. സിനിമ താരങ്ങൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക് എതിരെ വനിതയിൽ സ്റ്റോറികൾ ചെയ്ത എനിക്ക് എതിരെ അതേ കൂട്ടത്തെ വച്ചു ഒളിയുദ്ധം നടത്തിയ കഴിവും അതു ഷെയർ ചെയ്തവരെയും ലൈക്ക് ചെയ്തവരെയും മൗനം പൂണ്ടവരെയും കണ്ടു.

'സൈബർ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെ?'

എല്ലാവരോടും ഒന്നേ പറയാനുള്ളു, സീ യു സൂൺ, എന്നെ സ്നേഹിക്കുന്നവരും വിളിച്ചും മെസ്സേജ് അയച്ചും ആശ്വസിപ്പിച്ചവരും പറഞ്ഞതു പോലെ നിയമത്തിന്റെ വഴിയേ ഞാൻ പോവുന്നു. പൊലീസ് കേസും സൈബർ കേസും കൊടുക്കുന്നു. ബാക്കി എല്ലാം അവിടെ പറഞ്ഞോളാം. വിവിധ മാധ്യമങ്ങൾക്ക് ഇതേ വ്യക്തികൾ നൽകിയ ഇന്റർവ്യൂകളുടെ സ്ക്രീൻ ഷോർട്ടുകൾ ഇതിനൊപ്പം നൽകുന്നു. സൈബർ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെ?

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്